ചെന്നൈയിലെത്തിച്ച ശബരിമലയിലെ സ്വർണപ്പാളികൾ ഉടൻ തിരിച്ചെത്തിക്കണമെന്ന് ഹൈക്കോടതി| Kerala High Court orders to return gold plates taken from Sabarimala to Chennai without permission | Kerala
Last Updated:
സ്വര്‍ണപ്പാളികൾ അറ്റകുറ്റപ്പണിക്കായി അനുമതിയില്ലാതെ കൊണ്ടുപോകാൻ തീരുമാനിച്ചതിന്റെ ഫയലുകളെല്ലാം വെള്ളിയാഴ്ച ഹാജരാക്കണമെന്നും ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശിച്ചു
കൊച്ചി: ശബരിമല ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ ഉടൻ തിരികെയെത്തിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ശബരിമല സ്പെഷ്യൽ കമ്മീഷണറെയും ഹൈക്കോടതിയെയും അറിയിക്കാതെ സ്വർണപ്പാളികൾ അഴിച്ചെടുത്ത് ചെന്നൈയിൽ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയതിൽ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാനും നിർദേശിച്ചു. ദേവസ്വം കമ്മീഷണർ, എക്സിക്യുട്ടീവ് ഓഫീസർ, തിരുവാഭരണം കമ്മീഷണർ തുടങ്ങിയവർക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്.
സ്വര്‍ണപ്പാളികൾ അറ്റകുറ്റപ്പണിക്കായി അനുമതിയില്ലാതെ കൊണ്ടുപോകാൻ തീരുമാനിച്ചതിന്റെ ഫയലുകളെല്ലാം വെള്ളിയാഴ്ച ഹാജരാക്കണമെന്നും ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശിച്ചു. അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യൽ കമ്മീഷണർ ഫയൽചെയ്ത റിപ്പോർട്ടിനെത്തുടർന്നാണ് കോടതി സ്വമേധയാ ഇടപെട്ടത്. ഇത്തരം പ്രവർത്തനങ്ങൾക്ക് ഹൈക്കോടതിയുടെ അനുമതി തേടണമെന്നുമുള്ള നിർദേശം പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. അറ്റകുറ്റപ്പണി നിറുത്തിവയ്‌ക്കാൻ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ഏജൻസിയോടും സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയോടും കോടതി നിർദേശിച്ചു.
ശിൽപങ്ങളുടെ കേടുപാടുകൾ തീർക്കണമെന്നാവശ്യപ്പെട്ട് 2023ൽ തന്ത്രി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബോർഡ് വാദിച്ചു. ശ്രീകോവിലിന് ഇരുവശത്തുമുള്ള ശില്പങ്ങളുടെ ചെമ്പ് ആവരണത്തിന് മുകളിൽ സ്വർണം പൂശിയവയാണ് ഈ പാളികൾ. 2019ൽ ഇതേ സ്പോൺസറും ഏജൻസിയും ചേർന്നാണ് ഇത് സമർപ്പിച്ചത്. നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് കൊണ്ടുപോയത്. മഹസർ തയാറാക്കിയിരുന്നു. 8ന് സ്പെഷ്യൽ കമ്മീഷണറെ ഫോൺ മുഖേനയും തുടർന്ന് കത്തുവഴിയും വിവരം അറിയിക്കുകയും ചെയ്തതായി ബോർഡ് അറിയിച്ചു.
2019ൽ നിർമ്മിച്ച പാളികൾക്ക് 40 വർഷം വാറന്റി പറഞ്ഞിരുന്നു. ആറു വർഷമായപ്പോഴേക്കും നിർമ്മിച്ചയിടത്തേക്ക് വീണ്ടും കൊണ്ടുപോകുന്നതിന്റെ ഉദ്ദേശ്യം വ്യക്തമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. അങ്ങനെയെങ്കിൽ, ശ്രീകോവിലിൽ ഇതോടനുബന്ധിച്ചുള്ള ഡോർ പാനലുകളും ലിന്റലുകളും അറ്റകുറ്റപ്പണി ചെയ്യേണ്ടതുണ്ട്. ദ്വാരപാലക ശില്പത്തിലെ പാളികൾ മാത്രം കൊണ്ടുപോയത് അനാവശ്യവും ക്രമവിരുദ്ധവുമാണ്. മുദ്രമാല കേസിലും ദേവസ്വം കമ്മീഷണറും തിരുവാഭരണം കമ്മീഷണറും മുൻ ഉത്തരവ് ബോധപൂർവം ലംഘിച്ചിരുന്നതായും വിമർശിച്ചു.
അതേസമയം, സ്വർണപ്പാളികള്‍ ഉടൻ തിരിച്ചുകൊണ്ടുവരാൻപറ്റാത്ത സാഹചര്യം ചൂണ്ടിക്കാണിച്ച് വ്യാഴാഴ്ച ദേവസ്വം ബെഞ്ചിൽ പെറ്റിഷൻ ഫയൽചെയ്യുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി.
Kochi [Cochin],Ernakulam,Kerala
September 11, 2025 7:12 AM IST
