Leading News Portal in Kerala

ബിൽജിത്; നീ ഉയിരേകിയത് ഏഴ് പേർക്ക് | organs of Biljith, who suffered brain death in an accident were donated to seven people | Kerala


Last Updated:

കൊല്ലം അഞ്ചൽ കരുകോൺ സ്വദേശിയായ പതിമൂന്നുകാരിയ്ക്കാണ് ബിൽജിത്തിന്റെ ഹൃദയം നൽകിയത്

News18News18
News18

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വട്ടപറമ്പിൽ മള്ളുശേരി പാലമറ്റം വീട്ടിൽ ബിൽജിത്ത് ബിജു (18) വിന്റെ അവയവങ്ങൾ ദാനം ചെയ്തു. അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച ബിൽജിത്തിൻ്റെ അവയവങ്ങൾ ദാനം ചെയ്തതിലൂടെ ഏഴ് പേർക്കാണ് പുതുജീവൻ ലഭിച്ചത്. ഹൃദയം, രണ്ട് വൃക്ക, കരള്‍, ചെറുകുടല്‍, പാന്‍ക്രിയാസ്, രണ്ട് നേത്രപടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്.

സെപ്റ്റംബര്‍ രണ്ടിന് നെടുമ്പാശ്ശേരി കരിയാട് ദേശീയ പാതയില്‍ രാത്രി ബില്‍ജിത്ത് സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു. ഗുരുതരമായി പരിക്കേറ്റ ബില്‍ജിത്തിനെ ഉടന്‍തന്നെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, സെപ്റ്റംബര്‍ 12ന് ബില്‍ജിത്തിന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന്, അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം നല്‍കി.

പ്രിയപ്പെട്ടവനെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും, അവയവദാനത്തിലൂടെ ഏഴ് പേരിൽ അവൻ്റെ ഓർമ്മകൾ തുടരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.ഒരു വൃക്ക കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനും ഒരു വൃക്ക എറണാകുളം രാജഗിരി ആശുപത്രിയ്‌ക്കും കരളും ചെറുകുടലും പാന്‍ക്രിയാസും എറണാകുളം അമൃത ആശുപത്രിയ്‌ക്കും രണ്ട് നേത്രപടലങ്ങള്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയ്‌ക്കുമാണ് നല്‍കിയത്. കൊല്ലം അഞ്ചൽ കരുകോൺ സ്വദേശിയായ പതിമൂന്നുകാരിയ്ക്കാണ് ബിൽജിത്തിന്റെ ഹൃദയം നൽകിയത്. എറണാകുളം ലിസി ആശുപത്രിയിലാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്.

അവയവ കൈമാറ്റ നടപടികൾക്ക് കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (കെ സോട്ടോ) നേതൃത്വം നൽകി.

ബിൽജിത്ത് കാലടി ആദിശങ്കര എൻജിനിയറിങ്‌ കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയായിരുന്നു.

അച്ഛൻ: ബിജു പാലമറ്റം, അമ്മ: ലിന്റ, സഹോദരൻ: ബിവൽ.