21 വർഷത്തിനുശേഷം കുറ്റവിമുക്തൻ; ലൈംഗികാതിക്രമ കേസിൽ മുൻമന്ത്രി നീലലോഹിത ദാസനെ ഹൈക്കോടതി വെറുതെവിട്ടു| kerala High Court acquits former minister Neelalohita Dasan Nadar in sexual assault case after 21 years | Kerala
Last Updated:
ഉദ്യോഗസ്ഥയുടെ മൊഴിയടക്കമുള്ള പ്രോസിക്യൂഷൻ തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും പരാതി നൽകാൻ രണ്ടുവർഷം വൈകിയെന്നും വിലയിരുത്തിയാണ് കുറ്റവിമുക്തനാക്കിയത്
കൊച്ചി: ഉന്നത ഉദ്യോഗസ്ഥയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിൽ മുൻ വനംമന്ത്രി ഡോ.എ നീലലോഹിത ദാസൻ നാടാരെ ഹൈക്കോടതി കുറ്റമുക്തനാക്കി. 2004ൽ ഒരുവർഷം തടവുവിധിച്ച വിചാരണക്കോടതി ഉത്തരവും ശിക്ഷ മൂന്നുമാസമായി കുറച്ചു നിലനിർത്തിയ കോഴിക്കോട് സെഷൻസ് കോടതി ഉത്തരവും ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് റദ്ദാക്കി. 21വർഷങ്ങൾക്കുശേഷമാണ് നീലന് അനുകൂലമായ വിധി വന്നത്.
ഉദ്യോഗസ്ഥയുടെ മൊഴിയടക്കമുള്ള പ്രോസിക്യൂഷൻ തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും പരാതി നൽകാൻ രണ്ടുവർഷം വൈകിയെന്നും വിലയിരുത്തിയാണ് കുറ്റവിമുക്തനാക്കിയത്. വനംമന്ത്രിയായിരിക്കെ നീലലോഹിതദാസൻ നാടാർ കോഴിക്കോട് ഡിഎഫ്ഒയായിരുന്ന വനിത ഐഎഫ്എസ് ഓഫീസറെ ഔദ്യോഗിക ചർച്ചയ്ക്കെന്നു പറഞ്ഞ് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി കടന്നുപിടിച്ചെന്നായിരുന്നു പരാതി.
1999 ഫെബ്രുവരി 27നാണ് സംഭവമെങ്കിലും ഡിജിപിക്ക് നൽകിയ പരാതിയിൽ 2001 മേയ് 9നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പരാതി വൈകിയതിനുള്ള വിശദീകരണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. പരാതിക്കാരി പറഞ്ഞതും സാക്ഷിമൊഴികളും തമ്മിൽ പൊരുത്തക്കേടുണ്ട്. പരാതിക്കാരി തന്റെ മൊഴികൾ സമയാസമയം പരിഷ്കരിച്ചതായാണ് കാണുന്നത്. മജിസ്‌ട്രേട്ട് കോടതിയും സെഷൻസ് കോടതിയും തെളിവുകൾ വിലയിരുത്തിയതിൽ അപാകതയുണ്ട്. സംശയത്തിന്റെ ആനുകൂല്യം പ്രതിക്കുണ്ട്. ശിക്ഷയ്‌ക്കു ന്യായീകരണമില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, വനം മാഫിയയുടെ പ്രേരണയിൽ തനിക്കെതിരെ കെട്ടിച്ചമച്ച ആരോപണമാണെന്ന് നീലലോഹിത ദാസൻ കോടതിയിൽ വാദിച്ചു. കോഴിക്കോട് മജിസ്ട്രേട്ട് കോടതി 2004ൽ വിധിച്ച ഒരു വർഷത്തെ തടവുശിക്ഷ സെഷൻസ് കോടതി അടുത്തവർഷം മൂന്നുമാസമാക്കി ഇളവു ചെയ്‌തെങ്കിലും കുറ്റക്കാരനാണെന്ന കണ്ടെത്തൽ ശരിവച്ചിരുന്നു. ഇതിനെതിരെ നീലൻ 2006ൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
സംഭവദിവസം തന്നെ തന്റെ അമ്മയെയും സുഹൃത്തിനെയും ഫോണിൽ അറിയിച്ചെന്നാണ് പരാതിക്കാരി പറഞ്ഞിരുന്നത്. രണ്ടു വർഷത്തിനുശേഷം പൊലീസ് മൊഴിയെടുത്തപ്പോഴും കോടതിയിലെ ക്രോസ് വിസ്താരത്തിലും ഇതേക്കുറിച്ച് പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭീതി കാരണമാണ് പരാതി വൈകിയതെന്നാണ് ഉദ്യോഗസ്ഥ പറയുന്നത്. 2000 ഫെബ്രുവരി രണ്ടിന് മറ്റൊരു പീഡനാരോപണക്കേസിൽ മന്ത്രി രാജിവച്ചിരുന്നു. പൊലീസിൽ പരാതിനൽകാൻ പിന്നീട് ഒരുവർഷം കൂടി വൈകി. പ്രോസിക്യൂഷന്റെ ഭാഗം ബലപ്പെടുത്താൻ പലതും കൂട്ടിച്ചേർക്കുകയായിരുന്നെന്ന പ്രതിഭാഗത്തിന്റെ സംശയം ബലപ്പെടുത്തുന്നതാണിതെന്നും കോടതി നിരീക്ഷിച്ചു.
Kochi [Cochin],Ernakulam,Kerala
September 16, 2025 6:41 AM IST
21 വർഷത്തിനുശേഷം കുറ്റവിമുക്തൻ; ലൈംഗികാതിക്രമ കേസിൽ മുൻമന്ത്രി നീലലോഹിത ദാസനെ ഹൈക്കോടതി വെറുതെവിട്ടു
