Leading News Portal in Kerala

കോൺഗ്രസ് മുൻ നേതാവ് ചന്ദ്രശേഖരനെതിരെ നടി നൽകിയ പീഡന പരാതി വ്യാജം; പിന്നിൽ മുൻവൈരാഗ്യം| Rape Allegation by Actress Against Former Congress Leader Chandrasekharan is Fake | Kerala


Last Updated:

മുന്‍ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നും കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിയില്‍ റിപ്പോര്‍ട്ട് നല്‍കി

വി എസ് ചന്ദ്രശേഖരൻവി എസ് ചന്ദ്രശേഖരൻ
വി എസ് ചന്ദ്രശേഖരൻ

കൊച്ചി:  ലോയേര്‍സ് കോണ്‍ഗ്രസ് മുന്‍ നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെ ആലുവ സ്വദേശിനിയായ നടി നല്‍കിയ പീഡന പരാതി വ്യാജമെന്ന് പൊലീസ്. മുന്‍ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നും കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴിയെടുത്തപ്പോഴാണ് ചന്ദ്രശേഖരൻ തന്നെ മറ്റൊരാള്‍ക്കൊപ്പം മുറിയില്‍ പൂട്ടിയിട്ടു എന്നും അയാള്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും നടി പരാതി നല്‍കിയത്. ഇതിലാണ് കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.

2011ല്‍ സംഭവിച്ചുവെന്ന് നടി ആരോപിക്കുന്ന സംഭവങ്ങളില്‍ തെളിവൊന്നുമില്ലെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയര്‍ക്കൊപ്പമാണ് ചന്ദ്രശേഖരനെതിരെയും നടി പരാതി നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ 7 പരാതികളായിരുന്നു നടി നൽകിയത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി, ബന്ധപ്പെട്ട സ്റ്റേഷനുകളിൽ കേസെടുക്കുകയായിരുന്നു.നടി അഭിനയിച്ച ‘ശുദ്ധരില്‍ ശുദ്ധന്‍’ എന്ന സിനിമയുടെ നിര്‍മാതാവിൻ്റെ മുറിയിലേക്ക് തന്നെ കടത്തിവിടാൻ ചന്ദ്രശേഖരന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസിലാണ് റഫർ റിപ്പോർട്ട് .

കേസിൽ നിർമാതാവ് ഒന്നാം പ്രതിയും, ചന്ദ്രശേഖരൻ രണ്ടാം പ്രതിയുമായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയത്. കേസ് അവസാനിപ്പിക്കണമെന്നും പൊലീസ് നൽകിയ റിപ്പോർട്ടിലുണ്ട്. കേസെടുത്തതിന് പിന്നാലെ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം ചന്ദ്രശേഖരൻ രാജിവെച്ചിരുന്നു.