കനത്ത മഴ; തിരുവനന്തപുരം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട്; ഗതാഗതം തടസ്സപ്പെട്ടു| Heavy Rain Causes Massive Waterlogging in Thiruvananthapuram Traffic Halted | Kerala
Last Updated:
നഗരത്തിന്റെ ചില ഭാഗങ്ങളിൽ ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞു. പലയിടത്തും കടകളില്‍ വെള്ളം കയറി. അരുവിക്കര ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒന്ന് മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ തുറന്നു
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും വലിയ തോതില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. തമ്പാനൂര്‍, കിഴക്കേക്കോട്ട, പഴവങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ട നിലയാണുള്ളത്. ആക്കുളം- ഉള്ളൂർ റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിന്റെ ചില ഭാഗങ്ങളിൽ ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞു. പലയിടത്തും കടകളില്‍ വെള്ളം കയറി. പൂജപ്പുര ശ്രീചിത്ര റിസര്‍ച്ച് സെന്ററിന്റെ മതില്‍ ഇടിഞ്ഞുവീണു. ഗ്രാമീണമേഖലകളിൽ പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി.
പഴവങ്ങാടിയില്‍നിന്ന് പവര്‍ഹൗസ് വഴി റയില്‍വേ സ്‌റ്റേഷനിലേക്കു പോകുന്ന റോഡ് വെള്ളത്തിലായി. ഈ ഭാഗത്ത് ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞു. കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒന്ന് മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ ഇന്ന് രാവിലെ 8 മണിക്ക് 15 സെന്റീമീറ്റർ വീതം (ആകെ 100 സെന്റീമീറ്റർ) ഉയർത്തി. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
തിരുവനന്തപുരത്ത് ശക്തമായ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ലഭിച്ചത്. വിവിധയിടങ്ങളിൽ ലഭിച്ച മഴ. കിഴക്കേക്കോട്ട (136 എംഎം), മാറന്നല്ലൂർ (128എംഎം), നേമം (133എംഎം), തിരുവനന്തപുരം സിറ്റി (122 എംഎം), എയർപോർട്ട് (115എംഎം), പിരപ്പൻകോട് (107 എംഎം).
പൊന്‍മുടിയില്‍ വിനോദസഞ്ചാരത്തിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. മാറനല്ലൂരിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് വയോധിക വീട്ടിനുള്ളിൽ കുടുങ്ങി. അഗ്നിശമനാ സേനാംഗങ്ങളെത്തി 72 കാരിയെ രക്ഷപ്പെടുത്തി.
കനത്ത മഴയില്‍ റണ്‍വേ കാണാനാകാത്തതിനാല്‍ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി. കുവൈറ്റില്‍നിന്ന് തിരുവനന്തപുരത്ത് രാവിലെ 5.45ന് ലാന്‍ഡ് ചെയ്യേണ്ട കുവൈറ്റ് എയര്‍വേയ്സിൻ്റെ വിമാനമാണ് ഒരു മണിക്കൂറോളം വൈകി ലാന്‍ഡ്‌ചെയ്തത്. വെള്ളിയാഴ്ച രാവിലെ 5.45-ന് എത്തിയ വിമാനം ഇറങ്ങാന്‍ ശ്രമിച്ചുവെങ്കിലും കനത്തമഴ കാരണം റണ്‍വേ കാണാനായില്ല. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വിമാനം വട്ടമിട്ടുപറന്നു. ഇതിനുശേഷമാണ് ലാന്‍ഡ് ചെയ്തത്.
അതേസമയം, ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. മന്ത്രിമാരായ വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, മേയർ ആര്യാ രാജേന്ദ്രൻ, വി കെ പ്രശാന്ത് എംഎൽഎ, വി ജോയ് എംഎൽഎ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Summary: Due to heavy rain, extensive waterlogging has formed in many parts of Thiruvananthapuram city. Road traffic has been interrupted in areas like Thampanoor, East Fort and Pazhavangadi. Traffic has also been blocked due to water accumulation on the Akkulam-Ulloor road.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
September 26, 2025 11:24 AM IST
