‘മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി യുഗം ഫിറോസിലൂടെ പുനർജനിക്കരുത്’ ; തുറന്ന കത്തുമായി കെ.ടി ജലീൽ Kunhalikutty era in the Muslim League should not be reborn through Firoz KT Jaleel writes an open letter | Kerala
Last Updated:
മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കൽ എന്തുകൊണ്ട് ലീഗ് നിയമസഭയിൽ ഉന്നയിക്കുന്നില്ലെന്ന് ആവർത്തിച്ച് ജലീൽ
പികെ കുഞ്ഞാലിക്കുട്ടിക്കും പികെ ഫിറോസിനും മുസ്ലിം ലീഗിനും എതിരെ വിമർശനവും വെല്ലുവിളിയുമായി കെ.ടി ജലീൽ എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ജലീലിൻ്റെ വെല്ലുവിളി. മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കൽ നിയമ സഭയിൽ ഉന്നയിക്കാൻ ആണ് ജലീലിൻ്റെ വെല്ലുവിളി.
“പികെ ഫിറോസിൻ്റെ കയ്യിൽ ഉണ്ടെന്ന് പറയപ്പെടുന്ന എല്ലാ രേഖകളും കൈപ്പറ്റി, എനിക്കെതിരെ സ്പീക്കർക്ക് രേഖാമൂലം ആരോപണം എഴുതിനൽകി സഭയിൽ ഉന്നയിക്കാൻ അങ്ങ് തയ്യാറാകണമെന്ന് വിനീതമായി താൽപര്യപ്പെടുന്നു. നിയമ സഭ നടക്കുന്ന സമയമായതിനാൽ ഇക്കാര്യത്തിൽ മുസ്ലിലീഗ് നിയമസഭാ പാർട്ടി യാതൊരു താൽപര്യക്കുറവും കാണിക്കരുത്. എനിക്കെതിരായ ആരോപണം തെളിഞ്ഞാൽ എന്നെ രാഷ്ട്രീയ വനവാസത്തിന് അയക്കുകയും ചെയ്യാമല്ലോ? ” അദ്ദേഹം കുറിച്ചു.
ഐസ്ക്രീം കേസും വിവാദമായ ബന്ധു നിയമന വിവാദവും എല്ലാം പരാമർശിക്കുന്നതാണ് ജലീലിൻ്റെ കുറിപ്പ്. ഐസ്ക്രീം പാർലർ കേസിൽ കുറ്റവിമുക്തനാക്കി ജസ്റ്റിസ് സിറിയക് ജോസഫ് ഉൾപ്പെടുന്ന ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് നടത്തിയ വിധി പികെ കുഞ്ഞാലിക്കുട്ടിയുടെ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നല്ലോ? എന്ന് കുറിച്ച ജലീൽ തന്നെ ഉന്മൂലനം ചെയ്യാൻ പികെ ഫിറോസിനെ കുട്ടിക്കുരങ്ങനാക്കി പി കെ കുഞ്ഞാലിക്കുട്ടി കളിപ്പിക്കുകയായിരുന്നു എന്നും കുറിച്ചു.
“രാഷ്ട്രീയമായി എന്നെ ഉന്മൂലനം ചെയ്യാൻ ഫിറോസിനെ കുട്ടിക്കുരങ്ങനാക്കി താങ്കൾ കളിപ്പിച്ച ‘കളി’ അങ്ങ് മറന്നാലും എനിക്ക് മറക്കാൻ കഴിയില്ല. രണ്ട് പെൺകുട്ടികൾ ഉൾപ്പടെ നാലുപേർ കൊല ചെയ്യപ്പെട്ട ഐസ്ക്രീം പാർലർ കേസിൽ താങ്കളെ കുറ്റവിമുക്തനാക്കി 2005 ജനുവരി 25-ന് ഇതേ ജസ്റ്റിസ് സിറിയക് ജോസഫ് ഉൾപ്പെടുന്ന ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് നടത്തിയ വിധി അങ്ങയുടെ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നല്ലോ?
ചതിയും വഞ്ചനയും വിലക്കു വാങ്ങലും കുതികാൽ വെട്ടും രാഷ്ട്രീയ എതിരാളികളെ നശിപ്പിക്കലും നിറഞ്ഞു നിന്ന “കുഞ്ഞാലിക്കുട്ടി യുഗം” താങ്കളോടു കൂടി ലീഗിൽ അവസാനിക്കണം. ഇനി മറ്റൊരു കുഞ്ഞാലിക്കുട്ടി ലീഗിൽ പിറവിയെടുക്കരുത് എന്ന് പറഞ്ഞാണ് ജലീൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.
” പി.കെ കുഞ്ഞാലിക്കുട്ടിക്ക് ശേഷം പി.കെ ഫിറോസിലൂടെ “രണ്ടാം കുഞ്ഞാലിക്കുട്ടി യുഗം” ഒരു കാരണവശാലും ലീഗിൽ പുനർജനിച്ചു കൂട. അങ്ങയോടു കൂടി ആ “യുഗ”ത്തിന് അന്ത്യമാവണം. അതിനു വേണ്ടിക്കൂടിയാണ് എൻ്റെ പോരാട്ടം. ഇതു തുറന്നു പറയാതിരുന്നാൽ ഞാൻ എന്നോടു തന്നെ നീതി ചെയ്യാത്ത അധമനാകും. ” എന്നും കുറിച്ചു
Thiruvananthapuram,Kerala
September 27, 2025 8:28 PM IST
