Leading News Portal in Kerala

മുൻ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസിൽ സജീവമാകും; മുഴുവൻ സമയപ്രചാരകനാകും|former DGP jacob thomas to active in RSS | Kerala


Last Updated:

വിജയദശമി ദിവസം ഗണവേഷം ധരിച്ച് ആർഎസ്എസ് പഥ സഞ്ചലനത്തിൽ പങ്കെടുത്തുകൊണ്ടായിരിക്കും അദ്ദേഹം മുഴുവൻ സമയ പ്രവർത്തകനാകുക

News18News18
News18

തിരുവനന്തപുരം: സംസ്ഥാന മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസിൽ സജീവമാകുന്നു. വിജയദശമി ദിവസം ഗണവേഷം ധരിച്ച് ആർഎസ്എസ് പഥ സഞ്ചലനത്തിൽ പങ്കെടുത്തുകൊണ്ടായിരിക്കും അദ്ദേഹം മുഴുവൻ സമയ പ്രവർത്തകനാകുക.

സർവീസിൽ നിന്ന് വിരമിച്ച ശേഷം 2021-ൽ ബിജെപിയിൽ ചേർന്ന ജേക്കബ് തോമസ്, സേവനത്തിന് കൂടുതൽ നല്ലത് ആർഎസ്എസ് ആണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പദവികളൊന്നും ആഗ്രഹിക്കുന്നില്ലെന്നും മുഴുവൻ സമയ പ്രവർത്തനമാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. ഹൃദയപൂർവം ഭാരതത്തോട് ചേർന്ന് നിൽക്കുക എന്ന ആശയത്തോടെയാണ് നൂറാം വർഷമാകുന്ന ആർഎസ്എസിൽ സജീവമാകുന്നതെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. 1997 മുതലാണ് താൻ ആർഎസ്‌എസിൽ ആകൃഷ്ടനായതെന്നും ഇനി ആ ആശയങ്ങൾക്കൊപ്പം പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയ ആരോപണങ്ങൾക്കുള്ള മറുപടിയാണ് താൻ ആർഎസ്‌എസിൽ ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗണവേഷം ധരിച്ച് പഥ സഞ്ചലനത്തിൽ പങ്കെടുക്കുന്നതിലൂടെ ജേക്കബ് തോമസ് ആർഎസ്എസിൽ ഔദ്യോഗികമായി സജീവമാകും. നേരത്തെ, ആർഎസ്എസിന്റെ ചില പരിപാടികളിൽ അദ്ദേഹം അതിഥിയായി പങ്കെടുത്തിരുന്നു. സർവീസിലിരിക്കെ അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്താണ് ജേക്കബ് തോമസ് ശ്രദ്ധേയനായത്. 2021-ൽ ജെ.പി. നദ്ദയിൽ നിന്ന് അംഗത്വം സ്വീകരിച്ചാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിഞ്ഞാലക്കുടയിൽ മത്സരിച്ച് 33,000-ൽ അധികം വോട്ടുകൾ നേടിയിരുന്നു. നിലവിൽ അദ്ദേഹം ബിജെപിയുടെ ഭാരവാഹിയല്ല.

സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയായിരുന്ന ആർ. ശ്രീലേഖ നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്. മറ്റൊരു മുൻ ഡിജിപിയായിരുന്ന ടി.പി. സെൻകുമാർ ഹിന്ദു ഐക്യവേദിയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ ചിലർ ബിജെപിയുമായും ഹിന്ദു സംഘടനകളുമായും സഹകരിച്ച് പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ജേക്കബ് തോമസിന്റെ പുതിയ തീരുമാനം.