ഹിജാബിൽ മന്ത്രി ശിവൻകുട്ടിയുടെ നിലപാട് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കുലർ ആയി നൽകണമെന്ന് SDPI | Kerala
Last Updated:
വിഷയത്തിൽ കൃത്യമായ നിലപാട് പറയാതെ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന സമീപനമാണ് ഹൈബി ഈഡന്‍ എംപി ഒത്തുതീർപ്പ് നാടകത്തിലൂടെ നടത്തിയത് എന്നും എസ് ഡി പി ഐ ആരോപിച്ചു
തിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ച് പഠനം തുടരാന്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ അനുമതി നല്‍കണമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവന നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തില്‍ ഒരു വിദ്യാര്‍ഥിക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കാന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ തുടര്‍ന്നും ജാഗ്രത പുലര്‍ത്തുമെന്നുമുള്ള വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് അഭിലഷണീയമാണ്. മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്റെ നിലപാടാണ്. അത് നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.
കുട്ടിയുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്തി ക്ലാസില്‍ നിന്നു പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപോര്‍ട്ട് പ്രകാരം ബോധ്യമാവുന്ന കാര്യമാണ്. സ്ഥാപനങ്ങളുടെ നിയമാവലി ഭരണഘടനയ്ക്കു മുകളില്ല. വിശ്വാസ, ആരാധനാ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പാക്കുന്ന മൗലീകാവകാശമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് കുറ്റപ്പെടുത്തി.
വിഷയത്തിൽ കൃത്യമായ നിലപാട് പറയാതെ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന സമീപനമാണ് ഹൈബി ഈഡന്‍ എംപി ഒത്തുതീർപ്പ് നാടകത്തിലൂടെ നടത്തിയത്. സംസ്ഥാനത്തെ എയിഡഡ്, അണ്‍ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സര്‍കുലര്‍ ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.
Thiruvananthapuram,Kerala
October 15, 2025 11:02 AM IST
ഹിജാബിൽ മന്ത്രി ശിവൻകുട്ടിയുടെ നിലപാട് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കുലർ ആയി നൽകണമെന്ന് SDPI
