Leading News Portal in Kerala

സഭയുടെ അടിസ്ഥാനത്തിലല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് | Kerala


Last Updated:

കെപിസിസി യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ ചാണ്ടി ഉമ്മനെയും അബിന്‍ വര്‍ക്കിയെയും പരിഗണിക്കാത്തതിൽ ഓര്‍ത്തഡോക്‌സ് സഭ നടത്തിയ വിമര്‍ശനത്തിനു ശേഷമായിരുന്നു സണ്ണിജോസഫിന്റെ പ്രതികരണം

കെപിസിസി പ്രസി‍ഡന്റ് സണ്ണി ജോസഫ്കെപിസിസി പ്രസി‍ഡന്റ് സണ്ണി ജോസഫ്
കെപിസിസി പ്രസി‍ഡന്റ് സണ്ണി ജോസഫ്

സഭയുടെ അടിസ്ഥാനത്തില്‍ അല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് കെപിസിസി പുനഃസംഘടനയ്‌ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതികരണത്തിനു ശേഷം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എല്ലാവര്‍ക്കും നൂറ് ശതമാനം തൃപ്തിയുണ്ടെന്ന് അവകാശപ്പെടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ചാണ്ടി ഉമ്മനെയും അബിന്‍ വര്‍ക്കിയെയും പരിഗണിക്കാത്തതിൽ ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പെട്ടിട്ടില്ല എന്നും സഭയുടെ അടിസ്ഥാനത്തില്‍ അല്ല കോണ്‍ഗ്രസിലെ സംഘടനാകാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. പുനഃസംഘടനയിൽ വ്യക്തികൾക്ക് അഭിപ്രായമുണ്ടാകാം. എല്ലാ കാര്യങ്ങളും കോൺഗ്രസ് കണക്കിലെടുക്കാറുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

പുനഃസംഘടനയിൽ പരാതികൾ ഉണ്ടാകാം. പരാതികൾ പരിഹരിക്കാൻ കഴിയുന്ന കരുത്ത് കോൺഗ്രസിനുണ്ടെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. തൻ്റെ കൺസെപ്റ്റ് വേറെയാണ്. ഏറ്റവും ചെറിയ കമ്മിറ്റിയാണ് തന്റെ കൺസെപ്റ്റ്. കുറേ താൽപര്യങ്ങൾ ഉണ്ടാകാം. അതെല്ലാം പരിഗണിച്ചു പോകേണ്ടതുണ്ട്. ജംബോ കമ്മിറ്റി അനാവശ്യമെന്ന് താൻ പറയുന്നില്ല. സെക്രട്ടറിമാരുടെ ലിസ്റ്റിൽ ഉൾക്കൊള്ളാൻ കഴിയാത്ത പലരെയും ഉൾക്കൊള്ളിക്കേണ്ടിവരും. സാമുദായിക സമവാക്യം ഉറപ്പിച്ചാണ് കോൺഗ്രസ് എന്നും മുന്നോട്ട് പോയതെന്നും സണ്ണി ജോസഫ് പറഞ്ഞു.

ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണ് ഓര്‍ത്തഡോക്‌സ് സഭ എന്ന് കരുതേണ്ടന്നാണ് ഓര്‍ത്തഡോക്‌സ് സഭ യുവജന പ്രസ്ഥാനം പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞത്. ചാണ്ടി ഉമ്മന്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രതികരണം.

സഭാംഗങ്ങള്‍ ഏത് സ്ഥാനത്തായാലും അവരെയൊക്കെ തഴയാം എന്ന ചിന്തയുണ്ടെന്നും അബിന്‍ വര്‍ക്കിയും ചാണ്ടി ഉമ്മനും തങ്ങളുടെ യുവതയാണെന്നും ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു. സഭയുടെ യുവജന സംഘടന സംഘടിപ്പിച്ച പ്രഗതി പരിപാടിയിലായിരുന്നു പ്രതികരണം.

‘ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണ് ഓര്‍ത്തഡോക്‌സ് സഭ എന്ന് കരുതേണ്ട. അബിനും ചാണ്ടിയും ഞങ്ങളുടെ യുവതയാണ്. അവരാരും മതംവെച്ച് കളിക്കാറില്ല. ഇന്ന സഭക്കാരാണ് എന്ന് പറയാറില്ല. ഒരു തീവ്രവാദത്തിനും മലങ്കര സഭ കൂട്ടുനിന്നിട്ടില്ല. എന്നാല്‍ സാമൂഹ്യപ്രതിബദ്ധതയോടെ ഇടപെടുന്നവരെ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ്. മലങ്കര സഭയ്ക്ക് കരുത്തുറ്റ നേതാക്കളുണ്ട്. ഈ ചെണ്ടയില്‍ എത്ര അടിച്ചാലും കഴിവതും നല്ല സ്വരം പുറപ്പെടുവിക്കും. ഒരു മാര്‍ഗവും ഇല്ലാതെ വന്നാല്‍ സ്വരം മാറാന്‍ സാധ്യതയുണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ്’: ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു.

സംസ്ഥാന കോണ്‍ഗ്രസിലെ നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളയാളെ കെപിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതൃത്വത്തെ ഉന്നയിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുടർന്നാണ് കത്തോലിക്കാ വിഭാഗത്തിൽ നിന്നുള്ള സണ്ണി ജോസഫിലേക്ക് സ്ഥാനം എത്തിയതെന്ന് 21 വർഷത്തിന് ശേഷമാണ് ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളയാൾ കെപിസിസി അധ്യക്ഷനാകുന്നത്.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ 1.7 ലക്ഷം വോട്ട് നേടി രണ്ടാമത് എത്തിയ അബിൻ വർക്കിയെ മാങ്കൂട്ടത്തിൽ രാജിവച്ചതിന് ശേഷമുള്ള പുനഃസംഘടനയിൽ മാറ്റി നിർത്തി 19000 വോട്ട് നേടിയ ഒ ജെ ജനീഷിനെ നിയമിച്ചത് സാമുദായിക സമവാക്യം പരിഗണിച്ചാണ് എന്ന വാർത്തകൾ ഉണ്ടായിരുന്നു. ക്രിസ്ത്യാനി ആയതാണോ തന്റെ കുഴപ്പം എന്ന് തനിക്ക് അറിയില്ല എന്ന് അബിൻ വർക്കി പ്രതികരിച്ചിരുന്നു.

യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ അബിനെ വെട്ടി ഒതുക്കിയെന്ന് കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാ‍ർ ദീയസ് കോറോസും പറഞ്ഞിരുന്നു. ചാണ്ടി ഉമ്മനോടും അനീതി കാണിച്ചു എന്നും നേതാക്കളോട് പറയാനുള്ളത് ഓർത്തഡോക്സ് സഭ പറയുമെന്നും കോട്ടയം ഭദ്രാസനാധിപൻ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

സഭയുടെ അടിസ്ഥാനത്തിലല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്