അമീബിക് മസ്തിഷ്ക ജ്വരം; പ്രശ്നം മാലിന്യം വലിച്ചെറിയുന്നതാണെന്ന് ഡോ.ഹാരിസ് ചിറയ്ക്കൽ | Dr. Harris Chirakkal explains the cause of amoebic meningoencephalitis | Kerala
Last Updated:
തൊട്ടടുത്ത തമിഴ്നാട്ടിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോർട്ട് ചെയ്യുന്നില്ലെന്നും ഡോ.ഹാരിസ് കുറിച്ചു
തിരുവനന്തപുരം: കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരത്തിന് കാരണം മാലിന്യം വലിച്ചെറിയലാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ഹാരിസ് ചിറയ്ക്കൽ. കേരളത്തിൽ അമീബിക് മസ്തിഷ്ക്ക ജ്വരം ഏകദേശം 140 പേരെയാണ് ബാധിച്ചത്. കേരളത്തിൽ 26 മരണങ്ങളാണ് സംഭവിച്ചത്. തൊട്ടടുത്ത തമിഴ്നാട്ടിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോർട്ട് ചെയ്യുന്നില്ല. കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ല. മാലിന്യം വലിച്ചെറിയൽ തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അമീബിക് മസ്തിഷ്ക്ക ജ്വരം ഏകദേശം 140 പേരെ ബാധിച്ചുകഴിഞ്ഞു. 26 മരണങ്ങളും. തൊട്ടടുത്ത തമിഴ്നാട്ടിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോർട്ട് ചെയ്യുന്നില്ല. കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ല. മാലിന്യം വലിച്ചെറിയൽ തന്നെ. കഴിഞ്ഞ 20-30 വർഷങ്ങൾ മുമ്പ് കേട്ടുകേൾവിയില്ലാത്ത ഇത്തരം വൃത്തികെട്ട രോഗങ്ങൾക്ക് ഒറ്റ കാരണം പരിസരശുചിത്വം ഇല്ലായ്മയാണ്. കുളങ്ങളിലും പുഴകളിലും അറവ് മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഇതൊക്കെ തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നു എന്ന് കരുതിയാൽ മതി. എലിപ്പനി, കൊതുക് പരത്തുന്ന ഡെങ്കി ഫീവർ പോലെയുള്ള രോഗങ്ങൾ, തെരുവ് നായകൾ ഇതൊക്കെ വൃത്തികേടിന്റെ സൂചകങ്ങളാണ്. സമൂഹത്തിന്റെ ആകെ ബാധ്യതയാണ് ഇത് പരിഹരിക്കുക എന്നുള്ളത്. ഡോക്ടറെ തലയിൽ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല.
Thiruvananthapuram,Kerala
October 20, 2025 12:03 PM IST
