കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ മകൻ സർക്കാർ ജോലിയിൽ പ്രവേശിച്ചു | Kottayam Medical College accident Bindu’s son joins govt service | Kerala
Last Updated:
ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 14-ാം വാർഡിന്റെ ഒരുഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണു മരിച്ച ബിന്ദുവിന്റെ മകൻ നവനീത് തിരുവതാംകൂർ ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിച്ചു. നിയമന ഉത്തരവ് ദേവസ്വം മന്ത്രി വി എൻ വാസവൻ കൈമാറി. ദേവസ്വം ബോർഡ് ഓവർസിയറായാണ് നിയമനം. ദേവസ്വം ബോർഡിൽ സ്ഥിരം ജോലിയും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു.
ബിന്ദുവിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ സഹായം നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. മന്ത്രിസഭാ യോഗതീരുമാനപ്രകാരം അനുവദിച്ച പത്തുലക്ഷം രൂപ ഉൾപ്പെടെ ആകെ 10.5 ലക്ഷം രൂപ സംസ്ഥാന സർക്കാർ ബിന്ദുവിന്റെ കുടുംബത്തിനായി അനുവദിച്ചു.
കൂടാതെ, ബിന്ദുവിന്റെ മകളുടെ ചികിത്സാചെലവ് പൂർണമായും സർക്കാർ ഏറ്റെടുത്തിരുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീമിന്റെ (NSS) നേതൃത്വത്തിൽ ബിന്ദുവിന്റെ വീട് നവീകരിച്ച് അടുത്തിടെ താക്കോൽ കൈമാറുകയും ചെയ്തു.
ഇക്കഴിഞ്ഞ ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 14-ാം വാർഡിന്റെ ഒരുഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. രോഗിയായ മകൾക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ബിന്ദു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട ബിന്ദുവിന്റെ മൃതദേഹം ജെ.സി.ബി. ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ഈ അപകടത്തിൽ മറ്റ് രണ്ടുപേർക്ക് നേരിയ പരിക്കേൽക്കുകയും ചെയ്തിരുന്നു.
Kottayam,Kerala
October 13, 2025 3:07 PM IST
