പിഎം ശ്രീ പദ്ധതി; എബിവിപി മന്ത്രി വി ശിവന്‍കുട്ടിയെ കണ്ട് അനുമോദനം അറിയിച്ചു|PM Shri project abvp members met minister v sivankutty appreciation | Kerala
Last Updated:
പദ്ധതിയിൽ ചേരാനുള്ള തീരുമാനം തങ്ങളുടെ സമര വിജയമാണെന്ന് അവകാശപ്പെട്ട എബിവിപി നേതാക്കൾ വിദ്യാഭ്യാസ മേഖലയിലെ മറ്റ് വിഷയങ്ങളിൽ മന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടു
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് എബിവിപിയുടെ അഭിനന്ദനം. എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി അനുമോദനം അറിയിച്ചത്. പി.എം. ശ്രീ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സംഘടന സംസ്ഥാനത്ത് സമരങ്ങൾ നടത്തിയിരുന്നു. ഈ പദ്ധതിയിൽ ചേരാനുള്ള തീരുമാനം തങ്ങളുടെ സമര വിജയമാണെന്ന് എബിവിപി നേതാക്കൾ അറിയിക്കുകയും വിദ്യാഭ്യാസ മേഖലയിലെ മറ്റ് വിഷയങ്ങളിൽ മന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു.
പിഎം ശ്രീയിൽ ചേരുന്നതിനെ സി.പി.ഐ. ശക്തമായി എതിർത്തിരുന്നുവെങ്കിലും അത് അവഗണിച്ചാണ് വിദ്യാഭ്യാസ സെക്രട്ടറി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. കൂടിയാലോചനയില്ലാതെ പി.എം. ശ്രീയിൽ ഒപ്പുവെച്ച നടപടിയിൽ സി.പി.ഐക്ക് കടുത്ത അതൃപ്തിയുണ്ട്. മുന്നണി മര്യാദയുടെ ലംഘനമാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. തങ്ങളുടെ എതിർപ്പിനെ കണക്കിലെടുക്കാതെ പദ്ധതിയിൽ ഒപ്പുവെച്ചത് അവഗണനയാണെന്നാണ് സി.പി.ഐ.യുടെ വിലയിരുത്തൽ.
പി.എം. ശ്രീയിൽ ഒപ്പിടുന്നത് സംബന്ധിച്ച് മന്ത്രിസഭയിൽ ചർച്ച വന്നപ്പോൾ ശക്തമായി എതിർക്കാൻ ബിനോയ് വിശ്വം സി.പി.ഐ. മന്ത്രിമാർക്ക് നിർദേശം നൽകിയിരുന്നു. റവന്യൂ മന്ത്രി കെ. രാജൻ വിഷയം മന്ത്രിസഭയിൽ ഉന്നയിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയനോ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോ പ്രതികരിച്ചില്ല. ഈ എതിർപ്പുകൾക്കിടയിലും സംസ്ഥാനം പദ്ധതിയിൽ ഒപ്പുവെക്കുകയായിരുന്നു. ഇതോടെ പി.എം. ശ്രീയുടെ ഭാഗമാകുന്ന 34-ാമത്തെ ഭരണസംവിധാനമായി കേരളം മാറി. പദ്ധതിയിൽ ചേർന്ന സാഹചര്യത്തിൽ, തടഞ്ഞുവെച്ചിരുന്ന 1500 കോടി രൂപയുടെ ആദ്യ ഗഡു ഉടൻ സംസ്ഥാനത്തിന് കൈമാറുമെന്ന് കേന്ദ്രം അറിയിച്ചു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
October 24, 2025 9:04 AM IST
