‘കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാൻ എയിംസ് അവിടെ വരണം’; കേന്ദ്രമന്ത്രി സുരേഷ്ഗോപി|central minister suresh gopi says that AIIMS should be come on alappuzha to revitalize the area | Kerala
Last Updated:
താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണെന്നും ഒരിക്കലും വാക്ക് മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
തൃശൂർ: എയിംസ് (AIIMS) തൃശൂരിൽ സ്ഥാപിക്കുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിന്റെ വികസനം ലക്ഷ്യമിട്ടുള്ള ‘എസ്.ജി. കോഫി ടൈംസ്’ എന്ന പേരിലുള്ള പുതിയ ചർച്ചാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന് പറയുന്നത്. രാഷ്ട്രീയമോ പ്രാദേശികതയോ അല്ല ഞാൻ ഇക്കാര്യത്തിൽ കാണുന്നത്. ആലപ്പുഴയിൽ എയിംസ് വരാൻ തൃശൂരുകാർ പ്രാർഥിക്കണം,’ സുരേഷ് ഗോപി ആവശ്യപ്പെട്ടു. തൃശൂരിൽനിന്ന് എംപിയാകുന്നതിന് മുൻപുതന്നെ ആലപ്പുഴയിൽ എയിംസ് വേണമെന്ന് താൻ പറഞ്ഞിരുന്നു. താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്, ഒരിക്കലും വാക്ക് മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെട്രോ റെയിൽ സർവീസ് തൃശൂരിലേക്ക് വരുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി വിശദീകരിച്ചു. അങ്കമാലി വരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് താൻ ആവശ്യപ്പെട്ടത്. മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാർ, ഗുരുവായൂർ വഴി താനൂരിലും എത്തണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ സ്പീക്കറുമായ തേറമ്പിൽ രാമകൃഷ്ണനെ വീട്ടിലെത്തി കണ്ടശേഷമാണ് സുരേഷ് ഗോപി ‘കോഫി വിത്ത് എസ്.ജി’ എന്ന പുതിയ ചർച്ചാ പരിപാടിക്ക് തുടക്കം കുറിച്ചത്.
Thrissur,Kerala
October 26, 2025 1:08 PM IST
