ബിരിയാണിയിൽ ഭക്ഷ്യവിഷബാധ: ദുല്ഖര് സല്മാന് പത്തനംതിട്ടയിൽ എത്താൻ ഉപഭോക്തൃ കോടതി| Notice issued to Dulquer Salmaan over food poisoning in rice brand endorsed by him | Kerala
Last Updated:
പ്രതികളിൽ നിന്ന് 10,250 രൂപ, അരിയുടെ വില, കോടതി ചെലവുകൾ എന്നിവയ്ക്ക് പുറമെ അഞ്ച് ലക്ഷം രൂപ കൂടി നഷ്ടപരിഹാരമായി ഈടാക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്
ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പരാതിയിൽ റോസ് ബ്രാൻഡ് ബിരിയാണി റൈസ് ബ്രാൻഡ് അംബാസിഡറായ നടൻ ദുൽഖർ സൽമാനോട് നേരിട്ട് ഹാജരാകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ നിർദേശം. ഡിസംബർ 3ന് ഹാജരാകാനാണ് ഉത്തരവ്. ഇത് സംബന്ധിച്ച് നടന് നോട്ടീസ് അയച്ചു. വിവാഹ ചടങ്ങിനായി വാങ്ങിയ 50 കിലോ ഗ്രാം ഭാരമുള്ള റോസ് ബ്രാൻഡ് ബിരിയാണി അരിയുടെ ചാക്കിൽ അരി പാക്ക് ചെയ്ത തീയതിയോ കാലാവധി അവസാനിക്കുന്ന തീയതിയോ ഇല്ലെന്ന് ആരോപിച്ച് പത്തനംതിട്ടയിൽ നിന്നുള്ള കാറ്ററിംഗ് ജീവനക്കാരനായ പി.എൻ ജയരാജൻ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഈ അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി കഴിച്ച അതിഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതിയിൽ പറയുന്നു.
റോസ് ബ്രാൻഡ് ബിരിയാണി റൈസിന്റെ മാനേജിംഗ് ഡയറക്ടർ, അരി വാങ്ങിയ പത്തനംതിട്ടയിലെ മലബാർ ബിരിയാണി ആൻഡ് സ്പൈസസിന്റെ മാനേജർ, ദുൽഖർ സൽമാൻ എന്നിവരെ യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. നൽകിയിരിക്കുന്ന തീയതിയിൽ മൂന്ന് പേരോടും നേരിട്ട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ അഭിനയിച്ച ബ്രാൻഡിന്റെ പരസ്യം കണ്ടാണ് താൻ അരി വാങ്ങിയതെന്ന് ഹർജിക്കാരൻ അവകാശപ്പെട്ടു.
സംഭവം തന്റെ കാറ്ററിംഗ് ബിസിനസിന്റെ വിശ്വാസ്യതയെ തകർത്തുവെന്നും ഇത് നിരവധി വിവാഹ ബുക്കിംഗുകൾ റദ്ദാക്കാൻ കാരണമായെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികളിൽ നിന്ന് 10,250 രൂപ, അരിയുടെ വില, കോടതി ചെലവുകൾ എന്നിവയ്ക്ക് പുറമെ അഞ്ച് ലക്ഷം രൂപ കൂടി നഷ്ടപരിഹാരമായി ഈടാക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Pathanamthitta,Kerala
November 05, 2025 3:33 PM IST
