ഹൈവേ ദൂരം 30 കി.മി;4 സർക്കാരുകൾ ഏറ്റെടുത്തത് 11 കി.മി; പ്രതിഷേധവുമായി ബിജെപിയുടെ മാർച്ച് | BJP protest alleging government apathy in Karamana-Kaliyakavila road project | Kerala
Last Updated:
കഴിഞ്ഞ 10 വർഷത്തെ പിണറായി സർക്കാരിൻ്റെ ഭരണത്തിൽ വെറും 5 കിലോമീറ്റർ മാത്രമാണ് വികസിപ്പിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു
കരമന-കളിയിക്കാവിള പാത വികസനം നടപ്പിലാക്കാതെ പിണറായി സർക്കാർ ജനങ്ങളെ കടുത്ത വഞ്ചനയ്ക്ക് ഇരയാക്കിയെന്ന് ബി.ജെ.പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
വി.എസ്. അച്യുതാനന്ദൻ്റെ കാലത്ത് ആരംഭിച്ച 30 കിലോമീറ്റർ പാതയിൽ കഴിഞ്ഞ നാല് സർക്കാരുകളുടെ കാലത്തുമായി ആകെ 11 കിലോമീറ്റർ മാത്രമാണ് പൂർത്തിയായത്. കഴിഞ്ഞ 10 വർഷത്തെ പിണറായി സർക്കാരിൻ്റെ ഭരണത്തിൽ വെറും 5 കിലോമീറ്റർ മാത്രമാണ് വികസിപ്പിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ 5 വർഷത്തിനിടെ ബാലരാമപുരം-വഴിമുക്ക് വരെയുള്ള ഒന്നര കിലോമീറ്ററിലെ ഭൂമി ഏറ്റെടുക്കൽ പോലും പൂർത്തിയാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
വഴിമുക്ക് മുതൽ കളിയിക്കാവിള വരെ റോഡിൻ്റെ വീതി 30.2 മീറ്ററിൽ നിന്ന് 22 മീറ്ററായി കുറയ്ക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ഗൂഢാലോചന നടക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. അടിയന്തിരമായി 30.2 മീറ്റർ വീതിയിൽ തന്നെ അലൈൻമെൻ്റ് അംഗീകരിച്ച് കല്ലുകൾ സ്ഥാപിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ചടങ്ങിനോടനുബന്ധിച്ച് വിവിധ പാർട്ടികളിൽ നിന്നും ബി. ജെ. പിയിലേയ്ക്ക് അംഗത്വം കൊടുത്തു.
സർക്കാരിൻ്റെ അവഗണനയിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് മുക്കംപാലമൂട് ബിജു നയിച്ച ഹൈവേ മാർച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ബാലരാമപുരത്ത് നിന്ന് ആരംഭിച്ച പദയാത്ര നെയ്യാറ്റിൻകരയിൽ സമാപിച്ചു. സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷും ഉദ്ഘാടനം ചെയ്തു.
Thiruvananthapuram,Kerala
November 07, 2025 7:55 AM IST
