Leading News Portal in Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ‌ ദേവസ്വം പ്രസിഡന്റ് എന്‍ വാസു അറസ്റ്റില്‍| Former Devaswom President N Vasu Arrested in Sabarimala Gold Theft Case | Kerala


Last Updated:

2019 മാർച്ചിൽ വാതിൽ പാളിയിലെ സ്വർണം ഉരുക്കിയത് എൻ വാസുവിന്റെ അറിവോടെ എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ

എൻ‌ വാസു
എൻ‌ വാസു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മീഷണറുമായിരുന്ന എന്‍ വാസു അറസ്റ്റില്‍. ഇന്ന് തന്നെ വാസുവിനെ കോടതിയില്‍ ഹാജരാക്കും. 2019 മാർച്ചിൽ വാതിൽ പാളിയിലെ സ്വർണം ഉരുക്കിയത് എൻ വാസുവിന്റെ അറിവോടെ എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് എൻ വാസു.

‌വാസു രണ്ടു തവണ ദേവസ്വം കമ്മീഷണറും സ്വർണക്കൊള്ള നടന്ന് മാസങ്ങൾക്കു ശേഷം ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്നു. സ്വര്‍ണപ്പാളി ചെമ്പാണെന്ന് രേഖപ്പെടുത്തിയത് വാസുവാണ്.

ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെയും മുഖ്യജോലികൾ പൂർത്തിയാക്കിയ ശേഷം സ്വർണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെൺകുട്ടിയുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു എന്നും കേസിലെ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണൻ‌ പോറ്റി വാസുവിന് ഇമെയിൽ അയച്ചിരുന്നു. 2019 ഡിസംബർ 9ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇമെയിൽ തനിക്കു വന്നിരുന്നു എന്ന് വാസുവും പിന്നീട് സ്ഥിരീകരിച്ചു.

അതേസമയം, സ്വര്‍ണക്കൊള്ളയില്‍ തനിക്ക് പങ്കില്ലെന്നാണ് എന്‍വാസു അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. തന്റെ അറിവോടെയല്ല സ്വര്‍ണം പൂശാനായി കൊണ്ടുപോയതെന്നും വാസു മൊഴി നല്‍കിയത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി വ്യക്തിപരമായ ഒരു ബന്ധമില്ലെന്നും സ്വർണ പാളി കൊണ്ട് പോകുന്നത് തന്റെ കാലയളവിൽ അല്ലെന്നും നേരത്തെ വാസു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്പോൺസർ എന്ന നിലയിലാണ് പോറ്റിയെ പരിചയമുള്ളത്. നിരവധി സ്പോൺസർമാർ ശബരിമലയിൽ ഉണ്ടാകാറുണ്ട്.അവരെ പറ്റി കൂടുതൽ അന്വേഷണം നടത്തൽ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വാസുവിനെതിരെ മുരാരി ബാബുവും നിർണായക മൊഴി നൽകിയിരുന്നു. എല്ലാം വാസു അറിഞ്ഞുകൊണ്ടെന്ന് മുരാരിയും സുധിഷും മൊഴി നൽകിയിട്ടുണ്ട്. മുൻ തിരുവാഭരണ കമ്മീഷണർ ബൈജുവിൻ്റെ മൊഴിയും വാസുവിന് എതിരാണ്. ചോദ്യം ചെയ്യലിൽ, രേഖകളിൽ തിരുത്തൽ വരുത്തിയതിൽ വാസുവിന് വ്യക്തമായ മറുപടി നൽകാനായില്ല. ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നുo ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുമാണ് വാസു ഉദ്യോഗസ്ഥരെ അറിയിച്ചത്.

Summary: N. Vasu, the former Travancore Devaswom Board (TDB) President and Commissioner, has been arrested in connection with the Sabarimala gold misappropriation case. Vasu will be produced before the court today itself. The investigating team’s finding is that the melting of the gold from the door panel in March 2019 was done with N. Vasu’s knowledge. N. Vasu is the third accused in the case registered by the Crime Branch.