തൃപ്പൂണിത്തറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ്; എം സ്വരാജ് സുപ്രീംകോടതിയിലെ ഹര്‍ജി പിൻവലിച്ചു | M Swaraj withdraws his Supreme Court appeal challenging K Babu’s Thrippunithura election victory | Kerala
Last Updated:
തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ. ബാബു, എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം. സ്വരാജിനെ 992 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. ബാബുവിന്റെ വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള കേസ് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം. സ്വരാജ് പിൻവലിച്ചു. കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ നൽകിയിരുന്ന അപ്പീലാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. ഹർജി അപ്രസക്തമായി എന്ന് സ്വരാജ് സുപ്രീംകോടതിയെ അറിയിച്ചതിനെ തുടർന്ന്, ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഈ ആവശ്യം അംഗീകരിക്കുകയും ഹർജി തീർപ്പാക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പിൽ മതചിഹ്നങ്ങൾ ഉപയോഗിച്ച് കെ. ബാബു വോട്ട് പിടിച്ചു എന്നതായിരുന്നു എം. സ്വരാജിന്റെ പ്രധാന ആരോപണം. ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് വീടുകളിൽ വിതരണം ചെയ്ത വോട്ടേഴ്സ് സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചു എന്നും, കെ. ബാബു തോറ്റാൽ അത് അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തിൽ പ്രചാരണം നടത്തിയെന്നും അദ്ദേഹം ഹർജിയിൽ ആരോപിച്ചിരുന്നു. നേരത്തെ ഈ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ. ബാബു, എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം. സ്വരാജിനെ 992 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
Kochi [Cochin],Ernakulam,Kerala
November 17, 2025 9:21 PM IST
