Leading News Portal in Kerala

കേരളത്തിൽ എത്തിയത് അഡ്വ. ആളൂരിനെ കാണാനെന്ന് ബണ്ടിചോർ; പൊലീസ് വിട്ടയച്ചു| Notorious Thief Bunty Chor Released by Police After Being Detained in Ernakulam | Kerala


Last Updated:

ബി എ ആളൂര്‍ മരിച്ചവിവരം ബണ്ടിചോർ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ആളൂരിന്റെ അഭിഭാഷകരുമായി ബന്ധപ്പെട്ട് ബണ്ടിചോർ പറഞ്ഞകാര്യം പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് കേരളത്തില്‍ മറ്റുകേസുകളില്ലാത്തതിനാല്‍ വിട്ടയച്ചത്

ബണ്ടിചോര്‍
ബണ്ടിചോര്‍

കൊച്ചി: കരുതല്‍ തടങ്കലെന്നനിലയില്‍ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിനെ പോലീസ് വിട്ടയച്ചു. കേരളത്തില്‍ നിലവില്‍ ഇയാള്‍ക്കെതിരേ കേസുകളില്ലാത്തതിനാലും ബണ്ടിചോർ നല്‍കിയ മൊഴി അന്വേഷിച്ച് സ്ഥിരീകരിച്ചതിനാലുമാണ് കസ്റ്റഡിയില്‍നിന്ന് വിട്ടയച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

അന്തരിച്ച അഭിഭാഷകനായ ബി എ ആളൂരിനെ കാണാനാണ് കേരളത്തിലെത്തിയതെന്നാണ് ബണ്ടിചോർ പോലീസിന് നല്‍കിയ മൊഴി. കഴിഞ്ഞദിവസം രാത്രി കരുതല്‍ തടങ്കലെന്നനിലയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് ബണ്ടിചോർ ഇക്കാര്യം പറഞ്ഞത്. ബി എ ആളൂര്‍ മരിച്ചവിവരം ബണ്ടിചോർ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ആളൂരിന്റെ അഭിഭാഷകരുമായി ബന്ധപ്പെട്ട് ബണ്ടിചോർ പറഞ്ഞകാര്യം പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് കേരളത്തില്‍ മറ്റുകേസുകളില്ലാത്തതിനാല്‍ വിട്ടയച്ചത്.

ഞായറാഴ്ച രാത്രി 8 മണിയോടെയാണ് ബണ്ടിചോർ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. കേരളത്തിലടക്കം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള ബണ്ടിചോറിന്റെ സാന്നിധ്യം റെയില്‍വേ പോലീസില്‍ സംശയത്തിനിടയാക്കി. പിന്നാലെ ഇയാളെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. എന്തിനാണ് കേരളത്തില്‍ വന്നതെന്നായിരുന്നു പോലീസിന്റെ പ്രധാന ചോദ്യം.

അഭിഭാഷകനായ ആളൂരിനെ കാണാനാണെന്നും മുന്‍പുണ്ടായിരുന്ന ഒരുകേസുമായി ബന്ധപ്പെട്ട തൊണ്ടിമുതല്‍ വിട്ടുകിട്ടാനായി ഹര്‍ജി നല്‍കാനെത്തിയതാണെന്നും ബണ്ടിചോർ മൊഴി നല്‍കി. എന്നാല്‍, ഞായറാഴ്ച രാത്രി പോലീസിന് ഇക്കാര്യം സ്ഥിരീകരിക്കാനായില്ല. ഇതോടെ ബണ്ടിചോർ കസ്റ്റഡിയില്‍ തുടര്‍ന്നു. തിങ്കളാഴ്ച രാവിലെ അന്തരിച്ച ബി എ ആളൂരിന്റെ സഹപ്രവര്‍ത്തകരെ പോലീസ് ബന്ധപ്പെട്ടു. ഇതോടെയാണ് ബണ്ടിചോർ നല്‍കിയ മൊഴി സ്ഥിരീകരിച്ചത്. കേരളത്തില്‍ കേസുകളില്ലാത്തതിനാല്‍ ഇയാളെ വിട്ടയക്കുകയുംചെയ്തു.

സംസ്ഥാനത്ത് ബണ്ടിചോറിനെതിരേ മൂന്ന് കേസുകളാണുണ്ടായിരുന്നത്. ഇതില്‍ 2013 ലെ പ്രമാദമായ മോഷണക്കേസില്‍ ബണ്ടിചോർ ജയില്‍ശിക്ഷ അനുഭവിച്ചു. 2023ലാണ് ബണ്ടിചോർ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയത്. പിന്നീട് ഡല്‍ഹിയില്‍വെച്ച് യുപി പോലീസ് പിടികൂടിയിരുന്നു.

Summary: Notorious thief Bunty Chor, who was taken into preventive detention from Ernakulam South Railway Station, has been released by the police. The police clarified that he was released from custody because there are currently no cases registered against him in Kerala, and the statement he provided was investigated and verified.