രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കമാൻഡിന് യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ പരാതി; ഇരകളെ നേരിൽ കണ്ട് വിഷയം അന്വേഷിക്കണം| Youth Congress Woman Leader Files Complaint Against Rahul Mamkootathil With High Command | Kerala
Last Updated:
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി എന്നിവര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിനും വയനാട് എം പി പ്രിയങ്ക ഗാന്ധിയ്ക്കും പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ. വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജനയുടെ പരാതിയിലെ ആവശ്യം. സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന സംശയം ജനങ്ങളിൽ നിന്നും മാറ്റണമെന്നും സജന പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്നും പാര്‍ട്ടയിൽ നിന്നും പടിയടച്ച് പിണ്ഡം വയ്ക്കണമെന്നും ആവശ്യപ്പെട്ട് സജന ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. മുൻ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ രാഹുലിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് തന്നെ പാര്‍ട്ടിക്ക് പരാതി നൽകിയിരിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി എന്നിവര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്. ദേശീയ തലത്തിൽ ഉള്ള വനിതാ നേതാക്കൾ ഉൾപ്പെടുന്ന അന്വേഷണ സംഘം ഇരകളായ കുട്ടികളെ കണ്ടെത്തി അവരുടെ വിഷയം മനസ്സിലാക്കണമെന്ന് സജന ആവശ്യപ്പെട്ടു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത തുടരുകയാണ്. രാഹുലിനെ പിന്തുണച്ച് കെപിസിസി മുന്‍ പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ കെ സുധാകരനെ തള്ളി കെ മുരളീധരനും രമേശ് ചെന്നിത്തലയും രംഗത്തെത്തി. രാഹുല്‍ സസ്‌പെന്‍ഷനിലാണെന്നും, പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം വേദി പങ്കിടാനാകില്ലെന്നുമാണ് മുരളീധരന്‍ പറഞ്ഞത്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
November 27, 2025 1:20 PM IST
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കമാൻഡിന് യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ പരാതി; ഇരകളെ നേരിൽ കണ്ട് വിഷയം അന്വേഷിക്കണം
