ട്രോൾ അല്ല! ചൊവ്വയിലെ ഗർത്തങ്ങൾക്ക് കേരളത്തിലെ സ്ഥലങ്ങളുടെ പേരുകൾ craters in Mars planet are named after places in Kerala | Kerala
Last Updated:
മലയാളി ഗവേഷകരായ ഡോ. വി.ജെ. രാജേഷിന്റെയും ഡോ. ആസിഫ് ഇഖ്ബാല്‍ കാക്കശ്ശേരിയുടെയും നിര്‍ദേശങ്ങളാണ് അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര യൂണിയന് (ഐഎയു) അംഗീകരിച്ചത്
ചുവന്നഗ്രഹമായ ചൊവ്വയിൽ ഇനി കേരളത്തിലെ വര്‍ക്കല, ബേക്കല്‍, തുമ്പ, വലിയമല എന്നീ സ്ഥലങ്ങളുമുണ്ടാകും.ചൊവ്വയിലെ ശാസ്ത്ര പ്രാധാന്യമുള്ള ചെറിയ ചില ഗര്‍ത്തങ്ങള്‍ക്കാണ് കേരളത്തിലെ ഈ സ്ഥലങ്ങളുടെ പേരുകൾ നൽകിയത്. കേരളത്തിലെ സ്ഥലങ്ങളുടെ പേര് നൽകണമന്ന മലയാളി ഗവേഷകരായ ഡോ. വി.ജെ. രാജേഷിന്റെയും ഡോ. ആസിഫ് ഇഖ്ബാല്‍ കാക്കശ്ശേരിയുടെയും നിര്‍ദേശങ്ങളാണ് അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര യൂണിയന് (ഐഎയു) അംഗീകരിച്ചത്.
ജ്യോതിശ്ശാസ്ത്രരംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ ശാസ്ത്രജ്ഞരുടെ പേരുകളാണ് വലിയ ഗര്‍ത്തങ്ങള്‍ക്ക് നിർദേശിക്കേണ്ടത്. തുടര്‍ന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രഥമ ഡയറക്ടറായിരുന്ന എം.എസ്. കൃഷ്ണന്റെ സ്മരണാർത്ഥം 50 കിലോമീറ്ററിലധികം വലുപ്പവും 350കോടി വര്‍ഷം പഴക്കമുള്ള ഗര്‍ത്തത്തിന് ‘കൃഷ്ണന്’ ഗര്‍ത്തമെന്ന് പേര് നൽകി. ഇതിനോട് ചേര്‍ന്നുള്ള വറ്റിയ നീര്‍ച്ചാലിന് പെരിയാര്‍ എന്നാണ് പേര് നൽകിയത്.ഇതിന് സമീപത്തെ സമതലത്തിന് കൃഷ്ണന് പാലസ് എന്നാണ് പേര്. ചൊവ്വയിലെ ഉപരിതല ഭൂരൂപങ്ങള്‍ക്ക് കേരളത്തിലെ പേരുകള്‍ നൽകുന്നത് ഇത് ആദ്യമായാണ്.
കാസര്‍കോട് ഗവ. കോളേജ് ജിയോളജി വിഭാഗം അസി. പ്രൊഫസറായ ഡോ. ആസിഫ് ഇഖ്ബാല്‍ കാക്കശേരിയുടെയും തിരുവനന്തപുരം വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ (ഐഐഎസ്ടി) ഡോ. വി.ജെ. രാജേഷിന്റെയും മേല്‍നോട്ടത്തില്‍ നടത്തിയ പിഎച്ച്ഡി ഗവേഷണത്തിന്റെ ഭാഗമായാണ് പേരുകള്‍ നിര്‍ദേശിച്ചത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജി സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തെ വലിയമലയിലാണ്. തിരുവനന്തപുരത്തെ തന്നെ തുമ്പയിലാണ് വിക്രം സാരാഭായ് സ്പെയ്സ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്. ഭൗമസ്മാരകമായ വര്‍ക്കല ക്ലിഫ് സ്ഥിതി ചെയ്യുന്നത് വര്‍ക്കലയിലും ചരിത്ര സ്മാരകമായ ബേക്കൽ കോട്ട സ്ഥിതിചെയ്യുന്നത് കാസർകോട്ടെ ബേക്കലിലുമാണ്.
Thiruvananthapuram,Kerala
November 27, 2025 8:26 PM IST
