മാങ്കൂട്ടത്തിനെതിരെയുള്ള യുവതിയുടെ പരാതിയിലെ പരാമർശം; അടൂരിലെ UDF സ്ഥാനാർഥി ഫെനി നൈനാന്റെ ഓഫീസ് പൂട്ടി | election committee office of Feni Ninan was locked down due to its connection with the woman’s complaint against Rahul Mamkootathil | Kerala
Last Updated:
ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനായി കഴിഞ്ഞ ദിവസം ഫെനി നൈനാന്റെ അടൂരിലെ വീട്ടിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു
കൊല്ലം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു യുവതി നൽകിയ പരാതിയിലെ പരാമർശത്തെ തുടർന്ന് അടൂർ നഗരസഭ എട്ടാം വാർഡ് യു ഡി എഫ് സ്ഥാനാർഥി ഫെനി നൈനാന്റെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് പൂട്ടി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന പുതിയ പീഡന പരാതിയിൽ ഫെനിയുടെ പേരും പുറത്തു വന്നതോടെയാണ് ഓഫീസ് പൂട്ടിയത്.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഇദ്ദേഹത്തിന്റെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് പൂട്ടിയത്. യുവതി നൽകിയ പരാതിയിൽ നഗരത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള ഒറ്റപ്പെട്ട ഒരു ഹോംസ്റ്റേ പോലെയുള്ള കെട്ടിടത്തിൽ യുവതിയെ കൊണ്ടു പോകാൻ രാഹുലിനൊപ്പം ഫെനിയും ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്.
ബംഗളൂരു സ്വദേശിയായ 23കാരിയാണ് ഇന്ന് പരാതി നൽകിയത്. 2023 ഡിസംബറിലാണ് പരാതിക്കിടയാക്കിയ സംഭവം. ഈ പെൺകുട്ടിയിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. രാഹുൽ വിവാഹവാഗ്ദാനം നൽകി തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കേരളത്തിന് പുറത്തുള്ള താൻ നാട്ടിലെത്തിയപ്പോഴാണ് പീഡിപ്പിച്ചതെന്നും ഇത് കടുത്ത മാനസിക സംഘർഷമുണ്ടാക്കിയതായും യുവതി പരാതിയിൽ പറയുന്നു. രാഹുൽ ലൈംഗിക വേട്ടക്കാരനാണെന്നും യുവതി കോൺഗ്രസ് നേതൃത്വത്തിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു.
ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനായി കഴിഞ്ഞ ദിവസം ഫെനി നൈനാന്റെ അടൂരിലെ വീട്ടിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. അടൂർ നഗരസഭയിലെ എട്ടാം വാർഡിൽ സ്ഥാനാർഥിയാണ് ഫെനി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയ സമയത്താണ് പൊലീസ് രാഹുലിനെ തേടി ഫെനിയുടെ വീട്ടിലെത്തിയത്. ഇതിനെ തുടർന്ന് അടൂർ സ്റ്റേഷനിലെത്തി ഇയാൾ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
December 02, 2025 6:42 PM IST
മാങ്കൂട്ടത്തിനെതിരെയുള്ള യുവതിയുടെ പരാതിയിലെ പരാമർശം; അടൂരിലെ UDF സ്ഥാനാർഥി ഫെനി നൈനാന്റെ ഓഫീസ് പൂട്ടി
