Leading News Portal in Kerala

ഡിസംബർ 4 സത്യപ്രതിജ്ഞ മുതൽ പുറത്താക്കൽ വരെ; രാഹുൽ മാങ്കൂട്ടത്തിൽ എന്ന താരത്തെ ‘കൈ’ ഒഴിയുമ്പോൾ| From Rise to Fall The Political Journey of Rahul Mamkootathil MLA | Kerala


തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് പാലക്കാടിന് നൽകുന്ന ഗിഫ്റ്റ് എന്നാണ് രാഹുലിന്റെ ഗോഡ്‌ഫാദർ ആയ ഷാഫി പറമ്പിൽ പറഞ്ഞത്. എംഎൽഎ ആയി ഒരു മാസം തികയുമ്പോൾ രാഹുലിന്റെ അസൂയാവഹമായ രാഷ്ട്രീയ വളർച്ച കണ്ട് പ്രമുഖ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് പറഞ്ഞത് ഇയാൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകും എന്നാണ്.

കെഎസ്‌യുവിലൂടെ കടന്നുവന്ന് 2020 മുതൽ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും ചാനൽ ചർച്ചകളിലൂടെയും ശ്രദ്ധാകേന്ദ്രമായ ഈ അടൂർ സ്വദേശി 2023 മുതൽ കേരള രാഷ്ട്രീയത്തിലെ എണ്ണം പറഞ്ഞ താരങ്ങളിൽ ഒന്നായി. അതുകൊണ്ടാണ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞടുപ്പിൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നീ പ്രധാന നേതാക്കളുടെ അഭിപ്രായങ്ങൾ നിഷ്കരുണം തള്ളി ഷാഫി പറമ്പിലിന് ഇയാളെ തന്റെ പിൻഗാമിയാക്കാൻ കഴിഞ്ഞത്. ജെഎസ് അഖിൽ എന്ന നേതാവ് അസ്തമിച്ചതും അബിൻ വർക്കി എന്ന നേതാവ് പരാജയപ്പെട്ടതും ആരും ഓർത്തില്ല. യൂത്ത് കോൺഗ്രസ് തിരഞ്ഞടുപ്പിൽ വ്യാജ വോട്ടർ ഐഡി ഉപയോഗിച്ചു എന്ന പാർട്ടി പ്രവർത്തകരുടെ ആരോപണമോ തുടർന്ന് വന്ന കേസോ ഒന്നും രാഹുൽ എന്ന ബ്രാൻഡിന് മുന്നിൽ വിലപ്പോയില്ല എന്നോർക്കണം. വ്യാജൻ എന്ന് സോഷ്യൽ മീഡിയയിലെ ചിലർ വിളിച്ചെങ്കിലും ആരും മൈൻഡ് ചെയ്തില്ല.

ലീഡർ കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയപ്പോൾ, ‘തന്തക്ക് പിറന്ന മകളോ തന്തയെക്കൊന്ന സന്തതിയോ’ എന്നാണ് രാഹുല്‍ മാങ്കുട്ടത്തില്‍ പത്മജയെക്കുറിച്ച് പറഞ്ഞത്‌. അത് അന്ന് വിവാദമായിരുന്നു.

ആലപ്പുഴയിലേക്ക് കെ സി വേണുഗോപാൽ തിരിച്ചുവന്നപ്പോൾ വടകരയിൽ ഷാഫി പറമ്പിൽ എന്ന അസാധാരണ സമവാക്യത്തിൽ പാലക്കാട് ഉപ തിരഞ്ഞെടുപ്പ് വന്നു. മറ്റുമുതിർന്ന നേതാക്കളെ വെട്ടി യൂത്ത് കോൺഗ്രസിന്റെ താര നേതാവ് രാഹുലിനെ ഷാഫി വീണ്ടും തന്റെ പിൻഗാമിയാക്കി. ഏതാണ്ട് ഒരു കൊല്ലത്തിനുള്ളിൽ പാലക്കാട് നിന്ന് നിയമസഭയിലേക്ക് തിളങ്ങുന്ന വിജയവും നേടി. സോഷ്യൽ മീഡിയയിൽ അസൂയാവഹമായ ജനപ്രീതിയുള്ള ഈ യുവ നേതാവിന് പാലക്കാട്ടെ പ്രധാന എതിരാളികളായ ബിജെപിയിൽ പോലും ആരാധകർ ഏറെയെന്ന് റീലുകളും ചിത്രങ്ങളും സാക്ഷ്യം പറഞ്ഞു.

ഫേസ്‌ബുക്കിൽ ഒരു പോസ്റ്റ് ഇട്ടാൽ 24 മണിക്കൂറിൽ മിനിമം 50 k ലൈക്ക് വരുന്ന അപൂർവ ജനുസ്. മുഖ്യമന്ത്രിയെ ‘എടോ വിജയാ’ എന്ന് വിളിക്കുന്ന കേരളത്തിലെ ഏക നേതാവിന് സോഷ്യൽ മീഡിയയിൽ നാൾക്കു നാൾ പ്രിയം കൂടിവന്നു. ഇത് കണ്ട് റീൽസ് ആണ് മുഖ്യം ബിഗിലെ എന്ന് എല്ലാവരും പറഞ്ഞു തുടങ്ങി. കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പ്രവർത്തനം അവസാനിച്ചു എന്ന് വിധിയെഴുതി തുടങ്ങി.

ഒരു മാസത്തോളം വീടിനു പുറത്തിറങ്ങാതെ ഇരുന്ന രാഹുൽ പൊതുജീവിതത്തിൽ പതുക്കെ സജീവമായി. സോഷ്യൽ മീഡിയയിൽ ഒട്ടേറെ പിന്തുണയുള്ള സിനിമാതാരങ്ങൾ അടക്കമുള്ളവർ രാഹുലിനു വേണ്ടി പരസ്യമായി രംഗത്തുവന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ തന്റെ മണ്ഡലമായ പാലക്കാട് പ്രധാന താരമായി. പ്രധാന നേതാക്കൾ അകറ്റി നിർത്തി എങ്കിലും കോൺഗ്രസുകാരിൽ വലിയ വിഭാഗവും സൈബർ കോൺഗ്രസുകാരിൽ ഭൂരിപക്ഷത്തിനും രാഹുൽ താരമായി തുടർന്നു. സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള പല ആരോപണങ്ങളും പോലെ രാഹുലിനെതിരെയുള്ളവയും മാറും എന്ന് പരക്കെ വിധിയെഴുതി.

അങ്ങനെ എല്ലാം മാഞ്ഞുതുടങ്ങി എന്ന് തോന്നിയപ്പോൾ അതിൽ ഒരു യുവതി തന്റെ പരാതിയായി മുഖ്യമന്ത്രി പിണറായി വിജയന്  നേരിട്ട് നൽകിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പരാതി നൽകിയ അപ്പോൾ തന്നെ ഒളിവിൽ.കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്കും കർണാടകത്തിലേക്കും കടന്ന് ഏതൊരു ക്രിമിനലിനെയും വെല്ലുന്ന കൗശലത്തോടെ എട്ടുദിവസമായിട്ടും പൊലീസിന് പിടികൂടാനാകാതെ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ നാൾ വഴികളിലൂടെ

1989 നവംബർ 12: എസ്. രാജേന്ദ്ര കുറുപ്പിന്റേയും ബീനയുടേയും ഇളയ മകനായി പത്തനംതിട്ട അടൂരിലെ മുണ്ടപ്പള്ളിയിൽ ജനനം.

2023 നവംബർ 21: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഷാഫി പറമ്പിൽ സ്ഥാനമൊഴിഞ്ഞപ്പോൾ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു

2024 നവംബർ 20: ലോക്‌സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് ഷാഫി പറമ്പിൽ വിജയിച്ചതിനെ തുടർന്ന് നിയമസഭാംഗത്വം രാജി വച്ചപ്പോൾ പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി.

2024 നവംബർ 23: ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ (18,840) പാലക്കാട് നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ചു.

2024 ഡിസംബർ 4: പാലക്കാട് എംഎൽ എ ആയി സത്യപ്രതിജ്ഞ ചെയ്തു

2025 മെയ് 31: അർദ്ധരാത്രിയോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ നിലമ്പൂരിലെ സ്ഥാനാർഥി പിവി അന്‍വറിന്റെ വീട്ടില്‍ എത്തി രഹസ്യചര്‍ച്ച നടത്തി. അന്‍വറിനെ കണ്ടത് പിണറായിസത്തിന്റെ വിമര്‍ശകന്‍ ആയതിനാലാണെന്നാണ് രാഹുല്‍ പറഞ്ഞത്.

2025 ജൂൺ 1: രാഹുല്‍ മാങ്കൂട്ടത്തില്‍ പി. വി. അന്‍വറിനെ സന്ദര്‍ശത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഹുല്‍ ചെയ്തത് തെറ്റാണെന്നും പാര്‍ട്ടിയുടെ അനുമതി ഇല്ലാതെയാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയതെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

2025 ജൂൺ 16: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്

2025 ആഗസ്റ്റ് 25: കോൺഗ്രസ് പാർലന്റെറി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു

2025 ഡിസംബർ 4: മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.

പരാതിയിലെ നാൾ വഴി

2025 മാർച്ച് 17: ഫ്ലാറ്റിൽ വച്ച് സമ്മതം കൂടാതെ യുവതിയുടെ നഗ്ന വീഡിയോ മൊബൈൽ ഫോണിൽ പകർത്തി.

2025 ഏപ്രിൽ 22:  ഗർഭിണിയാണെന്ന് അറിഞ്ഞുകൊണ്ട് തൃക്കണ്ണാപുരത്തുള്ള ഫ്ലാറ്റിൽ വച്ചും ബലാത്സംഗം.

2025 മെയ് അവസാന ആഴ്ചയിലെ രണ്ടുദിവസം പാലക്കാടുള്ള Build Tech Summit 10-B ഫ്ലാറ്റിൽ വച്ചും ബലാത്സംഗം.

2025 മെയ് 30:  തിരുവനന്തപുരം കൈമനത്ത് വച്ച് ഗുളികകൾ കൊടുത്തു. സമ്മതം കൂടാതെ ഗുളികകൾ കഴിപ്പിച്ച് ഗർഭഛിദ്രം ചെയ്യിപ്പിച്ചു. വിവരങ്ങൾ പുറത്ത് പറയരുതെന്ന് പറഞ്ഞു.

ആരോപണത്തിന്റെ നാൾവഴി

2025 ജൂലൈ 28: തനിക്ക് എതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണത്തോട് രാഹുല്‍ ‘ഹൂ കെയേഴ്‌സ്’ എന്ന് പാലക്കാട് വെച്ച് പ്രതികരിക്കുന്നു.

2025 ആഗസ്റ്റ് 19: പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനെ രക്ഷാകർത്താവിന്റെ സ്ഥാനത്തുകാണുന്ന ചലച്ചിത്രതാരവും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്‌ ഒരു നേതാവിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച്‌ ഒരു സ്വകാര്യ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ പറയുന്നു. സ്‌റ്റാർ ഹോട്ടലിൽ മുറിയെടുക്കാമെന്ന്‌ പറഞ്ഞു. വിവരം മുതിർന്ന നേതാവിനെ അറിയിച്ചിട്ടും ഒന്നും ചെയ്‌തില്ലെന്നും പകരം ഉന്നതസ്ഥാനം നൽകിയെന്നും നടി ആരോപണം. രാഹുൽ ഉപയോഗിച്ച ‘ഹൂ കെയേഴ്സ്’ റിനി അഭിമുഖത്തിൽ പറയുന്നതോടെ ആരോപണത്തിന് ബലം വരുന്നു.

2025 ആഗസ്റ്റ് 21: ഇപ്പോൾ പരാതി നൽകിയ യുവതിയുമായുള്ള ഫോൺ സംഭാഷണവും ചാറ്റുകളും പുറത്തുവരുന്നു. ഗർഭഛിദ്രത്തിന്‌ നിർബന്ധിക്കുന്നതാണ്‌ സംഭാഷണം.  ‘നിന്നെ എനിക്ക്‌ റേപ്‌ ചെയ്യണം’ എന്ന ആവശ്യവുമായി രാഹുൽ സമീപിച്ചിരുന്നെന്ന്‌ ട്രാൻസ്‌വുമൺ

2025 ആഗസ്റ്റ് 21: യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസഡിന്റ്‌ സ്ഥാനം രാജിവച്ചു

2025 ആഗസ്റ്റ് 22: രാഹുൽ ലൈംഗികമായി പീഡിപ്പിച്ചതായി മറ്റൊരു യുവതിയുടെ പരാതി. പരാതി ഉന്നയിച്ചവർക്കെതിരെയും മാധ്യമ പ്രവർത്തകർക്ക് എതിരെയും സൈബർ ആക്രമണം.

2025 ആഗസ്റ്റ് 23: അതിജീവിതയേയും ഗർഭസ്ഥശിശുവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ചാറ്റ് പുറത്ത്. വനിതാ കമീഷൻ സ്വേമേധയാ കേസ് എടുത്തു. ബാലാവകാശ കമീഷൻ റിപ്പോർട്ട് തേടി.

2025 ആഗസ്റ്റ് 24: രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്ത എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഭാര്യ ഡോ. കെ ആശ കോൺഗ്രസുകാരുടെ സൈബർ അധിക്ഷേപത്തിനൊടുവിൽ അത് ഡിലീറ്റ് ചെയ്യന്നു.

​​

2025 ആഗസ്റ്റ് 25: കോൺഗ്രസ് പാർലന്റെറി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു

​​

2025 ആഗസ്റ്റ് 25: ക്രൈംബ്രാഞ്ച് കേസെടുത്തു.

​​

2025 ആഗസ്റ്റ് 25: കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു

2025 സെപ്തംബർ 10: റിനി ആൻ ജോർജ് അന്വേഷക സംഘത്തിന് മൊഴി നൽകി

2025 നവംബർ 25: മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപി രാഹുലിനെ ശക്തമായി പിന്തുണച്ച് രംഗത്തുവരുന്നു.

​​​

2025 നവംബർ 25: രാഹുൽ വിഷയത്തിൽ കോൺഗ്രസിനുള്ളിലെ ശക്തമായ അഭിപ്രായ ഭിന്നത നേതാക്കളുടെ പ്രസ്താവനയായി പുറത്തുവരുന്നു.

2025 നവംബർ 27: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സ‌ാജൻ എഐസിസിക്കും പ്രിയങ്കാ ഗാന്ധിക്കും പരാതി നൽകി.

​​​2025 നവംബർ 27: ഒരു യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകുന്നു.

2025 നവംബർ 28: നെടുമങ്ങാട് വലിയമല പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.  കേസ് നേമം പൊലീസിന് കൈമാറി. രാഹുലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

2025 ഡിസംബർ 4: രാഹുൽ ഒളിവിൽ തുടരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചു.

യൂത്ത് കോൺഗ്രസ് വ്യാജ വോട്ടർ ഐഡി കേസ്

രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡൻ്റായ യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വ്യാജ വോട്ടർ ഐഡി കാർഡുകൾ നിർമ്മിച്ചു എന്ന് ഡിവൈഎഫ്ഐ നേതാക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം.

2023 നവംബർ 22

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പത്തനംതിട്ട സ്വദേശികളായ അഭി വിക്രം, ബിനില്‍, ഫെനി എന്നിവർ പിടിയിലായി. പിടിയിലായവരെല്ലാം രാഹുൽ മാങ്കൂട്ടത്തലിന്റെ വിശസ്തരെന്നും പൊലീസ്. അഭി വിക്രമിന്റെ ഫോൺ, ബിനിലിന്റെ ലാപ് ടോപ് എന്നിവിടങ്ങളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയിരുന്നു.