‘തീവ്രത’ എന്ന വാക്ക് റിപ്പോർട്ടിൽ ഇല്ല; സൈബർ ആക്രമണങ്ങൾക്ക് പികെ ശ്രീമതിയുടെ മറുപടി | PK Sreemathi Teacher’s Facebook Post Linked to Cyber Attacks in Rahul Mamkootathil Case | Kerala
Last Updated:
തെറ്റ് ചെയ്തവർ പാർട്ടി പ്രവർത്തകരാണെങ്കിൽ പോലും അവർക്കെതിരെ ശക്തമായ നടപടി എടുക്കുന്ന പാർട്ടിയാണ് സി.പി.എമ്മെന്ന് പി.കെ. ശ്രീമതി ടീച്ചർ
കണ്ണൂർ: സിപിഐഎം നേതാവ് പി കെ ശശിക്കെതിരായ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡനാരോപണത്തില്‍ അന്വേഷണം നടത്തി പാര്‍ട്ടിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ‘തീവ്രത’ എന്ന വാക്ക് ഇല്ലെന്ന് പി കെ ശ്രീമതി.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിച്ചതിന് പിന്നാലെ തനിക്കെതിരെ, വീണ്ടും സൈബർ ആക്രമണങ്ങൾക്ക് നടക്കുന്ന പശ്ചാത്തലത്തിലാണ് സിപിഎം നേതാവ് പി.കെ. ശ്രീമതി ടീച്ചർ വിശദീകരണം നടത്തിയത്. തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ശക്തമായ ഭാഷയിലാണ് അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചത്.
തനിക്കെതിരെ നടക്കുന്നത് നീചമായ രീതിയിലുള്ള ആക്രമണമാണെന്ന് ശ്രീമതി ടീച്ചർ പറഞ്ഞു. തനിക്കെതിരായ റിപ്പോർട്ടിൽ താൻ ‘തീവ്രത’ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. തെറ്റ് ചെയ്തവർ പാർട്ടി പ്രവർത്തകരാണെങ്കിൽ പോലും അവർക്കെതിരെ ശക്തമായ നടപടി എടുക്കുന്ന പാർട്ടിയാണ് സി.പി.എം. എന്നും അവർ ഓർമ്മിപ്പിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
“തീവ്രത “എന്ന വാക്ക് റിപ്പോർട്ടിലില്ല .സംസാരിച്ചിട്ടുമില്ല അതുമായിബന്ധപ്പെട്ട് ഒരിക്കൽ പോലും ഞാൻ ആരോടും പ്രതികരിച്ചിട്ടുമില്ല . കേട്ടാലും കണ്ടാലും അറപ്പുളവാക്കുന്ന ചിത്രങ്ങളും വാക്കുകളും ഉപയോഗിച്ച് നടത്തുന്ന നീചമായ ആക്രമണം എനിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നവർക്ക് മനഃസുഖവും സന്തോഷവും ലഭിക്കുന്നുണ്ടെങ്കിൽ ആയിക്കോളൂ .ഈ വൃത്തി കേടുകൾ എഴുതിവിടുന്നവരുടെ പ്രായത്തിലുള്ള പേരക്കുട്ടികളോട് വിശദീകരിച്ച് മനസിലാക്കിക്കാൻ ഞാൻ കുറച്ച് വിഷമിക്കേണ്ടിവരും എന്നേ ഉള്ളു മനസാവാചാ അറിയാത്ത കാര്യങ്ങളിൽ പോലും എനിക്കെതിരെ കുപ്രചരണംനടത്തിയത് കേട്ട് തഴമ്പിച്ച ചെവികളാണ് എൻ്റേത് .പാർട്ടി പ്രവർത്തകരിൽ തെറ്റ് ചെയ്തവരുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി എടുക്കുന്ന പാർട്ടിയാണ് സിപിഎം എന്ന് എല്ലാവർക്കും അറിയാം .
സിപിഐഎം നേതാവ് പി കെ ശശിക്കെതിരായ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡനാരോപണത്തില്‍ അന്വേഷണം നടത്തി പാര്‍ട്ടിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ ‘തീവ്രത കുറഞ്ഞ ലൈംഗിക പീഡനം’ എന്ന നിലയിലാണ് കമ്മീഷൻ ഇത് വിലയിരുത്തിയത് എന്ന തരത്തിൽ അന്ന് വാർത്തകൾ പ്രചരിച്ചത്.
ഷൊർണൂർ എം.എൽ.എ. ആയിരുന്ന പി.കെ. ശശിക്കെതിരെ സി.പി.എം. നടപടി സ്വീകരിച്ചത് ഒരു പ്രത്യേക അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. പി.കെ. ശ്രീമതി അടക്കമുള്ളവർ ഉൾപ്പെട്ട കമ്മീഷൻ, എം.എൽ.എ.ക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുകയും, ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ആറുപേർക്കെതിരെ സസ്പെൻഷൻ നടപടി ഉണ്ടാകുകയും ചെയ്തിരുന്നു.
December 06, 2025 8:50 AM IST
