‘ഇൻഡിഗോ ശരിയായ വഴിക്കല്ല പോകുന്നത്; ഞാൻ പ്രാകിയിട്ടുണ്ട്’: ഇ പി ജയരാജൻ | CPM leader E. P Jayarajan responds to the IndiGo crisis | Kerala
Last Updated:
2022 ൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത് തടഞ്ഞിരുന്നു
കണ്ണൂർ: വിമാനകമ്പനിയായ ഇൻഡിഗോ നേരിടുന്ന പ്രതിസന്ധിയിൽ പ്രതികരണവുമായി സിപപിഎം നേതാവ് ഇ പി ജയരാജൻ. ഇൻഡിഗോ നേർവഴിക്ക് പ്രവർത്തിക്കുന്ന സ്ഥാപനമല്ലെന്നും ഇനിയെങ്കിലും നന്നാവു എന്നും ഇ പി പ്രതികരിച്ചു. താൻ കമ്പനിയെ പ്രാകിയിട്ടുണ്ടെന്നും
അത് ഫലിച്ചോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അന്നേ എനിക്ക് അറിയാം അത് നേർവഴിക്ക് പോകുന്ന സ്ഥാപനമല്ലെന്ന്. അന്ന് അവർ എനിക്കെതിരെ എടുത്ത നിലപാട് അങ്ങനെയുള്ളതായിരുന്നു. അന്ന് കോൺഗ്രസിന്റെ ഡൽഹിയിലുള്ള ചില നേതാക്കൾ ഇൻഡിഗോയുമായി ചേർന്ന് എന്നെ ഉപരോധിക്കുന്ന ഒരു തീരുമാനമെടുത്തു. അന്നേ എനിക്ക് മനസിലായി ഇതിന്റെ മാനേജ്മെന്റ് തെറ്റായ രീതിയിൽ സഞ്ചരിക്കുന്നവരാണെന്ന്. അതുകൊണ്ട് തന്നെ കുറെ കാലത്തേക്ക് ഞാൻ ഇൻഡിഗോയിൽ കയറിയിരുന്നില്ല.’- ഇ പി ജയരാജൻ പറഞ്ഞു.
പക്ഷെ, സീതാറാം എച്ചൂരി മരിച്ചപ്പോൾ എത്രയും വേഗം എകെജി സെന്ററിൽ എത്തണമെന്ന് എനിക്കുണ്ടായിരുന്നു. അതിനാൽ, എന്റെ നിലപാട് മാറ്റി. ഇൻഡിഗോയിൽ കയറി. വിമാനസർവ്വീസുകൾ ഇപ്പോൾ കൊയ്ത്തു നടത്തുകയാണ്. ഗൾഫ് മലയാളികൾക്ക് നാട്ടിലേക്ക് വരണമെങ്കിൽ എത്രയാണ് ചാർജെന്ന് അറിയുമോ? ഇടപെടാൻ കേന്ദ്ര ഗവൺമെന്റിന് കഴിയുന്നുണ്ടോ? കേരള ഗവൺമെന്റിന് ഇടപെടാൻ കഴിയുമെങ്കിൽ ഇതിനോടകം ഇടപ്പെട്ടു കഴിയുമായിരുന്നവെന്നും അദ്ദേഹം ചൂണ്ടികാട്ടി.
കേന്ദ്ര സർക്കാരിന്റെ പിന്തുണയോടുകൂടിയാണ് ഇവർ ഇങ്ങനെ പെരുമാറുന്നത്. വിമാന സർവ്വീസുകൾ റദ്ദാക്കിയത് കാരണം എത്ര പേരാണ് ബുദ്ധിമുട്ടുന്നത്. ഇൻഡിഗോയെ താൻ പ്രാകിയിട്ടുണ്ടെന്നും തൻറെ പ്രാക്ക് ഏറ്റതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് വിശ്വസിക്കുന്നില്ലെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.
അന്ന് ഞാൻ പറഞ്ഞതെല്ലാം ശരിയാണ്. അംഗീകൃത നിരക്കിനേക്കാൾ കൂടുതലാണ് ഇൻഡിഗോ വാങ്ങുന്നത്. ഞാൻ പ്രാകിയിട്ടുണ്ട്. അത് ഫലിച്ചോ എന്നറിയില്ല. ഇൻഡിഗോ മാനേജ്‌മെന്റിനെപ്പറ്റി എല്ലാവർക്കും മനസ്സിലായി. ഇപ്പോഴെങ്കിലും തിരുത്താൻ തയാറാകണം. ഇനിയെങ്കിലും നന്നാകൂ, നല്ല രീതിയിൽ വ്യവസായം നടത്തൂവെന്നും ഇപി കൂട്ടിച്ചേർത്തു.
2022 ൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത് തടഞ്ഞിരുന്നു. ഇതോടെയാണ് ഇ.പി. ജയരാജൻ ഇൻിഗോയ്ക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലുകളെ തുടർന്നാണ് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചത്.
മുദ്രാവാക്യം വിളിച്ച് മുന്നോട്ടു നീങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി. ജയരാജൻ സീറ്റുകൾക്കിടയിലേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ട് ആഴ്ചത്തേക്കും തടഞ്ഞ ഇ.പി. ജയരാജന് 3 ആഴ്ചയും വിലക്കേർപ്പെടുത്തുകയായിരുന്നു. ഇതോടെ ഇൻഡിഗോ ബഹിഷ്ക്കരിക്കുന്നതായി ഇപി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
December 07, 2025 2:56 PM IST
