തിരുവനന്തപുരം വഞ്ചിയൂരിലെ ഒറ്റ ബൂത്തിൽ CPM 200 കള്ളവോട്ട് ചെയ്തെന്ന് ബിജെപി | BJP alleges that CPM cast 200 fake votes in a single booth in thiruvananthapuram Vanchiyoor | Kerala
Last Updated:
കള്ളവോട്ട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും പരാതി നൽകിയിട്ടുണ്ടെന്ന് ബിജെപി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി ബിജെപി. വഞ്ചിയൂരിലെ രണ്ടാം ബൂത്തിൽ മാത്രം സിപിഎം 200 കള്ളവോട്ട് ചെയ്തെന്നാണ് ബിജെപി നേതാക്കൾ ആരോപിക്കുന്നത്. ഈ ആരോപണങ്ങളെ തുടർന്ന് വഞ്ചിയൂരിൽ ഇരു കൂട്ടരും തമ്മിൽ സംഘർഷമുണ്ടായി.
കള്ളവോട്ട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും പരാതി നൽകിയിട്ടുണ്ടെന്ന് ബിജെപി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സി.പി.എമ്മുമായി ഒത്തുകളിക്കുകയാണെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ ആരോപിക്കുന്നത്. കുന്നുകുഴിയിൽ വോട്ട് ചെയ്ത യുവതി തന്നെ വഞ്ചിയൂരിലും വോട്ട് ചെയ്തിട്ടുണ്ടെന്നും, ഇത് തെളിയിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെടുപ്പ് ദൃശ്യങ്ങൾ വീഡിയോയിൽ ചിത്രീകരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നതെങ്കിലും, രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ബാറ്ററി തീർന്നു എന്ന് പറഞ്ഞാണ് മൊബൈൽ ഫോണിൽ ചിത്രീകരണം തുടങ്ങിയത്. ഇത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെയും പരാതി നൽകുമെന്നും കരമന ജയൻ പറഞ്ഞു. കഴിഞ്ഞ തവണ വഞ്ചിയൂരിൽ 256 വോട്ടിനാണ് ബിജെപി പരാജയപ്പെട്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, ബിജെപിയുടെ ആരോപണം സി.പി.എം. നേതാക്കൾ നിഷേധിച്ചു. വോട്ട് ചെയ്യാൻ എത്തിയ ട്രാൻസ്ജെൻഡർമാരെ ആക്ഷേപിച്ചതാണ് വഞ്ചിയൂരിലെ സംഘർഷത്തിന് കാരണം എന്നാണ് സി.പി.എം. നേതാക്കൾ പറയുന്നത്.
Thiruvananthapuram,Kerala
December 09, 2025 6:14 PM IST
