Leading News Portal in Kerala

മുനമ്പം വഖഫ് ഭൂമി: സുപ്രീംകോടതിയിൽ സ്റ്റേ ലഭിക്കുന്നതിന് സംസ്ഥാന സർക്കാർ കൂട്ടുനിന്നു : ബിജെപി | BJP Accuses Kerala Government of Colluding with Petitioners to Secure Supreme Court Stay in Munambam Land Case | Kerala


Last Updated:

ഇരയ്ക്ക് ഒപ്പം എന്ന തോന്നൽ ഉണ്ടാക്കുകയും എന്നാൽ വേട്ടക്കാരൻ്റെ ഒപ്പം നിൽക്കുകയും ചെയ്യുന്ന സ്വഭാവമാണ് പിണറായി സർക്കാരിനെന്ന് ഷോൺ ജോർജ്

BJP
BJP

എറണാകുളം: മുനമ്പം ഭൂമി വഖഫ് സ്വത്തല്ല എന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ സമയം ലഭിക്കുന്ന സാഹചര്യം സംസ്ഥാന സർക്കാർ മനഃപൂർവം ഒഴിവാക്കിയെന്ന് ഭാരതീയ ജനതാ പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ആരോപിച്ചു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ 40 മുതൽ 45 ദിവസം വരെ സാവകാശം ലഭിക്കുമായിരുന്നു. ഈ സമയം ലഭിച്ചിരുന്നെങ്കിൽ മുനമ്പം നിവാസികൾക്ക് ഭൂമിയുടെ പൂർണ്ണ അവകാശം ലഭിക്കുമായിരുന്നു. എന്നാൽ, സർക്കാർ ഈ സാഹചര്യം ഒഴിവാക്കിക്കൊണ്ട്, ‘വഖഫ് സംരക്ഷണ സമിതി’ എന്ന സംഘടനയ്ക്ക് സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ വാങ്ങാൻ അവസരം ഒരുക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.

ഈ കേസിൽ മുനമ്പം സ്വദേശിയും ന്യൂനപക്ഷ മോർച്ച സംസ്ഥാന ഉപാധ്യക്ഷനുമായ ഫിലിപ്പ് കക്ഷി ചേർന്നു. ഫിലിപ്പിൻ്റേത് ഉൾപ്പെടെയുള്ള അപേക്ഷകൾ പരിഗണിച്ച സുപ്രീംകോടതി തുടർനടപടികൾക്കായി നോട്ടീസ് അയക്കാൻ തീരുമാനിച്ചു. ഫിലിപ്പിനുവേണ്ടി സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ മനീന്ദർ സിംഗ് ഹാജരായി.

“ഇരയ്ക്ക് ഒപ്പം എന്ന തോന്നൽ ഉണ്ടാക്കുകയും എന്നാൽ വേട്ടക്കാരൻ്റെ ഒപ്പം നിൽക്കുകയും ചെയ്യുന്ന സ്വഭാവമാണ് പിണറായി സർക്കാരും റവന്യൂ-ധനമന്ത്രിമാരും ഈ കഴിഞ്ഞ ദിവസങ്ങളിൽ ചെയ്തത്,” എന്നും അഡ്വ. ഷോൺ ജോർജ് ശക്തമായി വിമർശിച്ചു.

മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് സ്റ്റേ ചെയ്തത്. വഖഫ് സംരക്ഷണവേദിയുടെ ഹർജിയിലാണ് സുപ്രീം കോടതി നടപടി. ജനുവരി 27 വരെ ഭൂമിയുടെ തൽസ്ഥിതി തുടരാനാണ് സുപ്രീം കോടതി ഉത്തരവ്.

അധികാരപരിധി മറികടന്നാണ് ഹൈക്കോടതി മുനമ്പം വിഷയം പരിഗണിച്ചതെന്ന് ബെഞ്ച് നിരീക്ഷിച്ചു.അതേസമയം, മുനമ്പം വിഷയത്തിൽ സംസ്ഥാനം അന്വേഷണ കമ്മീഷനെ നിയമിച്ചത് ശരിവച്ച ഹൈക്കോടതി തീരുമാനത്തിന് സ്‌റ്റേ ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.