‘തീവ്രത’ പരാമർശം നടത്തിയ പന്തളം നഗരസഭയിലെ സിപിഎം നേതാവ് ലസിത നായർ തോറ്റു | CPM Leader Lasitha Nair Defeated in panthalam Municipality | Kerala
Last Updated:
കോൺഗ്രസ് സ്ഥാനാർഥി ഹസീന എസ് ആണ് ഇവിടെ ജയിച്ചത്.
പത്തനംതിട്ട: പീഡനത്തിന്‍റെ തീവ്രത നിര്‍ണയിച്ച സിപിഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു. പന്തളം നഗരസഭ എട്ടാം വാർഡിലാണ് നഗരസഭയിലെ മുൻ പ്രതിപക്ഷ നേതാവ് കൂടിയായ ലസിത പരാജയപ്പെട്ടത്. അഖിലേന്ത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി കൂടിയാണ് അവർ. കോൺഗ്രസ് സ്ഥാനാർഥി ഹസീന എസ് ആണ് ഇവിടെ ജയിച്ചത്.
എംഎൽഎ മുകേഷിനെതിരായ ആരോപണങ്ങളെയും യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളെയും താരതമ്യം ചെയ്തുള്ള ലസിതയുടെ പരാമർശമാണ് വലിയ വിവാദമായത്. മുകേഷ് എംഎൽഎയുടെത് ‘തീവ്രത കുറഞ്ഞ പീഡനം’ എന്നും രാഹുൽ മാങ്കൂട്ടത്തിലിൻ്റേത് ‘അതിതീവ്ര പീഡനം’ എന്നുമായിരുന്നു ലസിതയുടെ വിവാദ പരാമർശം. മുകേഷിന്റേത് പീഡനമാണെന്ന് സിപിഎം അംഗീകരിച്ചിട്ടില്ലെന്നും ആയിരുന്നു ലസിതയുടെ വിവാദ പരാമര്‍ശം.
മുകേഷിനെതിരായ ആരോപണങ്ങളിൽ വ്യക്തമായ തെളിവുകളോ പരാതിയോ ഇല്ലാത്തതുകൊണ്ടാണ് അദ്ദേഹം പുറത്തുനിൽക്കുന്നത് എന്ന് ലസിത നായർ അന്ന് വാദിച്ചിരുന്നു. രണ്ടും രണ്ട് പശ്ചാത്തലത്തിലുള്ളതാണ്. മുകേഷിൻ്റെ കാര്യം നിയമത്തിന് വിടുന്നു, എന്നും അവർ വ്യക്തമാക്കി. സിപിഎമ്മിന് പരാതി കിട്ടിയാൽ അതെല്ലാം പൊലീസിന് കൈമാറുകയാണ് പതിവെന്നും പാർട്ടി ശിക്ഷ വിധിക്കാറില്ലെന്നും ലസിത കൂട്ടിച്ചേർത്തിരുന്നു. ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് നഗരസഭ തിരഞ്ഞെടുപ്പിൽ ലസിത നായർ പരാജയം ഏറ്റുവാങ്ങിയത്.
Pathanamthitta,Kerala
December 13, 2025 1:05 PM IST
