മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു; പൂജകൾ ബുധനാഴ്ച പുലർച്ചെ മുതൽ| Sabarimala Reopens for Makaravilakku Festival Pujas to Begin on Wednesday Morning | Kerala
Last Updated:
വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി ഇ ടി പ്രസാദ് നടതുറന്നു
മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീധർമശാസ്‌താ ക്ഷേത്ര നട തുറന്നു. വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി ഇ ടി പ്രസാദ് നടതുറന്നു. തുടർന്ന് ശബരീശൻ്റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്നുമേറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവിൽ തുറന്നു.
മേൽശാന്തി ആഴിയിൽ അഗ്നി പകർന്നതിന് ശേഷം അയ്യപ്പഭക്തർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി. ശബരിമല എക്സിക്യൂട്ടിവ് ഓഫീസർ ഒ ജി ബിജു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീനിവാസ് തുടങ്ങിയവർ ദർശനത്തിനെത്തി.
ഇന്ന് പൂജകളില്ല. രാത്രി 11നു ഹരിവരാസനം പാടി നട അടയ്ക്കും. മൂന്ന് ദിവസങ്ങളിലായി സന്നിധാനത്ത് ശുചീകരണമടക്കമുള്ളവ പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം 30,000 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ നെയ്യഭിഷേകവും പതിവു പൂജകളും തുടരും.
മണ്ഡലമഹോത്സവം സമാപിച്ചശേഷം ഡിസംബർ 27ന് നടയടച്ചിരുന്നു. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19ന് രാത്രി 11 വരെ തീർത്ഥാടകർക്ക് ദർശനം സാധ്യമാകും. ജനുവരി 20ന് രാവിലെ 6.30ന് നടയടയ്ക്കും.
അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിന്റെ എരുമേലി പേട്ട തുള്ളൽ ജനുവരി 11നാണ്. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര ജനുവരി 12ന് പുറപ്പെടും. 13ന് പമ്പ വിളക്ക്, പമ്പ സദ്യ എന്നിവ നടക്കും. തിരുവാഭരണ ഘോഷയാത്ര 14നു സന്നിധാനത്ത് എത്തും. മകരവിളക്ക് തീർത്ഥാടനം പൂർത്തിയാക്കി ജനുവരി 20ന് രാവിലെ 6.30ന് നട അടയ്ക്കും.
Pathanamthitta,Pathanamthitta,Kerala
