പുനർജനി കേസ്: വി.ഡി സതീശന്റെ അക്കൗണ്ടിൽ പണം വന്നിട്ടില്ല; തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ട് | Vigilance Report Clears VD Satheesan in Punarjani Fund Controversy | Kerala
Last Updated:
പ്രളയബാധിതരെ സഹായിക്കാൻ പറവൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് പുനർജനി
പുനർജനി പദ്ധതിയുടെ മറവിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിദേശത്തുനിന്ന് പണം പിരിച്ചെന്ന ആരോപണത്തിൽ അദ്ദേഹം കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കുന്ന വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നു. 2025 സെപ്റ്റംബറിൽ വിജിലൻസ് ഡിഐജി ഡയറക്ടർക്ക് നൽകിയ കത്തിലാണ് സതീശനെതിരേ തെളിവില്ലെന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരമുള്ള ഒരു കുറ്റവും അദ്ദേഹം ചെയ്തതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
പ്രതിപക്ഷ നേതാവിന്റെ വ്യക്തിപരമായ ബാങ്ക് അക്കൗണ്ടുകളിലേക്ക് പദ്ധതിയുമായി ബന്ധപ്പെട്ട പണം വന്നിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പുനർജനി പദ്ധതിയുടെ ഫണ്ട് പൂർണ്ണമായും കൈകാര്യം ചെയ്തത് ‘മണപ്പാട് ഫൗണ്ടേഷൻ’ എന്ന സന്നദ്ധ സംഘടനയാണെന്നും സതീശൻ നേരിട്ട് പണമിടപാടുകൾ നടത്തിയതായി യാതൊരു സൂചനയുമില്ലെന്നും വിജിലൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, വിദേശ സന്ദർശനത്തിന് ശേഷം അദ്ദേഹം നിയമവിരുദ്ധമായി വസ്തുക്കൾ വാങ്ങിക്കൂട്ടിയെന്ന പരാതി അന്വേഷണ പരിധിയിൽ ഉണ്ടായിരുന്നില്ലെന്നും നിലവിലെ സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള തെളിവുകളില്ലെന്നും റിപ്പോർട്ടിലുണ്ട്.
നേരത്തെ ഈ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് വിജിലൻസ് ശുപാർശ ചെയ്തതായി വാർത്തകൾ വന്നിരുന്നു. എന്നാൽ, വിശദമായ അന്വേഷണത്തിന് ശേഷം സമർപ്പിക്കപ്പെട്ട ഈ പുതിയ റിപ്പോർട്ട് വി.ഡി. സതീശന് വലിയ രാഷ്ട്രീയ ആശ്വാസമാണ് നൽകുന്നത്. പ്രളയബാധിതരെ സഹായിക്കാൻ പറവൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് പുനർജനി.
Thiruvananthapuram,Kerala
