Leading News Portal in Kerala

വെള്ളാപ്പള്ളിയുടെ പത്മഭൂഷണ്‍ പിന്‍വലിക്കണമെന്ന് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി| PIL Filed in Kerala High Court to Revoke Vellappally Natesans Padma Bhushan Award | കേരള വാർത്ത


Last Updated:

ശ്രീനാരായണ ധർമ പ്രബോധന സംരക്ഷണ സമിതിയാണ് കോടതിയെ സമീപിച്ചത്

വെള്ളാപ്പള്ളി നടേശൻ
വെള്ളാപ്പള്ളി നടേശൻ

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷണ്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കിയ നടപടി ശരിയല്ലെന്നാണ് ഹര്‍ജിയിലെ വാദം. ശ്രീനാരായണ ധർമ പ്രബോധന സംരക്ഷണ സമിതിയാണ് കോടതിയെ സമീപിച്ചത്.

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷണ്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി എസ്എന്‍ഡിപി സംരക്ഷണ സമിതി നേരത്തെ രംഗത്തെത്തിയിരുന്നു. അനേകം തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് പുരസ്‌കാരം നല്‍കുന്നത് നിയമ വിരുദ്ധമാണെന്നായിരുന്നു സമിതിയുടെ ആരോപണം. വെള്ളാപ്പള്ളിക്കെതിരെ വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റം ചുമത്തിയിട്ടുണ്ട്. 21 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പത്മവിഭൂഷണ്‍ ജേതാവ് കൂടിയായ വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് വെള്ളാപ്പള്ളി.

പണം കൊടുത്താണോ പുരസ്‌കാരം ലഭിച്ചതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണമെന്നും എസ്എന്‍ഡിപി സംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു. പുരസ്‌കാരം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നല്‍കിയതായും തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും എസ്എന്‍ഡിപി സംരക്ഷണ സമിതി പറഞ്ഞിരുന്നു.

77ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളിലാണ് വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ ലഭിച്ചത്. പൊതുരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ നല്‍കാന്‍ തീരുമാനിച്ചത്. കേരളത്തില്‍നിന്ന് നടന്‍ മമ്മൂട്ടിയും പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. വി എസ് അച്യുതാനന്ദന്‍, ജസ്റ്റിസ് കെ ടി തോമസ്, ജന്മഭൂമി മുന്‍ പത്രാധിപര്‍ എന്‍ നാരായണന്‍ എന്നിവരാണ് കേരളത്തില്‍നിന്ന് ഇത്തവണ പത്മവിഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. മരണാനന്തര ബഹുമതിയായാണ് വി എസിന് പുരസ്‌കാരം.