Leading News Portal in Kerala

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കാന്‍സറിന് കാരണമാകില്ല; ലോകാരോ​ഗ്യ സംഘടന|Mobile phones do not increase brain cancer risk, WHO-backed study reveals


Last Updated:

1994 മുതൽ 2022 വരെയുള്ള കാലഘട്ടത്തില്‍ നടത്തിയ 63 പഠനങ്ങൾ 10 രാജ്യങ്ങളിൽ നിന്നുള്ള 11 അം​ഗസംഘം വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

മൊബൈൽ ഫോണിന്‍റെ ഉപയോ​ഗം കാൻസർ സാധ്യത വർധിപ്പിക്കുമെന്ന ധാരണ തെറ്റെന്ന് ലോകാരോ​ഗ്യ സംഘടനയുടെ റിവ്യൂ റിപ്പോർട്ട്. മൊബൈല്‍ ഫോണുകളുടെ ഉപയോ​ഗം കുത്തനെ കൂടുമ്പോഴും ബ്രെയിൻ, ഹെഡ് ആന്‍റ് നെക്ക് കാൻസർ ബാധിതരുടെ നിരക്ക് വർധിച്ചിട്ടില്ലെന്നും ലോകാരോ​ഗ്യ സംഘടന നിയോഗിച്ച ഓസ്‌ട്രേലിയൻ റേഡിയേഷൻ പ്രൊട്ടക്ഷൻ ആൻഡ് ന്യൂക്ലിയർ സേഫ്റ്റി ഏജൻസിയുടെ നേതൃത്വത്തിൽ നടന്ന റിവ്യൂ പരിശോധനയിൽ കണ്ടെത്തി.

1994 മുതൽ 2022 വരെയുള്ള കാലഘട്ടത്തില്‍ നടത്തിയ 63 പഠനങ്ങൾ 10 രാജ്യങ്ങളിൽ നിന്നുള്ള 11 അം​ഗസംഘം വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇന്നുവരെയുള്ള ഏറ്റവും സമഗ്രമായ അവലോകനമാണിതെന്ന് റിവ്യൂ ലീഡ് എഴുത്തുകാരനായ അസോസിയേറ്റ് പ്രൊഫ. കെൻ കരിപിഡിസ് പറഞ്ഞു. കേന്ദ്ര നാഡീവ്യൂഹത്തിൻ്റെ (മസ്തിഷ്കം, പിറ്റ്യൂട്ടറി ഗ്രന്ഥി, ചെവി എന്നിവയുൾപ്പെടെ), ഉമിനീർ ഗ്രന്ഥിലുണ്ടാകുന്ന മുഴകൾ, ബ്രെയിൻ ട്യൂമർ എന്നിവയെ കേന്ദ്രീകരച്ചാണ് അവലോകനം നടത്തിയത്.

അവലേകനത്തിൽ ഒരു തരത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗവും കാൻസറും തമ്മിൽ ബന്ധമില്ലെന്നാണ് വിലയിരുത്തൽ. ആളുകൾ റേഡിയേഷൻ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ന്യൂക്ലിയർ റേഡിയേഷന് സമാനമാണെന്ന് കരുതുന്നു. അതുകൊണ്ട് തന്നെ മൊബൈൽ ഫോൺ ഉപയോ​ഗിക്കുമ്പോഴും ആളുകൾക്കിടയിൽ ഈ ആശങ്ക ഉണ്ടാകുന്നു.

ലോകാരോഗ്യ സംഘടനയും മറ്റ് അന്താരാഷ്ട്ര ആരോഗ്യ സ്ഥാപനങ്ങളും മുമ്പ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്ന റേഡിയേഷനിൽ നിന്നുള്ള ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് കൃത്യമായ തെളിവുകളൊന്നുമില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും, മുൻകാലങ്ങളിലെ ചില പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) 2011ൽ മൊബൈൽ ഫോണുകൾ പോലെയുള്ളവയിൽ നിന്നുള്ള റേഡിയോ ഫ്രീക്വൻസി ഫീൽഡുകൾ ‘പോസിബിൾ കാർസിനോജെനിക്’ (കാൻസറിന് സാധ്യത ഉണ്ടാക്കിയേക്കും) പട്ടികയിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഒരു പഠനങ്ങളും പൂർണമല്ലെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ കാൻസർ സാധ്യതയെക്കുറിച്ചുള്ള ആശങ്കകളുടെ കാര്യത്തിൽ മൊബൈൽ ഫോണുകൾ സുരക്ഷിതമായി കണക്കാക്കണമെന്നും ​ഗവേഷകർ പറയുന്നു.