Leading News Portal in Kerala

കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ ഭയപ്പെടേണ്ടതുണ്ടോ?|Why Covishield takers shouldn’t worry | Health


Last Updated:

അസ്‌ട്രോസെനേക്കയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയിലും വ്യാപകമായ ആശങ്കകളാണ് പങ്കുവയ്ക്കപ്പെടുന്നത്.

കോവിഡ് ലോകമെമ്പാടും പടര്‍ന്നുപിടിക്കുകയും നൂറുകണക്കിനാളുകള്‍ മരണപ്പെടുകയും ചെയ്തപ്പോള്‍ രക്ഷകനായി അവതരിച്ചതാണ് കോവിഷീള്‍ഡ് എന്ന കോവിഡ് 19 പ്രതിരോധ വാക്‌സിന്‍. എന്നാല്‍ അപൂർവം പേരിൽ രക്തം കട്ടപിടിക്കുന്നതുള്‍പ്പടെയുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന ബ്രിട്ടീഷ്-സ്വീഡിഷ് പാര്‍മസ്യൂട്ടിക്കല്‍ ഭീമനായ അസ്‌ട്രോസെനേക്കയുടെ വെളിപ്പെടുത്തല്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പടെയുള്ള ദക്ഷിണേഷ്യല്‍ രാജ്യങ്ങളില്‍ കോവിഷീല്‍ഡ് എന്ന പേരിലാണ് ഇവര്‍ വാക്‌സിന്‍ വിപണനം ചെയ്തത്. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇന്ത്യയില്‍ ഈ വാക്‌സിന്‍ ഉത്പാദിപ്പിച്ചത്. വളരെ അപൂര്‍വം കേസുകളില്‍ ധമനികളില്‍ രക്തം കട്ട പിടിക്കുന്ന അവസ്ഥയും(ത്രോബോംസിസ്), രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞുപോകുന്ന അവസ്ഥ(Thrombocytopenia Syndrome-TTS ) പോലുള്ള പാര്‍ശ്വഫലങ്ങള്‍ വാക്‌സിന് ഉണ്ടെന്ന് അസ്ട്രസെനേക്ക യുകെ കോടതിയില്‍ സമ്മതിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

എന്താണ് ടിടിഎസ്?

”വളരെ അപൂര്‍വമായുണ്ടാകുന്ന രോഗാവസ്ഥയാണ് ത്രോബോംസിസ് വിത് ത്രോംബോസൈറ്റോപീനിയ എന്നത്. രക്തം കട്ടപിടിക്കുകയും രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറഞ്ഞു പോകുകയും ചെയ്യുന്ന അവസ്ഥയാണിത്. അസാധാരണമായ രോഗപ്രതിരോധ പ്രതികരണത്തിന്റെ ഫലമായുണ്ടാകുന്ന അപൂര്‍വമായ അവസ്ഥയാണ് ടിടിഎസ്. ഇതിന് നിരവധി കാരണങ്ങള്‍ ഉണ്ടെങ്കിലും അത് അഡെനോവൈറല്‍ വെക്ടര്‍ വാക്‌സിനുകളുമായി ബന്ധപ്പെട്ടിരിക്കുന്നു,” ഐഎംഎയുടെ നാഷണല്‍ കോവിഡ്-19 ടാസ്‌ക് ഫോഴ്‌സിന്റെ കോ-ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍ വാര്‍ത്താ ഏജന്‍സിസായ ഐഎഎന്‍എസിനോട് പറഞ്ഞു.

സ്ഥിരമായി തുടരുന്ന തലവേദന, മങ്ങിയ കാഴ്ച, ശ്വാസതടസ്സം, നെഞ്ചുവേദന, കാലില്‍ നീര്, നിരന്തരമായ വയറുവേദന എന്നിവയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍. ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ വിറ്റഴിച്ച അസ്ട്രസെനേക്കയുടെ വാക്‌സ് സെവരിയ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ സാന്‍സന്‍ ഷോട്‌സ് എന്നിവയ്ക്ക് ചുരുക്കം ചിലയാളുകളില്‍ ഈ പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അസ്ട്രാസെനേക്കയ്ക്ക് എതിരെയുള്ള കേസ്

കോവിഡ് 19 വാക്‌സിന്‍ ടിടിഎസിന് കാരണമാകുമെന്ന് അസ്ട്രാസെനേക്ക ആദ്യമായാണ് കുറ്റസമ്മതം നടത്തുന്നതെന്നാണ് ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുകെ ഹൈക്കോടതിയില്‍ 51 ഹര്‍ജികളാണ് അസ്ട്രാസെനേക്ക അഭിമുഖീകരിക്കുന്നത്. കോവിഡ് 19 വാക്‌സിന്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയെന്നും മരണത്തിന് കാരണമായെന്നും ആരോപിച്ച് ഇരകളും മരണപ്പെട്ടവരുടെ ബന്ധുക്കളും 100 മില്ല്യണ്‍ പൗണ്ട് ആണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

വാക്‌സിന്‍ എടുത്തവര്‍ ഭയപ്പെടേണ്ടതുണ്ടോ?

കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ ഭയപ്പെടേണ്ടതില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നത്. ഇതിന്റെ പാര്‍ശ്വഫലങ്ങളേക്കാള്‍ വളരെയധികം നേട്ടങ്ങളാണ് വാക്‌സിനുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അസ്ട്രാസെനേക്കയുടെ വാക്‌സിന്‍ ടിടിഎസിന് കാരണമാകുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും അവര്‍ പറയുന്നു. ടിടിഎസ് എന്നത് വളരെ അപൂര്‍വമായ പാര്‍ശ്വഫലമാണ്. യൂറോപ്യന്‍രാജ്യങ്ങളിലുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യക്കാരിലും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്കും ഇത് വളരെ അപൂര്‍വമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, വാക്‌സിന്‍ ജീവന്‍ രക്ഷിച്ചുവെന്നതിന് ഇവിടെ ധാരാളം തെളിവുകളുണ്ട്. 18 വയസ്സിനും അതിന് മുകളിലും ഉള്ളവര്‍ക്ക് വാക്‌സിന്‍ ഏറെ ഫലപ്രദമാണന്നും സുരക്ഷിതമാണെന്നും ലോകാരോഗ്യസംഘടന പറയുന്നു. ടിടിഎസ് വളരെ അപൂര്‍വമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിച്ച് 21 ദിവസത്തിനുള്ളിലാണ് ഭൂരിഭാഗം സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ചിലരെ മാരകമായ രീതിയിലാണ് ബാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

”അതേസമയം, ആദ്യ ഡോസ് സ്വീകരിച്ചതിന് തൊട്ടടുത്ത ദിവസങ്ങളിലും മാസങ്ങളിലുമാണ് രക്തം കട്ടപിടിക്കാനുള്ള സാഹചര്യമുള്ളത്. അതിനാല്‍ 2024-ല്‍ അതിനുള്ള സാധ്യതയില്ല. ഹൃദയാഘാതങ്ങളും സ്‌ട്രോക്കുകളും ടിടിഎസ് മൂലമല്ലെന്നും” ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു.

അസ്‌ട്രോസെനേക്കയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയിലും വ്യാപകമായ ആശങ്കകളാണ് പങ്കുവയ്ക്കപ്പെടുന്നത്. ഈ വിഷയം എത്രയും വേഗം പരിഗണിക്കണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരധ്വരാജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സാമൂഹികമാധ്യമങ്ങളിലും വലിയ തോതിലാണ് വാക്‌സിനെക്കുറിച്ച് ആശങ്കകള്‍ ഉയരുന്നത്. എന്നാല്‍, ഇത്തരം പാര്‍ശഫലങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ രേഖപ്പെടുത്തപ്പെട്ടതാണെന്നും ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടതാണെന്നും അശോക യൂണിവേഴ്‌സിറ്റിയിലെ ത്രിവേദി സ്‌കൂള്‍ ഓഫ് ബയോസയന്‍സസിലെ ബയോസയന്‍സസ് ആന്‍ഡ് ഹെല്‍ത്ത് റിസര്‍ച്ച് ഡീനായ ഡോ. അനുരാഗ് അഗര്‍വാള്‍ പറഞ്ഞു. ആളുകളുടെ പ്രതികരണം അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.