Leading News Portal in Kerala

എയർ ഇന്ത്യക്കെതിരെ ഖലിസ്ഥാൻ നേതാവിന്റെ ഭീഷണി; ‘കനിഷ്‌ക’ ആവർത്തിക്കാനുള്ള ശ്രമമെന്ന് ഇന്റലിജൻസ്


എയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്ന ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനിന്റെ ഭീഷണി ഇന്ത്യയ്ക്ക് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നവംബര്‍ 19നു ശേഷവും എയര്‍ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്ന ആളുകളുടെ ജീവൻ അപകടത്തിലായേക്കാമെന്ന് മുന്നറിയിപ്പ് നൽകുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. എന്നാൽ ഇന്ത്യയ്‌ക്കെതിരെ യുവാക്കളെ പ്രകോപിപ്പിക്കാനാണ് ഇയാൾ ശ്രമിക്കുന്നതെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു. കൂടാതെ 1985ൽ എയർ ഇന്ത്യ കനിഷ്‌ക വിമാനത്തിന് നേരെയുണ്ടായ ബോംബ് സ്‌ഫോടനം ആവർത്തിക്കുമെന്നും ഭീഷണി നിലനിൽക്കുന്നുണ്ട്.

അതിനാൽ എയർ ഇന്ത്യ സർവീസ് നടത്തുന്ന പ്രധാന നഗരങ്ങളിൽ കൂടുതൽ മുൻകരുതലുകൾ എടുക്കാൻ സുരക്ഷ ഉദ്യോഗസ്ഥർ ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ പന്നൂൻ എന്ന ഖാലിസ്ഥാൻ ഭീകരൻ ലോകമെമ്പാടും സ്വതന്ത്രമായി വിഹരിക്കുന്നതും ഒരു രാജ്യവും അദ്ദേഹത്തിനെതിരെ ഇതുവരെ നടപടിയെടുക്കാത്തതും വളരെ ആശങ്കാജനകമാണെന്ന് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കി. കാനഡ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) നേതാവാണ് പന്നൂൻ.

Also read-ഡീപ് ഫേക്ക് വീഡിയോ പ്രചാരണത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍; സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി ഐടി മന്ത്രി

അതേസമയം പന്നൂണിന് ഒന്നും ചെയ്യാൻ കഴിയില്ലെങ്കിലും ഇന്ത്യയ്‌ക്കെതിരെ യുവാക്കളെ അണിനിരത്തുകയാണ് ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം 1985ലെ എയർ ഇന്ത്യ കനിഷ്ക വിമാന ബോംബ് സ്ഫോടനത്തിൽ 22 വിമാന ജീവനക്കാരുൾപ്പെടെ 329 പേരാണ് കൊല്ലപ്പെട്ടത്. കനിഷ്‌ക ചക്രവര്‍ത്തിയുടെ പേരിലുള്ള എയർ ഇന്ത്യ ബോയിംഗ് 747 വിമാനം ആണ് ആകാശത്ത് വെച്ച് ബോംബ് സ്ഫോടനത്തിൽ തകർന്നത്. മോൺട്രിയൽ-ലണ്ടൻ-ഡൽഹി-മുംബൈ റൂട്ടിൽ ആയിരുന്നു യാത്ര.

അതേസമയം നവംബർ 19 ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്ന് പന്നൂൻ സിഖുകാരോട് ആവശ്യപ്പെടുകയും വാൻകൂവറിൽ നിന്ന് ലണ്ടനിലേക്കുള്ള എയർലൈനിന്റെ യാത്രയിൽ ആഗോള ഉപരോധത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇത് ആളുകളുടെ ജീവന് ഭീഷണിയാകും എന്നാണ് ഒരു വീഡിയോ സന്ദേശത്തിൽ പന്നൂൻ പറഞ്ഞത്. കൂടാതെ നവംബർ 19 ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടണമെന്നും അദ്ദേഹം ഇന്ത്യൻ സർക്കാരിന് മുന്നറിയിപ്പ് നൽകി. ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരം നടക്കുന്ന അതേ ദിവസം എന്ന് അദ്ദേഹം എടുത്തു പറഞ്ഞതും ഏറെ ശ്രദ്ധേയമാണ്. നടൻ അമിതാഭ് ബച്ചൻ, കോൺഗ്രസ് നേതാക്കളായ കമൽനാഥ്, ജഗദീഷ് ടൈറ്റ്ലർ എന്നിവർക്ക് നേരെയും ഇയാൾ ഭീഷണി ഉയർത്തിയിട്ടുണ്ട്.

Also read-ഗവർണർമാർ തെരഞ്ഞെടുക്കപ്പെട്ടവർ അല്ലെന്ന് ഓർക്കണം; ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നതിൽ സുപ്രീംകോടതി

എന്നാൽ പന്നൂനെതിരെ മാത്രമല്ല ,ഇന്ത്യയെ ദിനംപ്രതി ഭീഷണിപ്പെടുത്തുന്ന ഈ ആഗോള ഭീകരനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെയും മതിയായ തെളിവുകൾ കൈവശമുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ പാകിസ്ഥാനുമായുള്ള ഇയാളുടെ ബന്ധത്തെക്കുറിച്ചും ഇമിഗ്രേഷൻ റാക്കറ്റിനെക്കുറിച്ചും ലോകത്തിന് അറിയാം. ജസ്റ്റിൻ ട്രൂഡോ ഇത് മനസിലാക്കി ഭീകരർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം ഇയാളുടെ ഭീഷണിയെത്തുടർന്ന് സർക്കാർ ആശങ്കയിൽ ആണെന്നും ഒരു രാജ്യത്തെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്നും ഒന്നിലധികം തവണ ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്നും ഇന്റലിജൻസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഈ ഭീഷണിയെ കുറിച്ച് കൂടുതൽ വിശകലനം ചെയ്യാൻ വിദേശകാര്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അവർ ആവശ്യമായ കാര്യങ്ങൾ അടിയന്തിരമായി ചെയ്യുമെന്നും ഉന്നത വൃത്തങ്ങൾ കൂട്ടിച്ചേർത്തു.