കുപ്രസിദ്ധവനം കൊള്ളക്കാരൻ വീരപ്പന് സർക്കാര് സ്മാരകം നിർമിക്കണമെന്ന് ആവശ്യം | Muthulakshmi wife of Veerappan demands memorial for husband
ഡിണ്ടിഗലിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ മന്ത്രി ഐ പെരിയസാമിയോടാണ് അവർ ഈ ആവശ്യം മുന്നോട്ട് വെച്ചത്. ഇക്കാര്യം മുഖ്യമന്ത്രി സ്റ്റാലിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി മറുപടി നൽകി. സ്മാരകം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് അപേക്ഷകൾ നൽകുമെന്ന് മുത്തുലക്ഷമി പറഞ്ഞു.
20 വർഷം മുമ്പ് പ്രത്യേക ദൗത്യസംഘത്തിൻ്റെ വെടിയേറ്റ് മരിച്ച വീരപ്പനെ സേലം മോട്ടൂർ മൂലക്കാട്ടിലാണ് സംസ്കരിച്ചത്.
ആന വേട്ടക്കാരൻ എന്നും ചന്ദനക്കള്ളക്കടത്തുകാരൻ എന്നും കുപ്രസിദ്ധി നേടിയ വീരപ്പൻ
കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിലാണ് 30 വർഷത്തോളം വിഹരിച്ചത്. ധർമപുരി പാപ്പിരട്ടിയിൽ നടന്ന ഏറ്റുമുട്ടലിൽ 2004 ഒക്ടോബർ പതിനെട്ടിനാണ് വീരപ്പൻ തമിഴ്നാടിൻ്റെ പ്രത്യേക ദൗത്യസംഘത്തിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ തമിഴ് യുവാക്കൾക്ക് തൊഴിലവസരങ്ങൾക്ക് തടസ്സമാകുമെന്ന ആശങ്ക പ്രകടിപ്പിച്ച മുത്തുലക്ഷമി സിനിമാ നടന്മാർ രാഷ്ട്രീയത്തിൽ വരുന്നതിനെ എതിർക്കുകയും ചെയ്തു.
നടിമാരെ കെട്ടിപ്പിടിച്ച് പണം സമ്പാദിച്ച ശേഷം തമിഴ്നാടിൻ്റെ അടുത്ത മുഖ്യമന്ത്രിയാകാൻ ശ്രമിക്കുകയും വമ്പ് പറയുകയും ചെയ്യുന്നു വെന്നും അടുത്ത മുഖ്യമന്ത്രിയാണെന്ന് അവകാശപ്പെടുന്ന ഇത്തരക്കാർക്ക് ഇടം നൽകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും തമിഴക വാഴ്വുരിമൈ കച്ചി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ അവർ പറഞ്ഞതായി മാലൈ മലർ റിപ്പോർട്ട് ചെയ്യുന്നു.
ബിജെപിയുടെ സഖ്യങ്ങൾ സംസ്ഥാനത്തെ പ്രാദേശിക പാർട്ടികൾക്ക് ദോഷം ചെയ്യുമെന്നും മുത്തുലക്ഷമി മുന്നറിയിപ്പ് നൽകി.
തമിഴ്നാട്ടിലെ ധർമപുരി നെരപ്പൂർ ഗ്രാമത്തിൽ ജനിച്ച മുത്തുലക്ഷ്മി 1990ൽ വീരപ്പനുമായുള്ള വിവാഹശേഷം തമിഴ്നാട്, കർണാടക, കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിലെ വനങ്ങളിലായിരുന്നു താമസം. വീരപ്പൻ്റെ മരണശേഷം സേലത്തേക്ക് മാറി.
വീരപ്പന് സ്മാരകം നിർമിക്കണമെന്ന ആവശ്യത്തോട് സർക്കാർ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.
വീരപ്പന്റെ മകൾ വിദ്യാറാണി സീമാന്റെ നാം തമിഴർ കക്ഷി അംഗമായി രാഷ്ട്രീയത്തിൽ പ്രവര്ത്തിക്കുന്നുണ്ട്.
Summary: Muthulakshmi, wife of Veerappan and executive committee member of the Tamizhaga Vaazhvurimai Katchi, has urged the Tamil Nadu government to construct a memorial at the site where her husband, was buried.
Chennai [Madras],Chennai,Tamil Nadu
July 01, 2025 12:11 PM IST