‘ആത്മാഭിമാനം മുഖ്യം;കർണാടക മുഖ്യമന്ത്രി വേദിയിൽ അടിക്കാനോങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ രാജിവെച്ചു | Karnataka senior police officer Baramani who was about to be slapped by cm sidharamayya in public resigns
Last Updated:
സംഭവത്തെ തുടർന്നുണ്ടായ മനാസികവിഷമവും തകർച്ചയും ചൂണ്ടികാട്ടി ജൂൺ 14-നാണ് ബരാമണി ആഭ്യന്തര സെക്രട്ടറിക്ക് രാജി കത്ത് നൽകിയത്
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി വേദിയിൽ അടിക്കാനോങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ രാജിവച്ചു. അഡീഷണൽ എസ്പി നാരായണ ബരാമണിയാണ് കഴിഞ്ഞ ദിവസം രാജിവച്ചത്. പൊലീസ് ഉദ്യോഗസ്ഥന്റെ രാജി കർണാടക സർക്കാരിന് മറ്റൊരു തിരിച്ചടിയായിരിക്കുകയാണ്. സംസ്ഥാന സർക്കാരും മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി പരമേശ്വരയും വിഷയത്തിൽ വിശദീകരണം നടത്താൻ ശ്രമങ്ങൾ നടത്തിയെങ്കിലും പോലീസ് ഉദ്യോഗസ്ഥൻ തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.
സംഭവത്തെ തുടർന്നുണ്ടായ മനാസികവിഷമവും തകർച്ചയും ചൂണ്ടികാട്ടി ജൂൺ 14-നാണ് ബരാമണി ആഭ്യന്തര സെക്രട്ടറിക്ക് രാജി കത്ത് നൽകിയത്. പൊലീസ് ഉദ്യോഗസ്ഥന്റെ രാജികത്തിൽ തനിക്കുണ്ടായ അപമാനും നാണക്കേടും എത്രത്തോളമാണെന്ന് വ്യക്തമാക്കിയിരുന്നു.
“ഞാൻ ചെയ്യാത്ത ഒരു തെറ്റിന് ഒരു പൊതുവേദിയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയിൽ നിന്നുണ്ടായ പെരുമാറ്റം വേദനിച്ചു. പരസ്യമായി അപമാനിക്കപ്പെടുകയും ചെയ്തതിനാൽ സ്വമേധയാ രാജിവയ്ക്കുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ല. നിങ്ങൾ ഇത് അംഗീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
അവിടെ ഒരു എസ്പിയോ ഡിസിപിയോ ഇല്ലാതിരുന്നതിനാൽ ഞാൻ മുഖ്യമന്ത്രി വിളിച്ചപ്പോൽ മറുപടി നൽകാനായി വേദിയിലേക്ക് കയറി. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായി അങ്ങേയറ്റം വിനയത്തോടെ അവിടെ നിന്നു. ഉടനെ, ഒന്നും പറയാതെ അദ്ദേഹം കൈ ഉയർത്തി എന്നെ അടിക്കാൻ വന്നു. ഞാൻ ഉടനെ ഒരു പടി പിന്നോട്ട് മാറി. പൊതുജനമധ്യത്തിൽ ഉണ്ടാകാമായിരുന്ന അടി ഒഴിവാക്കി. ഞാൻ ചെയ്യാത്ത ഒരു തെറ്റിന് ഞാൻ അപമാനിക്കപ്പെട്ടു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയിൽ നിന്ന് പരസ്യമായി കിട്ടേണ്ട അടിയിൽ നിന്ന് ഞാൻ രക്ഷപ്പെട്ടിരിക്കാം. പക്ഷേ, പൊതുജനങ്ങളുടെ അപമാനത്തിൽ നിന്ന് ഞാൻ രക്ഷപ്പെട്ടിരിക്കില്ല.”
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോ അദ്ദേഹത്തിന് വേണ്ടി സർക്കാർ തലത്തിലുള്ള ഉദ്യോഗസ്ഥരോ ഞങ്ങളുടെ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരോ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചില്ല. മാത്രമല്ല, എന്റെ സഹപ്രവർത്തകർ എനിക്ക് നേരിടേണ്ടി വന്ന അപമാനത്തിൽ പ്രതിഷേധിക്കുകയോ ധാർമ്മിക പിന്തുണ പ്രകടിപ്പിക്കുകയോ ചെയ്തില്ല. ഇത് എന്റെ മാനസിക വ്യഥ വർദ്ധിപ്പിച്ചു. എല്ലാ ദിവസവും ഞാൻ എന്റെ യൂണിഫോം ധരിക്കുമ്പോൾ ആ സംഭവം എന്നെ വേട്ടയാടുന്നു. മറ്റാരുടെയോ തെറ്റിന് ഞാൻ അത് ധരിക്കുമ്പോഴെല്ലാം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.”- എന്നാണ് ബരാമണി രാജികത്തിൽ കുറിച്ചത്.
ഏപ്രിൽ 28-ന് വിലക്കയറ്റവുമായി ബന്ധപ്പെട്ട് ബെൽഗാവിൽ കേന്ദ്ര സർക്കാരിനെതിരേ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ വേദിയിൽ വെച്ചായിരുന്നു പോലീസുകാരനെതിരേ സിദ്ധരാമയ്യ തിരിഞ്ഞത്. പ്രവർത്തകരെ പോലീസ് തടഞ്ഞെങ്കിലും സദസിൽ കൂടിയിരുന്ന് ഇവരിൽ ചിലർ മുദ്രാവാക്യം വിളിച്ച് കരിങ്കൊടി കാണിച്ചു. ഇതാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചത്. തുടർന്ന്, വേദിയിലെ സുരക്ഷാ ചുമതലയുള്ള എഎസ്പി നാരായണ ബരാമണിയെ വിളിച്ച് പരസ്യമായി ശാസിക്കുകയായിരുന്നു.
പഹൽഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് ചില പരാമർശങ്ങളുണ്ടായി എന്നത് ചൂണ്ടിക്കാട്ടി ബിജെപി പ്രവർത്തകർ ഇതേ വേദിയിലേക്ക് പ്രതിഷേധം നടത്തിയിരുന്നു. പ്രവർത്തകരെ പോലീസ് തടഞ്ഞെങ്കിലും സദസിൽ കൂടിയിരുന്ന് ഇവരിൽ ചിലർ മുദ്രാവാക്യം വിളിച്ച് കരിങ്കൊടി കാണിച്ചു. ഇതാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചത്.
ഇവിടത്തെ എസ്പി ആരാണ് എന്ന് ചോദിച്ച് പോലീസ് ഉദ്യോഗസ്ഥനെ വേദിയിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു സിദ്ധരാമയ്യ അടിക്കാനോങ്ങിയത്. ദ്വാരക എസ്പി നാരായണ ബരമണിക്ക് നേരെയായിരുന്നു സിദ്ധരാമയ്യ അന്ന് രേഷപ്രകടനം നടത്തിയത്. ‘ഇവിടെ വാ, ആരാണ് എസ്പി, നിങ്ങളെന്താണ് ചെയ്യുന്നത്’ എന്ന് ചോദിക്കുന്നതും അടിക്കാനോങ്ങുന്നതുമായിരുന്നു വീഡിയോ. കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജെവാലയും മന്ത്രി പാട്ടീലും അടക്കമുള്ളവർ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വീണ്ടും പ്രകോപിതനാവുകയായിരുന്നു. അടിക്കാനോങ്ങുമ്പോൾ പോലീസ് ഉദ്യോഗസ്ഥൻ പിന്നോട്ട് പോകുന്നതും അന്ന് പ്രചരിച്ച ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
Bangalore,Karnataka
July 06, 2025 8:21 AM IST
‘ആത്മാഭിമാനം മുഖ്യം;കർണാടക മുഖ്യമന്ത്രി വേദിയിൽ അടിക്കാനോങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ രാജിവെച്ചു