സുരക്ഷാ വീഴ്ച; എയർ ഇന്ത്യയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കാൻ DGCA നിർദ്ദേശം DGCA orders removal of three senior Air India officials for security lapse
Last Updated:
ഡിജിസിഎയുടെ നിർദ്ദേശം അംഗീകരിച്ചതായും ഉത്തരവ് നടപ്പിലാക്കിയതായും എയർ ഇന്ത്യ അറിയിച്ചു
വിമാന ജീവനക്കാരുടെ ഷെഡ്യൂളിംഗ് സംബന്ധിച്ച ഗുരുതരമായ വിഴ്ച കണ്ടെത്തിയതിനെത്തുടർന്ന് എയർ ഇന്ത്യയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അടിയന്തരമായി പുറത്താക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വെള്ളിയാഴ്ച ഉത്തരവിട്ടു.
വിശ്രമം, ലൈസന്‍സിങ് എന്നിവ പാലിക്കാതെയാണ് വിമാന ജീവനക്കാരെ ഷെഡ്യൂൾ ചെയ്യുകയും പ്രവർത്തിപ്പിക്കുകയും ചെയ്തതെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര അച്ചടക്ക നടപടികൾ ഉടൻ ആരംഭിക്കണമെന്നും അത്തരം നടപടികളുടെ ഫലം 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്നും വ്യോമയാന റെഗുലേറ്റർ ഉത്തരവിട്ടു.അഹമ്മദാബാദിലുണ്ടായ വിമാനപകടത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഉത്തരവ് വന്നത്.
ഷെഡ്യൂളിംഗ് രീതികളിലെ തിരുത്തൽ പരിഷ്കാരങ്ങൾ പൂർത്തിയാകുന്നതുവരെ ഉദ്യോഗസ്ഥരെ പ്രവർത്തനരഹിതമായ റോളുകളിലേക്ക് പുനർനിയമിക്കുമെന്നും, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാന സുരക്ഷയിലും ക്രൂവിന്റെ പ്രവർത്തികളിലും നേരിട്ട് സ്വാധീനം ചെലുത്തുന്ന ഒരു സ്ഥാനവും വഹിക്കരുതെന്നും ഡിജിസിഎ പുറത്തിറക്കിയ കത്തിൽ പറയുന്നു.ഡിവിഷണൽ വൈസ് പ്രസിഡന്റ് ചൂരാ സിംഗ്, ക്രൂ ഷെഡ്യൂളിംഗ് ഡയറക്ടറേറ്റ് ഓഫ് ഓപ്പറേഷൻസിലെ ചീഫ് മാനേജർ പിങ്കി മിത്തൽ, ക്രൂ ഷെഡ്യൂളിംഗ് – പ്ലാനിംഗ് പായൽ അറോറ എന്നിവരാണ് നടപടി നേരിടുന്ന ഉദ്യോഗസ്ഥർ.
ഡിജിസിഎയുടെ ഉത്തരവിന് പിന്നാലെ, നിർദ്ദേശം അംഗീകരിച്ചതായും ഉത്തരവ് നടപ്പിലാക്കിയതായും എയർ ഇന്ത്യ മറുപടി നൽകി.സുരക്ഷാ പ്രോട്ടോക്കോളുകളും സ്റ്റാൻഡേർഡ് രീതികളും പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.
New Delhi,Delhi
June 21, 2025 7:37 PM IST