പണിയെടുത്ത് ജീവിച്ചു കൂടെ? 12 കോടിയും ബിഎംഡബ്ല്യൂ കാറും ജീവനാംശം ചോദിച്ച യുവതിയോട് സുപ്രീം കോടതി|Supreme court questions woman’s demand for 12 crore alimony and a BMW car
വിദ്യാഭ്യാസം ലഭിച്ച സ്ത്രീകള്‍ പ്രത്യേകിച്ച് പ്രൊഫഷണലുകള്‍ സാമ്പത്തികമായി സ്വയം പര്യാപ്തത നേടേണ്ടതിന്റെ പ്രാധാന്യം ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
എംബിഎ ബിരുദധാരിയും മുമ്പ് ബാങ്കില്‍ ജോലി ചെയ്തിരുന്നതുമായ യുവതിയാണ് മുൻ ഭർത്താവിൽ നിന്ന് വന്‍തുക ജീവനാംശമായി ആവശ്യപ്പെട്ടത്. 12 കോടി രൂപയും മുംബൈയിലെ കല്‍പാതെരു കോംപ്ലക്‌സില്‍ ആഡംബര ഫ്‌ളാറ്റും ബിഎംഡബ്ല്യു കാറുമാണ് യുവതി ജീവനാംശമായി ആവശ്യപ്പെട്ടത്. വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭര്‍ത്താവ് വളരെ ധനികനാണ് എന്ന് പറഞ്ഞാണ് അവര്‍ ഈ ആവശ്യത്തെ ന്യായീകരിച്ചത്. തനിക്ക് സ്‌കീസോഫ്രീനിയ ഉണ്ടെന്ന മുന്‍ ഭര്‍ത്താവിന്റെ ആരോപണങ്ങളെ അവര്‍ എതിര്‍ക്കുകയും ചെയ്തു. ”എനിക്ക് സ്‌കീസോഫ്രീനിയ ബാധിച്ചതായി തോന്നുന്നുണ്ടോയെന്ന്” വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രനും എന്‍വി അഞ്ജരിയും ഉള്‍പ്പെട്ട ബെഞ്ചിനോട് യുവതി ചോദിച്ചു.
ഭാര്യയുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് വിവാഹമോചന ഹര്‍ജി നല്‍കിയത്. ഇതിന് പിന്നാലെ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് അപേക്ഷ നല്‍കുകയായിരുന്നു. വളരെ നാള്‍ നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് കേസ് സുപ്രീം കോടതിയുടെ പരിഗണയ്‌ക്കെത്തിയത്.
വന്‍തുക ജീവനാംശമായി ആവശ്യപ്പെട്ടതില്‍ ആശങ്ക പ്രകടിപ്പിച്ച ബെഞ്ച് മതിയായ യോഗ്യതകള്‍ ഉണ്ടായിരുന്നിട്ടും ജോലി ചെയ്യാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ഹര്‍ജിക്കാരിയോട് ചോദിച്ചു. ”നിങ്ങള്‍ ഐടി മേഖലയില്‍ നിന്നുള്ള ഒരു വ്യക്തിയാണ്. നിങ്ങള്‍ക്ക് എംബിഎ ബിരുദവുമുണ്ട്. നിങ്ങളെ ഹൈദരാബാദ്, ബെംഗളൂരു എന്നിവടങ്ങളില്‍ ജോലിക്കെടുക്കാന്‍ ആളുകളുമുണ്ടാകും. പിന്നെ എന്തുകൊണ്ടാണ് ജോലി ചെയ്യാന്‍ തയ്യാറാകാത്തത്,” ചീഫ് ജസ്റ്റിസ് ചോദിച്ചു.
”നിങ്ങളുടെ വിവാഹബന്ധം നീണ്ടുനിന്നത് വെറും 18 മാസം മാത്രമായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ ബിഎംഡബ്ല്യു കാര്‍ ആണ് ആവശ്യപ്പെടുന്നത്. പതിനെട്ട് മാസത്തെ ദാമ്പത്യത്തിന് ഒരോ മാസവും ഒരു കോടി രൂപ നിങ്ങള്‍ക്ക് വേണം,” ജസ്റ്റിസ് ഗവായ് പറഞ്ഞു.
വിവാഹമോചന നടപടികളുമായി മുന്നോട്ട് പോകാത്തതിന് മുൻ ഭര്‍ത്താവിന്റെ പ്രേരണയാല്‍ നല്‍കിയ കോടതിയലക്ഷ്യ കേസ് തന്റെ ജോലി സാധ്യതകളെ തടസ്സപ്പെടുത്തിയേക്കുമെന്ന് യുവതി ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ വിശാലമായ ഒത്തുതീര്‍പ്പിന്റെ ഭാഗമായി കോടതിയലക്ഷ്യക്കേസ് റദ്ദാക്കാന്‍ കോടതിക്ക് കഴിയുമെന്ന് ബെഞ്ച് യുവതിക്ക് ഉറപ്പ് നല്‍കി.
ഭര്‍ത്താവിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ മാധവി ദിവാനും എസ് എസ് ജൗഹറുമാണ് ഹാജരായത്. യുവതിയുടെ ആവശ്യങ്ങള്‍ അധികമാണ് അവര്‍ പറഞ്ഞു. അവരും ജോലി ചെയ്യണം. എല്ലാ ഇങ്ങനെ ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് അവര്‍ വാദിച്ചു. 2015-16 വര്‍ഷത്തില്‍ 2.5 കോടി രൂപയിലധികം പ്രതിഫലമായും ഒരു കോടി രൂപ ബോണസായും കൈപ്പറ്റിയ മുൻ ഭര്‍ത്താവിന് നിലവില്‍ അത്രയും സാമ്പത്തിക കെട്ടുറപ്പില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഭാര്യക്ക് ഇതിനോടകം തന്നെ രണ്ട് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു ഫ്‌ളാറ്റ് കൈവശമുണ്ടെന്നും അതില്‍ നിന്ന് വരുമാനം നേടാന്‍ കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, മുൻ ഭര്‍ത്താവിന്റെ പിതാവിന്റെ പാരമ്പര്യ സ്വത്തോ ആസ്തികളോ ആവശ്യപ്പെടാന്‍ യുവതിക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഫ്‌ളാറ്റ് കൊണ്ട് തൃപ്തിപ്പെടാനും അല്ലെങ്കില്‍ നാല് കോടി രൂപ ജീവനാംശമായി സ്വീകരിച്ച് ജോലി നേടാന്‍ ശ്രമിക്കാനും കോടതി നിര്‍ദേശിച്ചു. കേസ് വിധി പറയാന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കുകയാണ്.
കേസില്‍ ഉള്‍പ്പെട്ട ദമ്പതികള്‍ 2015ലാണ് വിവാഹിതരായത്. ഇരുവരുടെയും രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. വിവാഹം കഴിഞ്ഞ് തൊട്ടുപിന്നാലെ ബന്ധത്തില്‍ പൊരുത്തക്കേടുകള്‍ തുടങ്ങി. പീഡനം ആരോപിച്ച് ഭര്‍ത്താവിനെതിരേ ഭാര്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതയില്‍ ഭര്‍ത്താവ് നല്‍കിയ ഹര്‍ജി 2024 നവംബറില്‍ തള്ളി. തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയുടെ പരിഗണയ്‌ക്കെത്തിയത്.
New Delhi,New Delhi,Delhi
July 24, 2025 8:45 AM IST