Leading News Portal in Kerala

ഡൽഹിയിൽ പ്രഭാത സവാരിക്കിടെ കോൺഗ്രസ് എംപി സുധാ രാമകൃഷ്ണന്റെ നാല് പവൻ സ്വർണമാല പൊട്ടിച്ചു Congress MP Sudha Ramakrishnans gold chain snatched during morning walk in Delhi | India


Last Updated:

മാല പൊട്ടിക്കുന്നതിനിടയിൽ കഴുത്തിന് പരിക്കേറ്റതായും എംപി പറഞ്ഞു

News18News18
News18

ഡൽഹിയിലെ ചാണക്യപുരിയിൽ പ്രഭാത നടത്തത്തിനിടെ കോൺഗ്രസ് എംപി സുധ രാമകൃഷ്ണന്റെ നാല് പവനോളമുള്ള സ്വർണ്ണ മാല ബൈക്കിലെത്തിയ ഒരാൾ പൊട്ടിച്ച് കടന്നതായ പരാതി. തിങ്കളാഴ്ച രാവിലെ ചാണക്യപുരിയിലെ പോളിഷ് എംബസിക്ക് സമീപം നടക്കുമ്പോഴാണ് സംഭവം. തമിഴ്‌നാട്ടിലെ മയിലാടുതുറൈയിൽ നിന്നുള്ള പാർലമെന്റ് അംഗമായ സുധ രാമകൃഷ്ണൻ പാർലമെന്റിന്റെ മൺസൂൺ സെഷനിൽ പങ്കെടുക്കാനാണ് ഡൽഹിയിലെത്തിയത്. രാജ്യസഭയിലെ ഡിഎംകെയുടെ അംഗമായ രാജാത്തിയും സുധയ്ക്കൊപ്പം പ്രഭാത സവാരിക്കുണ്ടായിരുന്നു.

എംബസികളും വിഐപി വസതികളും സ്ഥിതി ചെയ്യുന്ന ഡൽഹിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിൽ ഒന്നിലാണ് മാലമോഷണം നടന്നത്. സംഭവം വിവരിച്ചുകൊണ്ട് ഡൽഹിയിലെ ക്രമസമാധാന ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സുധാ രാമകൃഷ്ണൻ കത്തെഴുതി.കുറ്റവാളിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് അവർ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. 

രാവിലെ 6.15 നും 6.20 നും ഇടയിൽ, പോളണ്ട് എംബസിയുടെ ഗേറ്റ്-3 നും ഗേറ്റ്-4 നും സമീപം ഫുൾ ഹെൽമെറ്റ് ധരിച്ച് മുഖം പൂർണ്ണമായും മറച്ച് ഒരു സ്കൂട്ടിയിലെത്തിയ ഒരാളാണ് മാല പൊട്ടിച്ച് കടന്നതെന്ന് സുധ വ്യക്തമാക്കി. മാല പിടിച്ചു വലിച്ചപ്പോൾ കഴുത്തിന് പരിക്കേറ്റതായും ചുരിദാറും ആ ആഘാതത്തിൽ കീറിപ്പോയതായയും സുധ കത്തിൽ പറയുന്നു. പിന്നീട് ഡൽഹി പോലീസിന്റെ ഒരു മൊബൈൽ പട്രോളിംഗ് വാഹനം കണ്ട് അവരോട് പരാതിപ്പെട്ടു. എംബസികളും സംരക്ഷിത സ്ഥാപനങ്ങളും നിറഞ്ഞ ചാണക്യപുരി പോലുള്ള ഉയർന്ന സുരക്ഷാ മേഖലയിൽ പാർലമെന്റ് അംഗമായ ഒരു സ്ത്രീക്ക് നേരെ നടന്ന ഈ ആക്രമണം വളരെ ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയുടെ ദേശീയ തലസ്ഥാനത്തെ ഈ ഉയർന്ന മുൻഗണനാ മേഖലയിൽ ഒരു സ്ത്രീക്ക് സുരക്ഷിതമായി നടക്കാൻ കഴിയുന്നില്ലെങ്കിൽ എവിടെയാണ് സുരക്ഷിതത്വം അനുഭവിക്കാൻ കഴിയുന്നതെന്നും കുറ്റവാളിയെ കണ്ടെത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകണമെന്നും കത്തിൽ അമിത്ഷായോട് അവർ ആവശ്യപ്പെട്ടു.

സുധാ രാമകൃഷ്ണന്റെ പരാതിയിൽ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കുറ്റവാളിയെ കണ്ടെത്താൻ ഒന്നിലധികം സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു