Leading News Portal in Kerala

സോഷ്യൽ മീഡിയയിൽ അഭിപ്രായം പറഞ്ഞ സ്‌കൂൾ അധ്യാപികയ്ക്ക് തമിഴ്നാട് സർക്കാർ മൂന്ന് ഇൻക്രിമെന്റ് നിഷേധിച്ചു Government denies three-year increment to school teacher for sharing her opinions on social media | India


Last Updated:

ഒരു വർഷം മുൻപ് അധ്യാപികയെ സസ്പെൻഡ് ചെയ്തെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിന്നീട് സസ്പെൻഷൻ പിൻവലിച്ചിരുന്നു

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സോഷ്യൽ മീഡിയയിലും പത്രങ്ങളിലും തന്റെ അഭിപ്രായങ്ങൾ പങ്കുവച്ച സ്കൂൾ അധ്യാപികയ്ക്ക് ഇൻക്രമെന്റ് നിഷേധിച്ച് തമിഴ്നാട് സർക്കാർ. സർക്കാർ സ്‌കൂൾ അധ്യാപിക ഉമാ മഹേശ്വരിയുടെ മൂന്ന് വർഷത്തെ ഇൻക്രിമെന്റാണ് സർക്കാർ നിഷേധിച്ചത്. ഇതേ സംഭവത്തിന്റെ പേരിൽ ഒരുവർഷം മുൻപ് അധ്യാപികയെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ആക്ടിവിസ്റ്റുകളുടെയടക്കം പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് എതാനം ദിവസങ്ങൾക്കകം സസ്പെൻഷൻ പിൻവലിച്ചിരുന്നു. അധ്യാപികയുടെ ഇൻക്രിമെന്റ് നിഷേധിച്ച നടപടിയെ വിദ്യാഭ്യാസ സംഘടനയായ മക്കൾ കൽവി കൂട്ടിയാക്കം അപലപിച്ചു.

ചെങ്കൽപ്പേട്ടിലെ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തെത്തുടർന്ന് 2024 മാർച്ചിലാണ് ഉമാ മഹേശ്വരിയെ സസ്‌പെൻഡ് ചെയ്തതെന്ന് സംഘടന പറയുന്നു. അന്വേഷണത്തിനിടെ അധ്യാപികയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇല്ലാതാക്കാൻ നിർബന്ധിച്ചതായും സോഷ്യൽ മീഡിയയിലും പത്രങ്ങളിലും എന്തിനാണ് എഴുതുന്നതെന്ന് ചോദിച്ചതായും ആരോപണമുണ്ട്. 1973 ലെ തമിഴ്‌നാട് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് മുഖ്യ വിദ്യാഭ്യാസ ഓഫീസർ അധ്യാപികയെ സസ്പെൻഡ് ചെയ്തത്. എന്നാൽ പ്രതിഷേധത്തെ തുടർന്ന്  ഏതാനും ദിവസങ്ങൾക്കുള്ളിൽ സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും, അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഒരു ചാർജ് മെമ്മോ നൽകിയിരുന്നു. ഈവർഷം ജൂൺ 23ന് അയച്ച കത്തിൽ അധ്യാപികയുടെ മൂന്ന് വർഷത്തെ ഇൻക്രിമെന്റ് വെട്ടിക്കു്ക്കുമെന്നായിരുന്നു വകുപ്പ് വ്യക്തമാക്കിയത്. അദ്ധ്യാപികയ്ക്കെതിരായ അച്ചടക്ക നടപടി അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ലംഘിക്കുന്നതായി സംഘടന പറഞ്ഞു.

‘പ്രഭാത ഭക്ഷണ സ്കീമിൽ ആവശ്യമായ മാറ്റങ്ങൾ’ എന്ന തലക്കെട്ടോടെ അധ്യാപിക സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് അച്ചടക്ക നടപടിക്ക് കാരണമായത്. എന്നാൽ കുറിപ്പിൽ പദ്ധതി ആരംഭിച്ചതിന് മുഖ്യമന്ത്രിയെ അധ്യാപിക പ്രശംസിക്കുകയും സർക്കാർ-എയ്ഡഡ് സ്കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പറയുന്നുണ്ടെന്നും  മക്കൾ കൽവി കൂട്ടിയാക്കത്തിന്റെ കോർഡിനേറ്റർ പി ശിവകുമാർ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/

സോഷ്യൽ മീഡിയയിൽ അഭിപ്രായം പറഞ്ഞ സ്‌കൂൾ അധ്യാപികയ്ക്ക് തമിഴ്നാട് സർക്കാർ മൂന്ന് ഇൻക്രിമെന്റ് നിഷേധിച്ചു