മതപരിവര്‍ത്തനത്തില്‍ കടുപ്പിച്ച് ഉത്തരാഖണ്ഡ്; ഇനി ശിക്ഷ ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും |Uttarakhand clears stricter Anti-Conversion bill | India
Last Updated:
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് രാജ്യത്തെ ഏറ്റവും കഠിനമായ ശിക്ഷയാണ് നിയമത്തിലുള്ളത്
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്ന കേസുകളില്‍ ശിക്ഷ കടുപ്പിച്ച് ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡ് മതസ്വാതന്ത്ര്യ(ഭേഗഗതി)ബില്‍ 2025 ഉത്തരാഖണ്ഡ് മന്ത്രിസഭ ബുധനാഴ്ച അംഗീകരിച്ചു. ഓഗസ്റ്റ് 19ന് ആരംഭിക്കുന്ന സംസ്ഥാന നിയമസഭയുടെ മൂന്ന് ദിവസത്തെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് രാജ്യത്തെ ഏറ്റവും കഠിനമായ ശിക്ഷയാണ് നിയമത്തിലുള്ളത്.
നിലവില്‍ ഉത്തരാഖണ്ഡില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള പരമാവധി ശിക്ഷ 10 വര്‍ഷം തടവും 50000 രൂപ പിഴയുമാണ്.
പുതിയ നിയമത്തില്‍ നിര്‍ദേശിക്കുന്നത്
- പൊതുവായ കേസുകള്‍: മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയും
- പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടിക വര്‍ഗ/പട്ടികജാതി വിഭാഗത്തിലുള്ളവര്‍, വികലാംഗര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ ഉള്‍പ്പെട്ടാല്‍: അഞ്ച് മുതല്‍ 14 വര്‍ഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും
- കൂട്ട മതപരിവര്‍ത്തനം: ഏഴ് മുതല്‍ 14 വര്‍ഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും
- വിവാഹത്തിനായി മതം മറച്ചുവയ്ക്കുന്നത്: മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും കുറഞ്ഞത് മൂന്ന് ലക്ഷം രൂപ പിഴയും
- നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിന് വിദേശത്തുനിന്നോ ബാഹ്യമായോ ധനസഹായം സ്വീകരിച്ചാല്‍: ഏഴ് വര്‍ഷം മുതല്‍ 14 വര്‍ഷം വരെ തടവും കുറഞ്ഞത് പത്ത് ലക്ഷം രൂപ പിഴയും
- ബലപ്രയോഗം, ഭീഷണി, പ്രേരണ, മനുഷ്യക്കടത്ത് അല്ലെങ്കില്‍ വിവാഹവാഗ്ദാനം നല്‍കല്‍ എന്നിവ ഉപയോഗിച്ചുള്ള മതപരിവര്‍ത്തനം: 20 വര്‍ഷം മുതല്‍ ജീവപര്യന്തം തടവും(ജീവിതകാലം മുഴുവന്‍) കുറഞ്ഞത് പത്ത് ലക്ഷം രൂപ പിഴയും.
കര്‍ശനമായ വ്യവസ്ഥകൾ
- എല്ലാ കുറ്റകൃത്യങ്ങളും ജാമ്യം ലഭിക്കാത്തതും സെഷന്‍സ് കോടതിയില്‍ മാത്രം വിചാരണ ചെയ്യുന്നവയുമാണ്.
- വാറണ്ടില്ലാതെയും അറസ്റ്റ് ചെയ്യാന്‍ കഴിയും
- പ്രതി കുറ്റക്കാരനല്ലെന്നും വീണ്ടും കുറ്റകൃത്യം ചെയ്യില്ലെന്നും കോടതിക്ക് ബോധ്യപ്പെട്ടാല്‍ മാത്രമെ ജാമ്യം നല്‍കൂ
- കോടതി നോട്ടീസ് നൽകുന്നതിന് മുമ്പ് തന്നെ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടാന്‍ ജില്ലാ മജിസ്‌ട്രേറ്റിന് അധികാരമുണ്ട്.
- ആവശ്യമെങ്കില്‍ പോലീസ് സഹായത്തോടെ പിടിച്ചെടുത്ത സ്വത്ത് കൈകാര്യം ചെയ്യാന്‍ ജില്ലാ മജിസ്‌ട്രേറ്റിന് അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയമിക്കാം.
സമ്മാനങ്ങള്‍, പണം അല്ലെങ്കില്‍ ഭൗതിക നേട്ടങ്ങള്‍, തൊഴില്‍ വാഗ്ദാനം, മതസ്ഥാപനങ്ങളിലെ സൗജന്യ വിദ്യാഭ്യാസം, വിവാഹ വാഗ്ദാനങ്ങള്‍ അല്ലെങ്കില്‍ മെച്ചപ്പെട്ട ജീവിതശൈലി, ദൈവിക അപ്രീതി, ഒരു മതത്തെ മറ്റൊരു മതത്തിനെതിരേ ചിത്രീകരിക്കുകയോ മഹത്വവത്കരിക്കുകയോ ചെയ്യുന്നത് എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ബില്‍ ഭേദഗതി ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തിന്റെ സാമൂഹിക ഘടന സംരക്ഷിക്കുന്ന പ്രധാന നടപടിയാണ് ഈ ഭേദഗതി ബില്‍ എന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. ”ഉത്തരാഖണ്ഡ് ദേവഭൂമിയാണ്. ദൈവങ്ങളുടെ നാടാണിത്. അടുത്തകാലത്ത് നിയമവിരുദ്ധമായ മതപരിവര്‍ത്തനങ്ങളുടെ മറവില്‍ ജനസംഖ്യയില്‍ ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹിമാലയന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിന്റെ സാമൂഹിക ഘടന സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ ഭേദഗതി,” മുഖ്യമന്ത്രി വ്യക്തമാക്കി.
Uttarakhand (Uttaranchal)
August 14, 2025 1:27 PM IST