Leading News Portal in Kerala

സമാധാന ശ്രമങ്ങൾ: പുടിൻ മോദിയെ വിളിച്ചു; യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യയുടെ പിന്തുണ| Putin calls PM narendra Modi India s support on Ukraine issue | India


Last Updated:

പുടിന്റെ ഫോൺ കോളിന് മുൻപ്, ട്രംപും പുടിനും തമ്മിൽ നടന്ന ഉച്ചകോടിയെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിരുന്നു

News18News18
News18

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അലാസ്കയിൽ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പങ്കുവെക്കുകയായിരുന്നു സംഭാഷണത്തിന്റെ പ്രധാന ലക്ഷ്യം.

പുടിന് നന്ദി പറഞ്ഞ പ്രധാനമന്ത്രി മോദി, യുക്രെയ്ൻ പ്രശ്നം നയതന്ത്രത്തിലൂടെയും ചർച്ചകളിലൂടെയും സമാധാനപരമായി പരിഹരിക്കണമെന്ന ഇന്ത്യയുടെ സ്ഥിരം നിലപാട് ആവർത്തിച്ചു. സമാധാന ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇരു നേതാക്കളും തമ്മിൽ സംസാരിക്കുന്നത്.

പുടിന്റെ ഫോൺ കോളിന് മുൻപ്, ട്രംപും പുടിനും തമ്മിൽ നടന്ന ഉച്ചകോടിയെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിരുന്നു. സമാധാനത്തിനായുള്ള അവരുടെ നേതൃത്വം പ്രശംസനീയമാണെന്നും, യുദ്ധം വേഗത്തിൽ അവസാനിപ്പിക്കണമെന്ന് ലോകം ആഗ്രഹിക്കുന്നുവെന്നും മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

വെള്ളിയാഴ്ച അലാസ്കയിൽവെച്ച് പുടിൻ മൂന്ന് മണിക്കൂറോളം ട്രംപുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിനും കനത്ത നാശനഷ്ടങ്ങൾക്കും കാരണമായ യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യമായ പുരോഗതിയുണ്ടായില്ല.

ട്രംപ് തിങ്കളാഴ്ച യുക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയെ വാഷിംഗ്ടണിൽവെച്ച് കാണും. യുദ്ധം ഉടൻ അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെന്നും, സമാധാന കരാർ അംഗീകരിക്കണമെന്നും ട്രംപ് സെലെൻസ്കിയോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, 2014-ൽ റഷ്യ പിടിച്ചെടുത്ത ക്രിമിയ തിരികെ പിടിക്കുന്നതിനെയും നാറ്റോയിൽ യുക്രെയ്നെ ഉൾപ്പെടുത്തുന്നതിനെയും അദ്ദേഹം തള്ളിക്കളഞ്ഞു.