ക്ഷേത്രങ്ങളുടെ പണം ക്ഷേത്രാവശ്യങ്ങള്‍ക്കേ ഉപയോഗിക്കാനാവൂ എന്ന് ഹൈക്കോടതി Madras High Court says temple money can be used only for temple purposes | India
Last Updated:
ക്ഷേത്രങ്ങളുടെ പണം പൊതു ഫണ്ടുകളോ സർക്കാർ ഫണ്ടുകളോ ആയി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി
ക്ഷേത്രങ്ങളുടെ പണം ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾക്കും വികസനത്തിനും അനുബന്ധ മതപരമായ ആവശ്യങ്ങൾക്കും മാത്രമേ വിനിയോഗിക്കാൻ കഴിയു എന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി.സംസ്ഥാനത്തെ 27 ക്ഷേത്രങ്ങളിൽ മിച്ചമുള്ള പണം ഉപയോഗിച്ച് വിവാഹ മണ്ഡപങ്ങൾ നിർമ്മിക്കുന്നതിനുള്ള സർക്കാർ തീരുമാനം റദ്ദാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചിന്റെ ഉത്തരവ്.
ക്ഷേത്ര ഫണ്ടുകൾ പൊതു ഫണ്ടുകളോ സർക്കാർ ഫണ്ടുകളോ ആയി കണക്കാക്കാൻ കഴിയില്ല. ക്ഷേത്രത്തിന് സംഭാവന ചെയ്യുന്ന പണവും സ്വത്തുക്കളും ക്ഷേത്രത്തിലെ പ്രതിഷ്ഠയുടേതാണ്. ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠയെ നിയമത്തിന്റെ കണ്ണിൽ പ്രായപൂർത്തിയാകാത്ത ആളായാണ് കണക്കാക്കുന്നത്.അതുകൊണ്ടുതന്നെ ക്ഷേത്രത്തിന്റെ ഫണ്ടുകളും ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ സ്വത്തുക്കളും സംരക്ഷിക്കാൻ ഹൈക്കോടതി ബാധ്യസ്ഥമാണെന്ന് ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യവും ജസ്റ്റിസ് ജി അരുൾ മുരുകനും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
ക്ഷേത്ര ഫണ്ടിൽ നിന്ന് മിച്ചം വരുന്ന പണം കൊണ്ട് വിവാഹ മണ്ഡപങ്ങൾ നിർമ്മിക്കുന്നതിനാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. അത്തരം വിവാഹ മണ്ഡപങ്ങൾ പണം ഈടാക്കിയാണ് വാടകയ്ക്ക് നൽകുന്നതെന്നും അധികൃതർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ക്ഷേത്ര ഫണ്ട് ദുരുപയോഗം ചെയ്യാൻ സർക്കാർ നടത്തുന്ന ഏതൊരു ശ്രമവും അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
August 28, 2025 3:27 PM IST