Leading News Portal in Kerala

മതപരിവര്‍ത്തനത്തിന് ഇനി മുതല്‍ രാജസ്ഥാനില്‍ ശിക്ഷ കടുക്കും; ജീവപര്യന്തം തടവും 50 ലക്ഷം രൂപ വരെ പിഴയും | Rajasthan Proposes New Anti-Conversion Bill With Stricter Punishments | India


നിര്‍ബന്ധിച്ചോ ചതിയിലൂടെയോയുള്ള മതപരിവര്‍ത്തന ശ്രമങ്ങള്‍ തടയുക ലക്ഷ്യമിട്ടാണ് രാജസ്ഥാന്‍ നിയമവിരുദ്ധമായ മതപരിവര്‍ത്തന നിരോധന ബില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് നിയമകാര്യമന്ത്രി ജോഗറാം പട്ടേല്‍ പറഞ്ഞു. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈര്‍വ, കാബിനറ്റ് മന്ത്രി സുമിത് ഗോദാര എന്നിവര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഒരു ബില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ അത് ചര്‍ച്ചയ്ക്ക് വന്നിരുന്നില്ല. എന്നാല്‍ പഴയ ബില്‍ പിന്‍വലിക്കുമെന്നും വരാനിരിക്കുന്ന സമ്മേളനത്തില്‍ കൂടുതല്‍ കര്‍ശനമായ ശിക്ഷകളുള്ള ഒരു പുതിയ ബില്‍ അവതരിപ്പിക്കുമെന്നും പട്ടേല്‍ വ്യക്തമാക്കി. നിലവില്‍ നിയമവിരുദ്ധ മതപരിവര്‍ത്തനത്തിനെതിരേ രാജസ്ഥാനില്‍ നിയമമില്ല. പുതിയ ബില്ലിന്റെ കരട് ഞായറാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ അംഗീകരിച്ചു.

എന്നാല്‍ ഒരാള്‍ തന്റെ പൂര്‍വ്വിക മതത്തിലേക്ക് മടങ്ങുന്നത് മതപരിവര്‍ത്തനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലയെന്നതും ശ്രദ്ധേയമാണ്. ”ഒരാള്‍ ‘ഘര്‍ വാപസി’ എന്ന് വിളിക്കുന്ന അവരുടെ മൂല മതത്തിലേക്ക് മടങ്ങുകയാണെങ്കില്‍ ഈ വ്യവസ്ഥകള്‍ അവര്‍ക്ക് ബാധകമാകില്ല,” പട്ടേല്‍ വ്യക്തമാക്കി.

പുതിയ ബില്‍ പാസായാല്‍ നിയമവിരുദ്ധ മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഏഴ് മുതല്‍ 14 വര്‍ഷം വരെ തടവും കുറഞ്ഞത് അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കും. പഴയ ബില്ലില്‍ ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും കുറഞ്ഞത് 15,000 രൂപ പിഴയുമായിരുന്നു നിര്‍ദേശിച്ചിരുന്നത്.

പ്രായപൂര്‍ത്തിയാകാത്ത വ്യക്തി, ഭിന്നശേഷിക്കാര്‍, സ്ത്രീ അല്ലെങ്കില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവര്‍ എന്നിവരെ നിയമവിരുദ്ധമായി മതപരിവര്‍ത്തനം ചെയ്താല്‍ പത്ത് മുതല്‍ 20 വര്‍ഷം വരെ തടവും കുഞ്ഞത് 10 ലക്ഷം രൂപ പിഴയും ലഭിക്കും. നേരത്തെ ഇത് രണ്ട് മുതല്‍ പത്ത് വര്‍ഷം വരെ തടവും കുറഞ്ഞത് 25000 രൂപ പിഴയുമായിരുന്നു.

നിയമവിരുദ്ധമായി കൂട്ട മതപരിവര്‍ത്തനം നടത്തിയാല്‍ 20 വർഷം മുതല്‍ ജീവപര്യന്തം വരെ തടവും കുറഞ്ഞത് 25 ലക്ഷം രൂപ പിഴയും ലഭിക്കും. നേരത്തെ ഇത് മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവും കുറഞ്ഞത് 50000 രൂപ പിഴയും ആയിരുന്നു.

മതപരിവര്‍ത്തനത്തിനായി വിദേശ സ്ഥാപനങ്ങളില്‍ നിന്നോ നിയമവിരുദ്ധ സ്ഥാപനങ്ങളില്‍ നിന്നോ പണം സ്വീകരിച്ചാല്‍ 10 മുതല്‍ 20 വര്‍ഷം വരെ തടവും കുറഞ്ഞത് 20 ലക്ഷം രൂപയും പിഴയും ലഭിക്കുമെന്ന് പുതിയ ബില്ലില്‍ പറയുന്നു.

ഭയപ്പെടുത്തല്‍, ബലപ്രയോഗം, വിവാഹ വാഗ്ദാനം, വിവാഹം, സ്ത്രീകളെ കടത്തല്‍ തുടങ്ങിയ ചില പ്രത്യേക കേസുകളില്‍, കുറഞ്ഞത് 20 വര്‍ഷവും പരമാവധി ജീവപര്യന്തം തടവും, കുറഞ്ഞത് 30 ലക്ഷം രൂപ പിഴയും നൽകാൻ ബില്‍ നിര്‍ദ്ദേശിക്കുന്നു.

കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ജീവപര്യന്തം തടവും കുറഞ്ഞത് 50 ലക്ഷം രൂപ പിഴയും ലഭിക്കും. നിയമവിരുദ്ധ മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍, സംസ്ഥാന സര്‍ക്കാര്‍ അതിന് നല്‍കി വരുന്ന ഗ്രാന്റുകള്‍ റദ്ദാക്കല്‍, സ്വത്ത് കണ്ടുകെട്ടല്‍ അല്ലെങ്കില്‍ നിയമവിരുദ്ധ മതപരിവര്‍ത്തനം നടന്ന സ്ഥലം പൊളിച്ചുമാറ്റല്‍ എന്നിവയും പുതിയ ബില്ലില്‍ നിര്‍ദേശിക്കുന്നുണ്ടെന്ന് നിയമമന്ത്രി പറഞ്ഞു.

മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെമേല്‍ എല്ലാ തെളിവുകളും ചുമത്തും. കൂടാതെ, എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ജാമ്യം നിഷേധിക്കുകയും ചെയ്യും. ആദിവാസികള്‍ പോലെയുള്ള ദുര്‍ബല സമൂഹങ്ങളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നത് തടയുന്നതിനും ‘ലവ് ജിഹാദ്’ തടയുന്നതിനുമാണ് ബില്‍ കൊണ്ടുവരുന്നതെന്ന് പട്ടേല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

രാജസ്ഥാന്‍ എല്ലായ്‌പ്പോഴും സാമുദായിക ഐക്യത്തിന് പേരുകേട്ട നാടാണെന്നും സംസ്ഥാനത്തെ പണപ്പെരുപ്പം, തൊഴിലില്ലായ്മ, അഴിമതി, തകര്‍ന്ന റോഡുകള്‍, തകര്‍ന്നുവീഴുന്ന സ്‌കൂളുകള്‍ എന്നിവയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് പുതിയ ബില്ലെന്ന് പ്രതിക്ഷ നേതാവാ ടിക്കാ റാം ജൂലി ആരോപിച്ചു. സംസ്ഥാനത്തെ സാഹോദര്യ അന്തരീക്ഷം തകര്‍ക്കാനും രാഷ്ട്രീയനേട്ടത്തിനുമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/India/

മതപരിവര്‍ത്തനത്തിന് ഇനി മുതല്‍ രാജസ്ഥാനില്‍ ശിക്ഷ കടുക്കും; ജീവപര്യന്തം തടവും 50 ലക്ഷം രൂപ വരെ പിഴയും