വഖഫ് ഭേദഗതിയിൽ ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്| Supreme Court Stays Waqf amendment Acts 5-Year Muslim Clause For Donations | India
Last Updated:
സര്‍ക്കാര്‍ ഭൂമി കൈയേറി വഖഫിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന തര്‍ക്കം തീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ നിയുക്ത ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയിലാണ് മറ്റൊരു ഇടപെടല്‍
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിലെ ചില വകുപ്പുകൾ സ്റ്റേ ചെയ്ത് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. അഞ്ച് വര്‍ഷമെങ്കിലും ഇസ്ലാം പിന്തുടരുന്ന വിശ്വാസിയായ ആൾക്ക് മാത്രമേ വഖഫ് നൽകാൻ കഴിയൂ എന്ന കേന്ദ്ര നിയമത്തിലെ പ്രധാന വ്യവസ്ഥ സ്റ്റേ ചെയ്തു. ആരാണ് ഇസ്ലാം മത വിശ്വാസിയെന്ന് നിയമപരമായി തീരുമാനിക്കുന്നത് വരെയാണ് ഈ ഭേദഗതി സ്റ്റേ ചെയ്തിരിക്കുന്നത്. ഒരു വ്യക്തി ഇസ്ലാം മതം പിന്തുടരുന്നയാളാണോ എന്ന് നിർണയിക്കുന്നതിനുള്ള നിയമങ്ങൾ സംസ്ഥാന സർക്കാരുകൾ രൂപീകരിക്കുന്നതുവരെ ആ വ്യവസ്ഥ നിലനിൽക്കും.
മെയ് മാസത്തില്‍ വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റി വച്ചിരുന്ന ഹര്‍ജികളിലാണ് തീരുമാനം. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, അതുല്‍ എസ് ചന്ദൂര്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.
ജില്ലാ കളക്ടറുടെ അധികാരം സുപ്രിംകോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ ഭൂമി കൈയേറി വഖഫിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന തര്‍ക്കം തീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ നിയുക്ത ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയിലാണ് മറ്റൊരു ഇടപെടല്‍. ഒരു എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥന് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ അനുവാദം നല്‍കാനാവില്ലെന്നും ഇത് അധികാര വിഭജനത്തിന്റെ ലംഘനമാകുമെന്നും നിരീക്ഷിച്ചുകൊണാണ് സ്റ്റേ ചെയ്തിരിക്കുന്നത്.
അതേസമയം വഖഫ് ബോര്‍ഡുകളിലേക്ക് അമുസ്ലിം അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അനുവദിക്കുന്ന വ്യവസ്ഥ സ്റ്റേ ചെയ്തിട്ടില്ല. എന്നിരുന്നാലും, സാധ്യമാകുന്നിടത്തോളം ബോര്‍ഡിലെ എക്സ്-ഒഫീഷ്യോ അംഗം ഒരു മുസ്ലീം ആയിരിക്കണമെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്ര വഖഫ് കൗണ്‍സിലില്‍ നാലില്‍ കൂടുതല്‍ അമുസ്ലിം അംഗങ്ങള്‍ ഉണ്ടാകരുതെന്നും, സംസ്ഥാന വഖഫ് ബോര്‍ഡില്‍ മൂന്നില്‍ കൂടുതല്‍ അമുസ്ലിം അംഗങ്ങള്‍ ഉണ്ടാകരുതെന്നും കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ മെയ് 22നാണ് നിയമത്തിന്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹർജികളില്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റിയത്. നിയമം ഭരണഘടന ലംഘനമെന്നായിരുന്നു ഹരജിക്കാരുടെ വാദം. നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്.
Summary: The Supreme Court on Monday stayed the provision in the Waqf Amendment Act, 2025, that mandates a person must have been a practising Muslim for five years to create a Waqf, directing that the clause will remain in abeyance until state governments frame rules to determine whether an individual qualifies as a practitioner of Islam.
New Delhi,New Delhi,Delhi
September 15, 2025 11:01 AM IST
