Leading News Portal in Kerala

വൻതാര പ്രവർത്തിക്കുന്നത് നിയമപരമായി; അതിനെ കളങ്കപ്പെടുത്തരുത്: SIT റിപ്പോർട്ട് അംഗീകരിച്ച് സുപ്രീംകോടതി| Vantara Complying With Laws Dont Tarnish It Supreme Court accepts SIT Report | India


Last Updated:

ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാര സുവോളജിക്കൽ റെസ്‌ക്യൂ ആൻഡ് റിഹാബിലിറ്റേഷൻ സെന്റർ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നും അതിനാൽ ഇതിനെ അപകീർത്തിപ്പെടുത്തരുത് എന്നും സുപ്രീം കോടതി-നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടിൽ പറയുന്നു

(News18 File)(News18 File)
(News18 File)

ഗുജറാത്തിലെ ജാംനഗറിലുള്ള മൃഗശാലാ രക്ഷാ പുനരധിവാസ കേന്ദ്രമായ വൻതാരയ്ക്ക് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ക്ലീൻ ചിറ്റ് നൽകി. എസ്ഐടി റിപ്പോർട്ട് പരിശോധിച്ച സുപ്രീം കോടതി ബെഞ്ച്, വൻതാര നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നും അതിനാൽ അതിനെ അപകീർത്തിപ്പെടുത്തരുതെന്നും ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കൂടാതെ, വൻതാരയിലെ നിയമ പാലനത്തിലും നിയന്ത്രണ നടപടികളിലും അധികാരികൾ സംതൃപ്തി രേഖപ്പെടുത്തിയതായും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വെള്ളിയാഴ്ച സമർപ്പിച്ച റിപ്പോർട്ട് തിങ്കളാഴ്ചയാണ് കോടതി പരിശോധിച്ചത്. റിപ്പോർട്ട് പരിശോധിച്ച ശേഷം വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.

നിയമ ലംഘനങ്ങൾ, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും മൃഗങ്ങളെ, പ്രത്യേകിച്ച് ആനകളെ ഏറ്റെടുക്കൽ തുടങ്ങിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വൻതാരക്കെതിരെ വസ്തുതാപരമായ അന്വേഷണം നടത്താൻ ഓഗസ്റ്റ് 25ന് സുപ്രീം കോടതി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. മാധ്യമങ്ങൾ, സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ, എൻജിഒകളിൽ നിന്നും വന്യജീവി സംഘടനകളിൽ നിന്നും ലഭിച്ച പരാതികൾ എന്നിവയുടെ അടിസ്ഥാനത്തിൽ വൻതാരക്കെതിരെ ക്രമക്കേടുകൾ ആരോപിച്ച് സമർപ്പിച്ച രണ്ട് പൊതുതാൽപ്പര്യ ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി മുൻ ജഡ്ജി അധ്യക്ഷനായ നാലംഗ സംഘത്തെ കോടതി രൂപീകരിച്ചത്.

വൻതാരയിലെ വളർത്തുമൃഗങ്ങളെ അവയുടെ ഉടമസ്ഥർക്ക് തിരികെ നൽകാൻ ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി ആർ ജയ സുകിൻ സമർപ്പിച്ച ഹർജിയെ ‘തികച്ചും അവ്യക്തം’ എന്ന് ഓഗസ്റ്റ് 14ന് സുപ്രീം കോടതി വിശേഷിപ്പിച്ചു. ക്ഷേത്രങ്ങളിലെ ആനകളെ ഒന്നൊന്നൊയി കൊണ്ടുപോകുന്നുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. “നിയമമനുസരിച്ചാണ് ആനകളെ ഏറ്റെടുക്കുന്നതെങ്കിൽ, എല്ലാ വ്യവസ്ഥകളും പാലിക്കുന്നുണ്ടെങ്കിൽ, അതിൽ ഒരു പ്രശ്നവുമില്ല. ഇത്തരം പൊതുവായ പ്രസ്താവനകൾ പരിഗണിക്കാൻ കഴിയില്ല.”- എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വൻതാര

റിലയൻസ് ഇൻഡസ്ട്രീസ് ‌, റിലയൻസ് ഫൗണ്ടേഷൻ എന്നിവയുടെ ഡയറക്ടർ ബോർഡ് അംഗമായ അനന്ത് അംബാനിയുടെ ആശയമാണ് വൻതാര. ഗുജറാത്തിലെ ജാംനഗർ റിഫൈനറി കോംപ്ലക്സിൻ്റെ 3000 ഏക്കർ വിസ്തൃതിയുള്ള ഗ്രീൻ ബെൽറ്റിനുള്ളിലാണ് വൻതാര സ്ഥിതി ചെയ്യുന്നത്. ഇവിടെ ആനകൾക്കായി അത്യാധുനിക ഷെൽട്ടറുകൾ, ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത രാപ്പകൽ കൂടുകൾ, ഹൈഡ്രോതെറാപ്പി പൂളുകൾ, ജലാശയങ്ങൾ, സന്ധിവാതത്തിന് ചികിത്സ നൽകുന്നതിനായി വലിയ ആന ജാക്കൂസി എന്നിവയോടു കൂടിയ ഒരു സെന്റർ ഓഫ് എലിഫന്റ്‌സ് ഇവിടെയുണ്ട്.

സർക്കസ്സുകളിലോ മൃഗശാലകളിലോ ഉണ്ടായിരുന്ന മറ്റ് വന്യമൃഗങ്ങൾക്കായി 650 ഏക്കർ വിസ്തൃതിയുള്ള റെസ്‌ക്യൂ ആൻഡ് റിഹാബിലിറ്റേഷൻ സെന്റർ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ഇന്ത്യയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള അപകടകരമായ ചുറ്റുപാടുകളിൽ കഴിയുന്ന മൃഗങ്ങളെ രക്ഷപ്പെടുത്തി വലിയ കൂടുകളിലും ഷെൽട്ടറുകളിലും പാർപ്പിച്ചിരിക്കുന്നു.

Summary: The Supreme Court-appointed Special Investigation Team (SIT) probing the affairs of Vantara has given a clean chit to the zoological rescue and rehabilitation centre in Gujarat’s Jamnagar, PTI reported.

മലയാളം വാർത്തകൾ/ വാർത്ത/India/

വൻതാര പ്രവർത്തിക്കുന്നത് നിയമപരമായി; അതിനെ കളങ്കപ്പെടുത്തരുത്: SIT റിപ്പോർട്ട് അംഗീകരിച്ച് സുപ്രീംകോടതി