സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ ലോകത്തെ ഏറ്റവും മികച്ച ഗവേഷകരുടെ പട്ടികയില്‍ പതഞ്ജലിയുടെ പിന്നിലെ ആചാര്യ ബാല്‍കൃഷ്ണയും | Acharya Balkrishna ranked among top 2% scientists globally by stanford list | India
Last Updated:
ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിലാണ് അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്
യുഎസിലെ കാലിഫോർണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ ലോകത്തിലെ ഏറ്റവും മികച്ച ഗവേഷകരുടെ പട്ടികയില്‍ പതഞ്ജലിയുടെ ഗവേഷണ വികസനത്തിന് പിന്നിലെ ശക്തികേന്ദ്രമായ ആചര്യ ബാല്‍കൃഷ്ണയുടെ പേരും. ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിലാണ് അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്റ്റാര്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഒരു ഗവേഷക സംഘം അന്താരാഷ്ട്ര പ്രസാധകരായ എല്‍സെവെയറുമായി സഹകരിച്ച് തയ്യാറാക്കിയ പട്ടികയിലാണ് ഈ അംഗീകാരം. പരമ്പരാഗതമായി കൈമാറി വരുന്ന ഇന്ത്യന്‍ അറിവുകളും ആധുനിക ശാസ്ത്രരീതികളും കൂടിച്ചേരുമ്പോള്‍ ഉന്നത അംഗീകാരം തേടിയെത്തുമെന്ന് അദ്ദേഹത്തിന് ലഭിച്ച ഈ ബഹുമതി സൂചിപ്പിക്കുന്നു.
ആയുര്‍വേദവും ആധുനിക ഗവേഷണവും തമ്മിലുള്ള വിടവ് നികത്താന്‍ ആചാര്യ ബാല്‍കൃഷ്ണ വര്‍ഷങ്ങളോളം തന്റെ ജീവിതം ചെലവഴിച്ചു. പ്രകൃതിദത്തമായ ഔഷധസസ്യങ്ങളെ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കാനും അത് ലോകത്തിന് പ്രയോജനകരമായ രീതിയില്‍ രേഖപ്പെടുത്താനും കഴിയുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.
സുപ്രധാന അന്താരാഷ്ട്ര ജേണലുകളില്‍ 300ലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ വര്‍ഷങ്ങളായി അദ്ദേഹം ഗവേഷണ സംഘങ്ങളെ സഹായിച്ചിട്ടുണ്ട്. ഈ പ്രബന്ധങ്ങളില്‍ ബൃഹത്തായ ആയുര്‍വേദ പഠനങ്ങളെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിലൂടെ പതഞ്ജലി നൂറിലധികം ആയുര്‍വേദ മരുന്നുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവ അലോപ്പതി ചികിത്സയ്ക്ക് ബദലായി സുരക്ഷിതവും പ്രകൃതിദത്തവും കുറഞ്ഞവിലയില്‍ ലഭ്യമായതുമായ മരുന്നുകള്‍ ലഭ്യമാക്കാൻ സഹായിക്കുന്നു.
ഗവേഷണങ്ങള്‍ക്കപ്പുറം ലഭിച്ച അറിവുകള്‍ രേഖപ്പെടുത്തി വയ്ക്കുന്നതിനും അത് മറ്റുള്ളവരുമായി പങ്കിടുന്നതിനും ആചാര്യ ബാല്‍കൃഷ്ണ സമയം കണ്ടെത്തുന്നു. യോഗയെയും ആയുര്‍വേദത്തെയുംകുറിച്ച് അദ്ദേഹം 120ലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും ഒരു പോലെ മനസ്സിലാകുന്ന ലളിതമായ ഭാഷയിലാണ് അവ രചിക്കപ്പെട്ടിരിക്കുന്നത്.
25ല്‍ പരം പുരാതന കൈയെഴുത്തുപ്രതികള്‍ കണ്ടെത്തുന്നതിലും രേഖപ്പെടുത്തുന്നതിലും എഡിറ്റ് ചെയ്യുന്നതിനും അദ്ദേഹം സംഭാവനകള്‍ നല്‍കി. ഹെര്‍ബല്‍ എന്‍സൈക്ലോപീഡിയ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവനകളിലൊന്നാണ്. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഔഷധസസ്യങ്ങളെക്കുറിച്ചുള്ള വളരെ വലിയ ശേഖരമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഭാവി തലമുറയിലുള്ള ഗവേഷകര്‍ക്കും വിലപ്പെട്ടയൊന്നായിരിക്കും.
അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ഇന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ആഗോളതലത്തില്‍ നിരവധിപ്പേരെ പ്രകൃതിചികിത്സാ പാരമ്പര്യത്തിലേക്ക് ആകര്‍ഷിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
ആചാര്യ ബാല്‍കൃഷ്ണയുടെ ഈ നേട്ടം ആയുര്‍വേദത്തിനും ഇന്ത്യന്‍ ശാസ്ത്രസമൂഹത്തിനും വലിയ നാഴികക്കല്ലാണെന്ന് ബാബാ രാംദേവ് വിശേഷിപ്പിച്ചു. ആയുര്‍വേദത്തിന് ശക്തമായ ശാസ്ത്ര പിന്തുണ നല്‍കിയിട്ടുള്ള അദ്ദേഹം ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്ക് പുതിയ പാതകള്‍ തുറന്ന് നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആചാര്യ ബാല്‍കൃഷ്ണയുടെ മാര്‍ഗനിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്നത് ഒരു ബഹുമതിയാണെന്നും അദ്ദേഹത്തിന്റെ നേതൃത്വം ഗവേഷണ സമൂഹത്തിന് മുഴുവന്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നതാണെന്ന് പതഞ്ജലിയിലെ മുഖ്യ ഗവേഷകനായ ഡോ. അനുരാദ് വര്‍ഷ്ണി പറഞ്ഞു. കാലത്തിന് അതീതമായ ആയൂര്‍വേദ അറിവുകളെ ആധുനിക ശാസ്ത്രവുമായി സംയോജിപ്പിച്ച് ആരോഗ്യകരവും സ്വാശ്രയവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് ലഭിച്ച ഈ നേട്ടം എല്ലാവരെയും പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
September 24, 2025 2:18 PM IST
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ ലോകത്തെ ഏറ്റവും മികച്ച ഗവേഷകരുടെ പട്ടികയില്‍ പതഞ്ജലിയുടെ പിന്നിലെ ആചാര്യ ബാല്‍കൃഷ്ണയും
