കരൂർ ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ് madras High Court appoints special investigation team to investigate Karur stampede tragedy | India
Last Updated:
കരൂരിൽ സംഭവിച്ചത് മനുഷ്യനിർമിത ദുരന്തമെന്ന് മദ്രാസ് ഹൈക്കോടതി
കരൂർ ആൾക്കൂട്ട ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവ്. മനുഷ്യനിർമിതമായ ഒരു വലിയ ദുരന്തം നിരപരാധികളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായെന്ന് ജസ്റ്റിസ് എൻ സെന്തിൽകുമാറിന്റെ സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിക്ക് കണ്ണുകൾ അടച്ച് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി കരൂരിലെ സംഘടിപ്പിച്ച പൊതുപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥ ആസ്ര ഗാർഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും ചുമതല.
ദുരന്തവുമായി ബന്ധപ്പെട്ട് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ പേര് എഫ്‌ഐആറിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടെന്ന് ചോദ്യം ചെയ്യുന്ന ഒരു റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു കോടതി.ടിവികെ നേതാക്കളുടെ പെരുമാറ്റത്തെ ജസ്റ്റിസ് സെന്തിൽകുമാർ രൂക്ഷമായി വിമർശിച്ചു.ടിവികെ നേതാക്കൾ സംഭവസ്ഥലം ഉപേക്ഷിച്ചു എന്നും സംഭവത്തിന്റെ ധാർമ്മികമോ നിയമപരമോ ആയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ പരാജയപ്പെട്ടു എന്നും അദ്ദേഹം വിമർശിച്ചു.കോടതിക്ക് കണ്ണടച്ച് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.
സംഭവത്തിൽ പാർട്ടി ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് നേതാവിന്റെ മാനസികാവസ്ഥയെയാണ് കാണിക്കുന്നതെന്ന് ജസ്റ്റിസ് സെന്തിൽകുമാർ പറഞ്ഞു. ഇരകളിൽ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നതിനാൽ ഇത്തരം നിസ്സംഗത അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു.
അതേസമയം, കരൂരിലെ തിക്കിലും തിരക്കിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച നിരവധി ഹർജികൾ ജസ്റ്റിസ് എം ദണ്ഡപാണി, ജസ്റ്റിസ് എം ജോതിരാമൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളി. സംഭവത്തിൽ തമിഴ്നാട് പോലീസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിക്കാർ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ്ഒപി) ഔപചാരികമായി സ്ഥാപിക്കപ്പെടുന്നതുവരെ സംസ്ഥാന അല്ലെങ്കിൽ ദേശീയ പാതകൾക്ക് സമീപം റാലികളോ മീറ്റിംഗുകളോ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. റാലികളോ യോഗങ്ങളോ നടക്കുമ്പോഴെല്ലാം, നിയുക്ത സ്ഥലങ്ങളിൽ കുടിവെള്ളത്തിനും ശുചിത്വ സൗകര്യങ്ങൾക്കും ഉചിതമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് സർക്കാരിനോടും രാഷ്ട്രീയ പാർട്ടികളോടും ഹൈക്കോടതി നിർദ്ദേശിച്ചു.കരൂരിലെ തിക്കിലും തിരക്കിലും പെട്ട് ഒരു ഡസനിലധികം ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവുകൾ പുറപ്പെടുവിച്ചത്.
Chennai,Tamil Nadu
October 03, 2025 5:30 PM IST
