ലഡാക്ക് അക്രമത്തിൽ കേന്ദ്രം ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു Center orders judicial inquiry into Ladakh violence | India
Last Updated:
കഴിഞ്ഞ മാസമാണ് ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ അക്രമം പൊട്ടിപ്പുറപ്പെട്ടത്
നാല് സാധാരണക്കാർ കൊല്ലപ്പെടുകയും 90 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ലേ പ്രതിഷേധത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ മാസമാണ് ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഗുരുതരമായ ക്രമസമാധാന പ്രശ്നത്തിലേക്കും പോലീസ് നടപടിയിലേക്കും നാല് പേരുടെ മരണത്തിലേക്കും നയിച്ച സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി വിരമിച്ച സുപ്രീം കോടതി ജഡ്ജി ബി.എസ്. ചൗഹാന്റെ നേതൃത്വത്തിലായിരിക്കും ജുഡീഷ്യൽ അന്വേഷണമെന്ന് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ജുഡീഷ്യൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന വിരമിച്ച ജില്ലാ, സെഷൻസ് ജഡ്ജി മോഹൻ സിംഗ് പരിഹാറും അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന തുഷാർ ആനന്ദും അന്വേഷണത്തിൽ ജസ്റ്റിസ് ചൗഹാനെ സഹായിക്കുമെന്ന് ലൈവ്ലോ റിപ്പോർട്ട് ചെയ്തു.ജുഡീഷ്യൽ അന്വേഷണം സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ ലഡാക്കിന്റെ ചീഫ് സെക്രട്ടറിക്കും പോലീസ് ഡയറക്ടർ ജനറലിനും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.
സെപ്റ്റംബർ 25 ന് ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാർ അക്രമാസക്തരാകുകയും സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയുകയും ചെയ്തു. ഓഫീസുകളും വാഹനങ്ങളും കത്തിച്ചു. ഇത് മരണങ്ങൾക്കും നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും കാരണായി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് വെടിവയ്പ്പും കണ്ണീർവാതക പ്രയോഗവും നടത്തി. പ്രതിഷേധങ്ങളിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെടുകയും 22 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 90 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസ്താവനകളാണ് ആൾക്കൂട്ട അക്രമത്തിന് കാരണമായതെന്ന് കേന്ദ്രം ആരോപിച്ചു.പിന്നീട് ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രകാരം വാങ്ചുകിനെ അറസ്റ്റ് ചെയ്ത് രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റി.
New Delhi,Delhi
October 17, 2025 10:17 PM IST