Leading News Portal in Kerala

കരൂര്‍ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്; മൂന്നംഗ സമിതി രൂപീകരിച്ചു| CBI to Probe Karur Tragedy Supreme Court Forms 3-Member Panel | India


Last Updated:

41 പേർ കൊല്ലപ്പെട്ട കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിടുകയും മുൻ ജസ്റ്റിസ് അജയ് രസ്തോഗിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതി രൂപീകരിക്കുകയും ചെയ്തു‌

കരൂർ ദുരന്തം (PTI)കരൂർ ദുരന്തം (PTI)
കരൂർ ദുരന്തം (PTI)

വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കരൂരിലെ പരിപാടിക്കിടെ തിക്കിലും തിരക്കിലുപെട്ട് 41 പേർ മരിച്ച സംഭവത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) അന്വേഷണത്തിന് സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവിട്ടു. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്തോഗിയുടെ നേതൃത്വത്തിൽ ഒരു മൂന്നംഗ പാനലിനും കോടതി രൂപം നൽകി. കേസിലെ സിബിഐ അന്വേഷണം നിരീക്ഷിക്കാൻ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാനും കോടതി ജസ്റ്റിസ് രസ്തോഗിയോട് ആവശ്യപ്പെട്ടു.

കരൂർ ദുരന്തത്തിൽ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് തമിഴ് നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിച്ചതിന് തൊട്ടുപിന്നാലെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ടിവികെ തങ്ങളുടെ ഹർജിയിൽ ഒരു വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ് ആവശ്യപ്പെട്ടതെങ്കിൽ, തമിഴ്‌നാട്ടിൽ നിന്നുള്ള ബിജെപി നേതാവ് ജി എസ് മണി സിബിഐ അന്വേഷണമാണ് ആവശ്യപ്പെട്ടത്. പാർട്ടിക്കും നേതാക്കൾക്കുമെതിരെ മദ്രാസ് ഹൈക്കോടതി നടത്തിയ പ്രതികൂല പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും ടിവികെ ആവശ്യപ്പെട്ടിരുന്നു.

41 പേർ കൊല്ലപ്പെട്ട കരൂര്‍ ദുരന്തത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നിർദ്ദേശിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ടിവികെ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി വെള്ളിയാഴ്ച വിധി പറയാൻ മാറ്റിവെച്ചിരുന്നു. ടിവികെയ്ക്കും ഇരകൾക്കും തമിഴ്‌നാട് സർക്കാരിനും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരുടെ വാദങ്ങൾ ബെഞ്ച് കേട്ടിരുന്നു.

സെപ്റ്റംബർ 27ന് നടന്ന ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ബിജെപി നേതാവ് ഉമ ആനന്ദന്റെ ഹർജി പരിഗണിക്കുന്നതിന് ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി കഴിഞ്ഞയാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേൾക്കാൻ സമ്മതിച്ചിരുന്നു.

തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥർ മാത്രം അന്വേഷിച്ചാൽ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം സാധ്യമല്ലെന്ന് വാദിച്ചുകൊണ്ട് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രമായ അന്വേഷണമാണ് ടിവികെ ആവശ്യപ്പെട്ടത്. തമിഴ്‌നാട് പോലീസിലെ ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ഹൈക്കോടതിയുടെ നടപടിയെയും ഹർജി എതിർത്തു. ചില കുറ്റവാളികളുടെ ആസൂത്രിത ഗൂഢാലോചനയാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് ഹർജി ആരോപിച്ചു.

Summary: The Supreme Court directed a probe by the Central Bureau of Investigation (CBI) in the Karur stampede case. In its order, the court also set up a three-member panel headed by former Supreme Court Justice Ajay Rastogi.