കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് പ്രഖ്യാപിച്ച 20 ലക്ഷം കൈമാറി | Vijay hands over 20 lakh compensation of tvk to karur stampede victims | India
Last Updated:
മരിച്ചവരുടെ ഓർമയ്ക്കായി ഈ വർഷം ദീപാവലി ആഘോഷിക്കില്ലെന്നും ടിവികെ അറിയിച്ചു
ചെന്നൈ: കരൂർ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടിവികെ പ്രഖ്യാപിച്ച 20 ലക്ഷം രൂപ കൈമാറി. അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്. വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയിരിക്കുന്നത്. 39 പേരുടെ കുടുംബത്തിന് പണം നൽകിയെന്ന് ടിവികെ അറിയിച്ചു.
അതേസമയം, മരിച്ചവരുടെ ഓർമയ്ക്കായി ഈ വർഷം ദീപാവലി ആഘോഷിക്കില്ലെന്നും ടിവികെ അറിയിച്ചു. ഈ വർഷം ദീപാവലി ആഘോഷിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ് ജില്ലാ സെക്രട്ടറിമാരോടും അണികളോടും നിർദേശിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും തമിഴ്നാട് സർക്കാർ ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു. ഇതിനിടെ, തമിഴ്നാട് സർക്കാർ സഹായധനം കൈമാറിയെങ്കിലും വിജയ് ഇതുവരെ കരൂർ സന്ദർശിക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ വിജയ് നേരത്തെ വീഡിയോ കോളിൽ സംസാരിച്ചിരുന്നു.
വിജയ് ഇന്നലെ കരൂർ സന്ദർശിക്കുമെന്നായിരുന്നു പാർട്ടി വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, സി.ബി.ഐ. അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ അന്വേഷണത്തെ തടസ്സപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് വിജയ് ഇന്നലത്തെ സന്ദർശനം മാറ്റിവച്ചത്.
Chennai,Tamil Nadu
October 18, 2025 9:48 PM IST
